നീ അറിയാതെ, നീ കൂടെയറിയാതെ...
നീ അറിയാതെ, നീ കൂടെയറിയാതെ...
കരിമേഘങ്ങള്‍ മുരണ്ടു പറക്കുമീ ഈറന്‍ പ്രഭാതത്തില്‍,
ഇരുട്ടിൻ കരിമ്പടം ചുറ്റിവരിഞ്ഞെന്റെ കാഴ്ചയെ കെടുത്തുമ്പോൾ,
അകലങ്ങകലങ്ങളില്‍നിന്നൊരൂഷ്മള സ്പര്‍ശമായ്,
സൂര്യവിരലായ്, മൃദുലമായ്, തൊടുന്നുവോ നിൻ ഗാഢാനുരാഗം?
രാത്രിതന്‍ വന്യമാം രൗദ്രതയെന്നെ
ഭയത്തിന്‍ കയങ്ങളില്‍ ആഴ്ത്തുവാന്‍ തുനിയുമ്പോള്‍,
ആശതന്‍ കിരണമായ്, ഒരു കീറു വെട്ടമായ്,
നീയറിയാതെ, നിന്‍മനസ്സു കൂടറിയാതെ,
തിങ്കളായ്, തിങ്കളിന്‍ പാല്‍വെട്ടമായ്, എന്നെ നീ പൊതിയുന്നുവോ?
ദാഹിച്ചുണങ്ങി നില്‍ക്കുമാ ഭൂമിയിന്‍ മാറത്തു,
പ്രണയമായ്, പ്രണയവര്‍ഷമായ്, വേനല്‍ വൃഷ്‌ടിയായ്.
പെയ്തിറങ്ങുന്നു നീ, എന്നിലേക്കിറങ്ങുന്നു.
നീ അറിയാതെ, നീ കൂടെയറിയാതെ.