StoryMirror Feed

Children Stories

3.9  

StoryMirror Feed

Children Stories

വ്‌ളാഡിയോവിന്റെ നിധി

വ്‌ളാഡിയോവിന്റെ നിധി

2 mins
11.7K


ചന്തയിലെ പഴക്കച്ചവടക്കാരനായിരുന്നു വ്‌ളാഡിയോവ്. കച്ചവടക്കാരനാണെങ്കിലും അയാളൊരു പാവപ്പെട്ടവനായിരുന്നു. ഒരു വലിയ കുടുംബത്തിന്റെ ചുമതല മുഴുവൻ അയാളുടെ ചുമലിലായിരുന്നു.


          ഒരു ദിവസം ചന്തയിലേക്കിറങ്ങുമ്പോൾ വ്‌ളാഡിയോവിന്റെ ഇളയ മകൾ കേക്കു വേണമെന്നു പറഞ്ഞു വാശി പിടിച്ചു.


       "ഞാൻ തിരികെ വരുമ്പോൾ വാങ്ങി തരാം ." വ്‌ളാഡിയോവ് മകളെ സമാധാനിപ്പിച്ചിട്ട് പുറപ്പെട്ടു.


          ഒരു കാട്ടിൽ കൂടി വേണം വ്‌ളാഡിയോവിന്‌ ചന്തയിലെത്താൻ. ചന്തയിൽ അന്നു നല്ല തിരക്കായിരുന്നു. വ്‌ളാഡിയോവിന്റെ പഴങ്ങൾ വേഗം വിറ്റുതീർന്നു. തിരിച്ചു പോരും വഴി അയാൾ മകൾക്കായി നല്ലൊരു കേക്കും കൈയിൽ കരുതി.

   

         ചന്തയിൽ തിരക്കു കാരണം കാട്ടിലൂടെ പാതി വഴി പിന്നിട്ടപ്പോഴേക്കും വ്‌ളാഡിയോവിനു നല്ല ക്ഷീണം തോന്നി. അയാൾ അരുവിയിൽ നിന്നു വെള്ളം കുടിച്ചു ക്ഷീണം മാറ്റി.


         "കുറച്ചു വിശ്രമിച്ചിട്ടു പോകാം." വ്‌ളാഡിയോവ് ഒരു മരത്തണലിൽ ഇരുന്നു. പക്ഷെ, അവിടെ ഇരുന്നു അയാൾ ഉറങ്ങിപ്പോയി.

         വലിയൊരു ശബ്ദം കേട്ടാണ് വ്‌ളാഡിയോവ് കണ്ണ് തുറന്നത്. അതാ, താൻ മകൾക്കായി വാങ്ങിയ കേക്കു മുഴുവൻ പക്ഷികൾ തിന്നിരിക്കുന്നു!


         ദുഃഖം സഹിക്കാനാവാതെ വ്‌ളാഡിയോവ് അടുത്തുള്ള പാറയിൽ കരിക്കട്ട കൊണ്ട് ഇങ്ങനെ എഴുതി: "നിങ്ങൾ നൂറുപേരും എന്റെ ഒരു അമ്പിൽ തീരും."

         

        വ്‌ളാഡിയോവ് പോകാനായി എഴുന്നേറ്റു. ഈ സമയം മറ്റൊരാൾ അരുവിക്കരയിലെത്തിയത് വ്‌ളാഡിയോവ് അറിഞ്ഞില്ല -

                   

                  ഒരു കൂറ്റൻ വ്യാളി !


 'ഹമ്പട ! ഇവന്റെ കഥ കഴിച്ചിട്ടുതന്നെ ബാക്കി കാര്യം! ' വ്യാളി വ്‌ളാഡിയോവിന്റെ അടുത്തെത്തി. പക്ഷെ, കല്ലിൽ എഴുതിയിരിക്കുന്നതു കണ്ട വ്യാളി പേടിച്ചു പോയി.

       

         വ്യാളി പതുക്കെ വ്‌ളാഡിയോവിന്റെ അടുത്തെത്തി പറഞ്ഞു:

"വരൂ.... ഭക്ഷണം കഴിച്ചിട്ടു പോകാം." വ്യാളി തന്നെ കൂട്ടികൊണ്ടുപോകുന്നത് തിന്നാനാണെന്നു വ്‌ളാഡിയോവിന് മനസ്സിലായി. പക്ഷെ, പോകാൻ മടി കാണിച്ചാൽ അവൻ ഇപ്പോഴേ തന്നെ അകത്താക്കും!


            വ്‌ളാഡിയോവ് വ്യാളിയോടൊപ്പം അവന്റെ വീട്ടിലെത്തി.

 "ഇരിക്കൂ.എന്തെങ്കിലും കഴിക്കാം." വ്യാളി ഒരു പാത്രം നിറയെ അത്തിപ്പഴം കൊണ്ടു വന്നു വച്ചു.


             "ആദ്യം എനിക്ക് കുറച്ചു വെള്ളം വേണം." വ്‌ളാഡിയോവ് പറഞ്ഞു. വ്യാളി ഒരു പാത്രത്തിൽ കുറച്ചു വെള്ളം കൊണ്ടു വന്നു.


              "ഇതെനിക്ക് തൊണ്ട നനയാൻ പോലുമില്ലല്ലോ." വ്‌ളാഡിയോവ് പറഞ്ഞു. അതുകേട്ട വ്യാളി പേടിച്ചു. 'അയ്യോ! ഇവൻ എന്റെ നിധിശേഖരം കണ്ടാൽ അതും തട്ടിയെടുക്കും. അതിനുമുമ്പ് കുറച്ചു കൊടുത്തേക്കാം.'


               വ്യാളി ഒരു ചാക്കു നിറയെ രത്നങ്ങളുമായി എത്തി. അത്രയും വലിയ ചാക്ക് തനിക്കൊരിക്കലും എടുക്കാനാവില്ലെന്നു വ്‌ളാഡിയോവിന് അറിയാമായിരുന്നു. ഉടനെ വ്‌ളാഡിയോവ് അടുത്ത സൂത്രമെടുത്തു.


            "ശക്തനായ ഞാൻ ഒരു ചാക്കും ചുമന്നു പോകുന്നത് മോശമല്ലേ ?" അതുകേട്ട വ്യാളി തന്നെ ചാക്കു ചുമന്നു അയാളുടെ വീട്ടിലെത്തി.


             "ഇവിടെ നിൽക്കൂ." അതും പറഞ്ഞു വ്‌ളാഡിയോവ് അകത്തു കയറി. കുറച്ചു കഴിഞ്ഞപ്പോൾ അകത്തു നിന്നും അയാളുടെ ശബ്ദം:

"വേഗം തയ്യാറായിക്കോ. നമുക്കു തിന്നാൻ ഒരു വ്യാളി എത്തിയിട്ടുണ്ട്."


               അതുകേട്ട് പേടിച്ചു പോയ വ്യാളി ചാക്ക് താഴെയിട്ടിട്ടു ഓടിപ്പോയി! രത്നങ്ങൾ വിറ്റു നല്ല രീതിയിൽ കച്ചവടം നടത്തി വ്‌ളാഡിയോവും കുടുംബവും പിന്നീട് സുഖമായി ജീവിച്ചു.


ഗുണപാഠം :: ഏതു സാഹചര്യത്തിലും ബുദ്ധിയോടെ പ്രവർത്തിച്ചാൽ ഉയർച്ച ഉണ്ടാവും .



Rate this content
Log in