മാനസപുത്രി
മാനസപുത്രി
എല്ലാദിവസവും ലിഫ്റ്റിൽ കാണാറുള്ള പലരും തമ്മിൽ ഒന്ന് പുഞ്ചിരിക്കാറുപോലുമില്ലായിരുന്നു. കയ്യിലെ ഫോണിൽ കുത്തിപ്പിടിച്ചു ചിരിച്ചു നിൽക്കുമ്പോൾ അവർ മാത്രം തന്നെ നോക്കി പുഞ്ചിരി പൊഴിച്ചിരുന്നു. പക്ഷെ തിരിച്ചൊരു പുഞ്ചിരിക്കും അവർ കാത്തു നിന്നിരുന്നില്ല എന്നത് വാസ്തവം - ദേവ് ഓർത്തെടുത്തു.
ഇപ്പോഴും തിരക്കിട്ടോടുന്ന അവരെ ഒരത്ഭുതത്തോടെ മാത്രമേ ദേവ് കണ്ടിരുന്നുള്ളൂ. ഏകദേശം ഒരു അറുപതുവയസിനടുത്തു പ്രായം, പാറിപ്പറന്ന മുടിയും ചുവന്ന ഹൈ ഹീൽഡ് ഷൂസും കടും നിറത്തിലുള്ള ലിപ്സ്റ്റിക്കും ഒക്കെ അവരുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെടാൻ ഉതകുന്നതായിരുന്നു. അവരുടെ കയ്യിലെ വാനിറ്റി ബാഗിൽ നിന്നും തല പൊന്തിച്ചു നോക്കിയിരുന്ന മാഗസിനുകൾ പരിചിതമല്ലാത്ത ഭാഷയിൽ ഉള്ള ലിപികളിൽ കാണപ്പെട്ടു.
തൻ്റെ പുതിയ ഓഫീസിലെ ക്യാഷ്യർക്കു മുറി തരപ്പെടുത്തിക്കൊടുക്കാൻ ആയിരുന്നു ആ ഫ്ലോറിൽ പോയത്. പൊടുന്നനെ ഇടനാഴിയിൽ ആരോടോ ആക്രോശിക്കുന്ന ഒച്ച ഉയർന്നു കേൾക്കപ്പെട്ടു, പിന്നീട് ഒരു പൊട്ടിച്ചിരിയും എന്തൊക്കെയോ ഉടയുന്ന ശബ്ദവും. പെട്ടെന്ന് മുറി മലർക്കെ തുറക്കപ്പെട്ടു. വളരെയധികം ഉച്ചത്തിൽ അടയ്ക്കുകയും. തിരിഞ്ഞു നോക്കുമ്പോൾ മനസിലായി തന്നെ നോക്കി എന്നും പുഞ്ചിരി പൊഴിക്കാറുള്ള അവർ തന്നെ; മിസ് നതാൽ.
എന്തോ പന്തികേടുണ്ട് എന്ന് ദേവിന് പലവട്ടവും തോന്നിയിരുന്നു. ചിരിക്കാറുണ്ടെങ്കിലും എന്തോ ഒരു അപാകത അവരിൽ കാണപ്പെട്ടു. പലരും പറഞ്ഞു കേൾക്കപെട്ടു അവർക്കു സമനിലക്കുറവുണ്ടെന്നു.
കഴിഞ്ഞദിവസം ആംബുലൻസ് അതിന്റെ സ്വതസിദ്ധമായ ശബ്ദക്രമീകരണത്താൽ ആളെക്കൂട്ടിയപ്പോൾ ആണ് അറിഞ്ഞത് തീരെ അവശയായി അവരെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്ന വിവരം.
കാരണം കേട്ട് അയാൾ സ്തബ്ധനായി. അവരുടെ പ്രിയപ്പെട്ട സാറയ്ക്കു പിടിപെട്ട ബലക്ഷയം അവരെ മാനസികമായി തളർത്തിയിരുന്നു ആകുലപ്പെടുത്തിയിരുന്നു ഡിപ്രെഷന് വക്കോളം എത്തിച്ചിരുന്നു.
കഴിഞ്ഞ ദിവസം വാച്ച്മാൻ കബീർ പറഞ്ഞപ്പോൾ ദേവ് അറിഞ്ഞു; മിസ് നതാലും സാറയും സുഖം പ്രാപിച്ചു വരുന്നു.
സാറ മറ്റാരുമല്ല ...അവർക്കു സ്വന്തം എന്ന് പറയാൻ ആകെയുള്ള ബന്ധു ...നായ്ക്കുട്ടി സാറ.