നഗരം
നഗരം
ഒരു ജനനത്തിന് ഒരു മരണം; അതുറപ്പാണ്; ലോക തത്ത്വം. നാളെ ഒരു ജനനം സംഭവിക്കുമ്പോൾ, നീ കാരണം ഒരു മരണം നടക്കും മർത്യാ..!" - അയാൾ പെട്ടെന്ന് സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നു. ഒരു നിമിഷം ചിന്താമഗ്നനായി. ശേഷം മോഹാലസ്യപ്പെട്ടതു പോലെ ഗാഢനിദ്രയിൽ മുഴുകി. അത്രമേൽ തളർച്ച അയാളെ പ്രണയിച്ചിരുന്നു. നാളെ എന്താകും തന്റെ വിധി എന്ന് ചിന്തിക്കാതിരിക്കാൻ അയാൾ കഴിവതും പരിശ്രമിച്ചു. പക്ഷേ വിധി, അത് ഒന്നേയുള്ളൂ; എന്ത് തന്നെയായാലും. എവിടെയോ പാതിരാക്കോഴികൾ കൂവി, വാവലുകൾ ചിറകടിച്ചു, തിരക്കുകൾ ഇല്ല, വലിയ ബഹളങ്ങൾ ഇല്ല; പക്ഷേ അയാളുടെ കാതുകളിൽ എന്തോ തറച്ചു കയറി. പക്ഷേ, ദാരിദ്ര്യത്തിന്റെയും പ്രതിബന്ധങ്ങളുടെയും നേർചിത്രമായ ആ കുടുസ്സുമുറിയിൽ അയാൾ തിരമാലകൾ ആഞ്ഞടിക്കുന്നു സമുദ്രത്തിലെ ചെറു വെള്ളാരങ്കല്ലു പോലെ മെല്ലെ മയങ്ങി കിടന്നു. ഒരുപക്ഷേ തൻ്റെ അവസാന രാത്രി എന്ന ചിന്തയോടെ...
ഏഴരക്കോഴികൾ കൂവി. കിഴക്കൻ ചക്രവാളത്തിൽ നിന്നും സൂര്യഭഗവാൻ തൻ്റെ പ്രജകളെ നമസ്കരിച്ചു. നഗരത്തിൽ വീണ്ടും ജീവൻ തുടിച്ചു. വണ്ടികൾ, പലതരം ആളുകൾ, ബഹളങ്ങൾ, സംഭാഷണങ്ങൾ, വഴക്കുകൾ....
അയാൾ മെല്ലെ എഴുന്നേറ്റു. വെയിലേറ്റ് അയാളുടെ കണ്ണുകൾ ചിമ്മി. കണ്ണാടിക്ക് മുന്നിൽ അയാൾ നിശബ്ദനായി നിന്നു. ഒരുപക്ഷേ അവസാനമായി. നാളെ.... ആ വാക്ക് അയാൾക്ക് അപരിചിതമായി തോന്നി. അയാൾ സ്വയം തയാറെടുക്കുകയാണ്. ശക്തി പകരുകയാണ്. എന്തായാലും സംഭവിച്ചു; ഇനി അതിനൊപ്പം നീങ്ങാം. ഓരോ അവതാരത്തിനും ഓരോ ലക്ഷ്യം ഉണ്ട്. ഒരുപക്ഷേ തൻ്റെ ലക്ഷ്യം...... അതെ അത് തന്നെ. ചെയ്യണം. എന്തിന് ? നന്മക്കോ തിന്മക്കോ... എന്തിനോ. അയാൾ തന്റെ ബലിഷ്ഠമായ ശരീരം കൂടുതൽ കരുത്തുറ്റതാക്കി. മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചു. മുമ്പ് ഉപേക്ഷിച്ച 'കത്തി' മൂർച്ച വരുത്തി. അത് വേണം. തൻ്റെ സ്ഥാനം മനസ്സിലാക്കിയ ശേഷം അയാൾ നഗര ഹൃദയത്തിലെക്ക് കടന്നു; ഒരു അപരിചിതനായി.
- തുടരും-