നിനക്കായ്
നിനക്കായ്
മനുഷ്യവംശത്തെ വേർതിരിച്ചു നിർത്തുന്ന മതിൽകെട്ടുകൾ തകർന്നുവീഴുന്ന നാളായെക്കുറിച്ചുള്ള ഭയം ഇനിയില്ലാതാകുമോ? സ്വപ്‌നങ്ങൾ എനിക്കെന്നും കാത്തിരിപ്പും പ്രതീക്ഷകളുമാണ്. വഴിയരികിലെ ബസ്സ്റ്റോപ്പിൽ എനിക്കായി കാത്തിരുന്ന പ്രിയന്റെ സ്വപ്നങ്ങൾ. അതിരില്ലാത്ത ആകാശം ഉയരങ്ങളിൽ നിന്ന് എല്ലാം കാണുന്നുണ്ടായിരുന്നു. നടന്നകന്ന വഴിയരികിൽ മണൽതരികൾ ആ കഥ പറഞ്ഞു മഴമേഘങ്ങൾ കളിയാക്കി ചിരിച്ചും കടന്നുപോയി. എന്നാൽ അന്നും യാഥാർത്ഥ്യം തിരിച്ചറിയാത്ത രണ്ട്പേർ ഞങ്ങൾ മാത്രമായിരുന്നു.
എന്നെങ്കിലുമൊരുനാൾ സ്വാതന്ത്ര്യത്തിന്റെ കാറ്റ് വീശുമെന്നും അന്ന് ആരെയും ഭയക്കാതെ തെരുവിലെ ആൾക്കൂട്ടത്തിനിടയിൽ കൈപിടിച്ച് നടക്കണമെന്ന് അവനക്കാളേറെ ഞാനാഗ്രഹിച്ചു. ഒരു മനോഹരസ്വപ്നത്തിന്റെ ലാസ്യത്തിലാണ് ഞാനിന്നു. കണ്ണുതുറക്കുന്ന ഓരോ നിമിഷവും ഈ മനോഹാരിത നഷ്ടമാകരുതെന്ന പ്രാർത്ഥനയാണ് ഇന്ന് എന്റെ ജീവിതം. മഞ്ഞിനേക്കാൾ വേഗം ഉരുകുന്നവയായിരുന്നു ഇരുഹൃദയങ്ങളും, അതോടൊപ്പം ചുടുകാറ്റിലും അചഞ്ചലമായ് നിൽക്കുന്നതും. ആ കണ്ണുകളോട് എനിക്കെന്നും ആരാധനയായിരുന്നു. അതിലേക്ക് നോക്കുമ്പോൾ പറയാൻ ആഗ്രഹിച്ച പലതും, തിര വന്ന് മായ്ച്ച പോലെ മാഞ്ഞിരുന്നു. തമ്മിൽ കാണാതെയുള്ള ഓരോ ദിവസവും ഓരോ യുഗങ്ങൾ പോലെ കടന്നു പോയി.
പിരിഞ്ഞു പോക്കിന്റെ നോവിൽ ആ സൗഹൃദം പ്രണയമായി മാറുന്നത് ഞാൻ തിരിച്ചറിയാൻ തുടങ്ങി. ഒരു കുളിർമഞ്ഞിൻ കാറ്റായ് അവൻ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. അവൻ എന്റെ നിഴലായി എനിക്ക് തോന്നി. അന്നുവരെ സ്വാതന്ത്ര്യം അനുഭവപ്പെട്ടിരുന്ന എന്റെ മനസ്സിൽ കടിഞ്ഞാൽ വീണതു പോലെ. എന്തു കൊണ്ടോ ആ പിടിമുറുക്കം ഞാൻ ഇഷ്ടപ്പെട്ടു.
