സ്വപ്നവും ഞാനും - 1
സ്വപ്നവും ഞാനും - 1
ജീവിതം ഒരു തുടർണാടകം പോലെ വീണ്ടും വീണ്ടും പല വേദികളിൽ കളിച്ചുകൊണ്ടേയിരിക്കും, കണ്ട് മടുത്ത കഥകളിൽ പോലും പുതുമ കൊണ്ടുവരാൻ അവകാശമില്ലാതെ...
സാഹിത്യവും ആത്മീയതയും കൂടി കലർന്ന മുത്തച്ഛന്റെ വട്ട് അതേപോലെ പകർന്ന് കിട്ടിയത് കൊച്ചുമകനാണ്. എഴുതാൻ ഉള്ള മിടുക്ക് പഠിക്കാൻ ഇല്ലെന്ന് മാത്രം.
മുത്തച്ഛന്റെ കാലശേഷം ആ വട്ട് ഇത്തിരി കൂടിയോ എന്ന് സംശയമില്ലായ്കയില്ല. എന്തെന്നാലും അവന്റെ കഥകൾക്ക് കടുപ്പം കൂടുതലായിരുന്നു. മുത്തച്ഛനോട് ഉള്ള അമിത സ്നേഹം കൊണ്ടാണോ അതോ പെട്ടെന്നുണ്ടായ മരണം കൊണ്ടാണോ എന്നറിയില്ല, അന്ന് രവി അസ്വസ്ഥനായിരുന്നു. ഇത് വീട്ടുകാർ വല്യ കാര്യമാക്കി എടുത്തില്ലതാനും.
വേനലവധിക്ക് പറമ്പിന്റെ മൂലയിൽ ഒരു പുസ്തകവും പേനയും എടുത്ത് മുത്തച്ഛൻ പറയുന്ന കഥകൾ എഴുതിവയ്ക്കുക എന്നത് പണ്ട് മുതലേ ഒരു ശീലമായിരുന്നു. കർമങ്ങൾ ഒക്കെ കഴിഞ്ഞ് അതൊക്കെ ഒന്നൂടെ വായിക്കുവാൻ മച്ചിന്റെ മുകളിലേക്ക് രവി വലിഞ്ഞുകയറി. ഓരോ പുസ്തകത്താളുകളിലും മുത്തച്ഛന്റെ സ്വരങ്ങൾ പതിഞ്ഞിരുന്നു.
ആ കൂട്ടത്തിനിടയിൽ മങ്ങിയ ഒരു പുസ്തകം അവന്റെ ശ്രദ്ധയിൽപ്പെട്ടു. മുത്തച്ഛൻ സ്വന്തം കയ്യക്ഷരത്തിൽ എഴുതി വെച്ച ആ പുസ്തകം രവിയുടെ ശ്രദ്ധയിൽ പെടുന്നത് ഇതാദ്യം. മുൻപൊക്കെ പെട്ടി തുറന്ന് നോക്കിയിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു പുസ്തകം കണ്ടതായി ഓർക്കുന്നതേയില്ല.
സ്വപ്നവും ഞാനും
തലക്കെട്ട് തന്നെ സ്വൽപ്പം കൗതകം ഉള്ളതായത് കൊണ്ട് മുഴുവനും വായിക്കുവാൻ തീരുമാനിച്ചു. വൈകീട്ട് ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്ന് ഓരോ താളുകളായി വായിച്ചെടുക്കാൻ ശ്രമിച്ചു.
ഞാനും നീയും ഞാനാകുന്നു... ആദ്യ വാചകം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അർത്ഥമില്ലായ്മ തോന്നിയിരുന്നു. എന്തെന്നാലും മങ്ങിയ ആ കയ്യക്ഷരങ്ങൾ തന്റെ കാതുകളിൽ കഥകളായി പെയ്യുവാൻ തുടങ്ങി...
ഞാനും നീയും ഞാനാകുന്നു. എന്നിലെ നീയാണ് നിന്നിലെ ഞാൻ. ഇന്നലെകൾ ഇന്നായും ഇന്ന് എന്നത് ഒരു ചോദ്യ ചിഹ്നമായും അവശേഷിക്കുന്നു. നാളെ എന്നത് ആഢംഭരമാണ്.
വ്യാകരണപിശകാണോ അതോ സ്വബോധത്തിൽ എഴുതിയതാണോ എന്നത് ചോദ്യമായിത്തന്നെ അവശേഷിക്കുന്നു. ഓരോ വരികളിലും അർത്ഥങ്ങൾ ഒളിഞ്ഞിരിക്കുന്നത് കണ്ടുപിടിക്കുവാൻ പ്രയാസമുണ്ടായിരുന്നില്ല.
നേരം നന്നേ വൈകിയത് കൊണ്ട് ഇന്നതെക്കുള്ള വായന അവസാനിപ്പിച്ച് രവി ഉറങ്ങാൻ കിടന്നു, ഒരു നല്ല പ്രഭാതത്തിനായി.
രാവിലെ വൈകി എണീറ്റ രവിക്ക് വീടിനു ചുറ്റും ആളുകൾ കൂടി നിൽക്കുന്നതാണ് കാണാനായത്. മുറ്റത്തെ മൂവാണ്ടൻ മാവ് പൂത്തിരിക്കുന്നു. ഇന്നലെ മുത്തച്ഛന്റെ ചിതയൊരുക്കുവാൻ വേണ്ടി മുറിച്ച മാവ് പൂത്തിരിക്കുന്നു! പറമ്പിൽ ചിതയൊരുക്കുന്നു. അമ്മ ഉമ്മറത്ത് ഇരുന്ന് കരയുന്നു. മേശവലിപ്പിലെ പുസ്തകങ്ങൾ കാണാതായിരിക്കുന്നു. മാവ് മുറിക്കാൻ അങ്ങ് ദൂരെനിന്ന് ചെട്ടിയാർ വരുന്നതും കൂടെ കണ്ടപ്പോൾ സ്ഥലകാലബോധമില്ലാതെ രവി ഉറക്കെ ശബ്ദിച്ചു.
തുടരും...