കവിത :- അസ്തമയം.രചന : ബിനു. R
കവിത :- അസ്തമയം.രചന : ബിനു. R
അക്കരെ പാണന്റെതുടികൊട്ടിന്നിടയിൽ
ഇക്കരെ രാജാവിന്റെപടിഞ്ഞാറിൻനീരാട്ട്!
കരിമ്പടംകൊണ്ടുമൂടിയമാനത്ത്
കലർന്നസിന്ദൂരംചലിച്ചനേരത്ത്
വെളിച്ചപ്പാടിൻ തുള്ളുന്നവാളുപോൽ
വെള്ളിവിളക്കുകൾമിന്നിയ നേരത്ത്
പ്രഭാകരൻവെളുവെളുത്ത
ചിത്രപടങ്ങൾമാടിയൊതുക്കി
പടിഞ്ഞാറിന്നോരത്ത്മുങ്ങാൻ പോയ്!
ചിന്തകളെല്ലാം കൊടുമ്പിരികൊണ്ടിരിക്കും
ചിന്താശൂന്യമാം മനസ്സിൻതിരുമുറ്റത്ത്
പോക്കുവെയിൽ വന്നൊളിഞ്ഞുനോക്കുന്നു
കാർമുകിൽമാലകൾക്കിടയിൽനിന്നു-
മൊരുമിന്നലൊളിപോലെ.
കുങ്കുമച്ഛവിപടർന്നുനിൽക്കുംമേഘച്ഛായയിൽ
കങ്കണംപോൽവന്നു നീളേപടർന്നിറങ്ങുന്നൂ
മഴയിൽ കുളിർന്നതാംഈറൻ നിലാവ്.. !
പകലിന്നറുതിയായപ്പോളാണെനിക്ക്
പകലിന്റെ ബാക്കിപത്രം കണ്ടതുപോൽ
എൻ ജീവിതത്തിൻ സായാഹ്നത്തി-
ലെത്തിയതറിയുന്നത്...
ആകാശത്തുനിന്നും വന്നുചേരുംചെഞ്ചായമീ
ഭൂമികന്യകയെ വലം ചുറ്റവേ
നിന്നിലും എന്നിലുമുള്ള നിറങ്ങളെല്ലാമപ്പോൾ
അവയിൽ വർണ്ണാഞ്ചിതം തൂകുന്നു!
പകലിൽ പൊന്നുരുക്കിയതിൻശേഷം
പകലോനസ്തമനക്കടവിൽ കുളിക്കാനിറങ്ങി
പൊന്നും അംബരങ്ങളും അഴിച്ചുവച്ചു
പൊന്നാമ്പൽപ്പുഴയിൽതിരുജടയഴിച്ചുലച്ചു!
കരിമുകിലിൻജാലകൾ പുഴയിലാകെ വിടർന്നുപരിലസിക്കവേ,
മുങ്ങിയൊന്നുനിവർന്നപ്പോൾ പുഴയിലെകുഞ്ഞോളങ്ങളെല്ലാം
അംബരത്തിൻചെഞ്ചായമെല്ലാം പകർന്നെടുത്തു,അതു-
കണ്ടിട്ടെന്നവണംപകലിൻ പക്ഷികളെല്ലാം കൂടുതേടിപറന്നേ പോയി.
മീനവെയിലും ചാഞ്ചാടുന്നൂ മേഘക്കീറുകളിൽ
മിന്നൽപിണരുകൾ വെട്ടിപ്പിളർക്കുന്നൂ
ചെഞ്ചായം പൂശിയ സന്ധ്യയിൽ വികൃതമാകുന്നു വേനൽമഴ
തുള്ളിയിട്ടു വെന്തുരുകുന്നു,
പക്ഷികളെല്ലാം പക്ഷങ്ങളൊതുക്കുന്നതു കാൺകെ
സൂര്യൻ കാണാമറയത്തുനിന്നൊളിഞ്ഞു
നോക്കുന്നു, വെൺചാമരം വിടർത്തിയതു പോൽ!