പറയാതെയിരിക്കുമ്പോൾ പ്രണയത്തിന് മാധുര്യം കൂടുന്നത് ഞാൻ തിരിച്ചറിഞ്ഞു. അവന്റെ ഓരോ വാക്കുകളും എന്നെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചു കൊണ്ടിരുന്നു. എന്റെ ഹൃദയം തുടിക്കുന്ന ഓരോ തുടിപ്പും അവനോടുള്ള പ്രണയത്തിന്റെ കാഠിന്യം വർധിപ്പിച്ചു കൊണ്ടേയിരുന്നു. ഓരോ ശ്വാസത്തിലും ഓരോ ശ്വാസത്തിനിടയിലുള്ള നിമിഷങ്ങളിലും ഞാൻ അവനെ ഓർത്തു കൊണ്ടിരുന്നു. അവന്റെ മനസ്സിൽ എന്താണെന്ന് അറിയാൻ ആകാംഷയോടെ ഞാൻ കാത്തിരുന്നു. പ്രണയത്തിന്റെ ലഹരി സിരാപടലങ്ങളിൽ നിന്നും യാഥാർഥ്യത്തിന്റെ കണികകളെ തുടച്ചുനീക്കുകയായിരുന്നു. അവന്റെ ഇഷ്ടം തിരിച്ചറിഞ്ഞില്ലന്നു നടിച്ചു മാസങ്ങളോളം ഞാൻ നടന്നു. ഒടുവിൽ പിടിക്കപ്പെട്ടു.
പിന്നീട് അകന്നു നിൽക്കുന്ന ഓരോ നിമിഷവും പനിനീർച്ചെടിയിൽ നിന്നും അടർന്നു വീഴുന്ന ഓരോ ഇതളും അനുഭവിക്കുന്ന വേദന ഞാൻ തിരിച്ചറിഞ്ഞു. ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഞങ്ങൾക്കിടയിൽ ചിറ പൊട്ടിയൊഴുകുന്ന ചോരയിൽ പ്രണയത്തിന്റെ പുതിയ വിത്തുകൾ ഉണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ് എല്ലാവരും പല വഴിക്ക് പിരിഞ്ഞു. ഒന്നും പറയാനാകാതെ കൊഴിഞ്ഞുവീണ ഇലകൾക്കും വാടാറായ പൂക്കൾക്കും ഇടയിലൂടെ ഞങ്ങൾ ഒന്നിച്ചു നടന്നു. "ഇനി എന്ന്," എന്ന് പറഞ്ഞു കൊണ്ട് താൽക്കാലികമായി അകന്നു. പ്രണയത്തിന്റെ വേരുകൾ ആണ്ടിറങ്ങി.
മഴക്കാലത്ത് പെയ്തൊഴിയുന്ന മഴയ്ക്ക് ശേഷം മാനത്ത് വിരിയുന്ന മഴവില്ലിനെ നോക്കി ഏറ്റവും ഭംഗിയേറിയ നിറം ഏതാണെന്ന് ആശങ്കപ്പെട്ട് നിൽക്കുന്ന എന്റെ ബാല്യം പോലെ കൗമാരവും ഇന്ന് മനോഹരമായ സ്വപ്നങ്ങളുടെ കീഴിലാണ്. കണ്ണടച്ച് തുറക്കുമ്പോഴേക്കും ഒരേ കോളേജിൽ വരാന്തയിൽ പടച്ചോൻ ഞങ്ങളെ കൊണ്ടെത്തിച്ചു. നഷ്ടപ്പെട്ടുപോയ പുഞ്ചിരി വീണ്ടും എന്നിലേക്കെത്തി. നല്ല നല്ല ഇന്നലെകൾ ഇനിയെന്നും മായാത്ത മനസ്സിലെ സുന്ദരസ്വപ്നങ്ങൾ ആയി നിലനിൽക്കും. കണ്ടു മറക്കുന്ന സിലബസിലെ തിയറികളെക്കാൾ ഓർമ്മപ്പെടുത്തുന്ന മധുരവും കയ്പ്പും നിറഞ്ഞ ഔട്ട് ഓഫ് സിലബസ് കഥകളാണ് ഇനിയുള്ളത്. കോളേജ് ലൈഫ്. ജീവിതത്തിലെ വസന്തമാണത്. ഇനിയും പറയാനും, ഓർക്കാനും, ഓർമ്മ പുസ്തകത്തിൽ കുറിച്ചു വെയ്ക്കാനും എന്റെ ഓർമ്മകൾ എന്നിലേക്ക് ചാലിച്ചെഴുതിയ ഒരു കയ്യൊപ്പ് ചരിത്രമായി മാറുകയാണ്. കഥ ഇവിടെ തുടങ്ങുന്നു...