"എൻ്റെ ഹൈമവതീ..."
"എൻ്റെ ഹൈമവതീ..."
“നിഷയ്ക്ക് അറിയാമോ ഇപ്പോഴത്തെ അക്വാട്ടിക് ബിയോടെക്നോളജി കെട്ടിടം നിൽക്കുന്ന സ്ഥലത്താണ് പണ്ട് ഹൈമവതിക്കുളം ഉണ്ടായിരുന്നത്. അതുപിന്നെ പുതിയ കോളേജ് സമുച്ചയം വന്നപ്പോൾ മണ്ണിട്ട് നികത്തി. ക്യാമ്പസ്സിൽ എത്തിച്ചേരുന്ന ഓരോ കുട്ടികളെയും സീനിയർസ് റാഗിങ്ങ് ചെയ്തിരുന്ന മെയിൻ അജണ്ടയിൽ ഒന്നായിരുന്നു ഹൈമവതിക്കുളത്തിന്ടെ കടവിൽ പോയി വെള്ളത്താമര പൊട്ടിക്കൽ ചടങ്ങു.” കുറച്ചു പൊടിപ്പും തൊങ്ങലും ചേർത്ത് കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ അതിസമർത്ഥയായിരുന്നു തൻ്റെ റൂംമേറ്റ് അപർണ്ണ.
ഓജോ ബോർഡും ഹൈമവതിക്കുളവും ഒക്കെ അങ്ങനെ കാലാകാലങ്ങളായി കോളേജ് ക്യാമ്പസ്സിലും ഹോസ്റ്റൽ ചുവരുകളും ഒക്കെ അമർക്കഥകളായി തുടർന്ന് പൊന്നു. അതിൽ വല്ല സത്യവും ഉണ്ടോ എന്നൊന്നും ആർക്കും അറിയില്ല. 450 ഏക്കർ ഭൂമിയിൽ 42 വിവിധ ഡിപ്പാർട്‌മെന്റുകൾ ഉള്ള വലിയ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ രാത്രിയിൽ കുട്ടികൾ ഹോസ്റ്റൽ കണ്ണ് വെട്ടിച്ചു കറങ്ങി നടക്കാതിരിക്കാൻ ആരോ പണ്ടെങ്ങാണ്ടോ ഉണ്ടാക്കിയ കെട്ടുകഥ അല്ലാതെ ഈ നൂറ്റാണ്ടിൽ ആരെങ്കിലും ഇതൊക്കെ വിശ്വസിക്കുമോ നിഷയ്ക്ക് ഉള്ളിൽ ചിരിയാണ് പൊട്ടിയത്.
നാളെ ഫ്രഷേഴ്‌സ് ഡേ ആണല്ലോ പോരാത്തതിന് അക്വാട്ടിക് ബയോളജിയുടെ പുതിയ ബ്ലോക്കിന്റെ ഉൽഘാടനവും ആണ്. ഹൈമവതിക്കുളം ഉണ്ടായിരുന്ന സ്ഥലം ഒന്ന് കാണുകയും ചെയ്യാം. ഡിപ്പാർട്മെൻറ് ഓഫ് മാനുസ്ക്രിപ്ട്സ് കടന്നു വേണം അങ്ങോട്ട് പോകാൻ പിന്നെ പോകുന്ന വഴി തന്നെയാണ് കമ്പ്യൂട്ടർ സയൻസും പഴയ ഒന്ന് രണ്ടു കോളേജ് മേറ്റ്സ് ഉണ്ട് അവരെയും ഒന്ന് കണ്ടേക്കാം അവൾ മനസ്സിൽ കണക്കു കൂട്ടി.
ഇനാഗുറേഷൻ ഒക്കെ ഭംഗിയായി നടന്നു..വളരെ വിശാലമായ ഡിസ്പ്ലേ യൂണിറ്റും ഫിഷറീസ് സ്റ്റഡീസ് വിങ്ങും ഒക്കെ തല ഉയർത്തിതന്നെ നിൽക്കുന്നു. ഭംഗിയേറിയ കുളവും ഗാർഡനും ഒക്കെ സെറ്റ് ചെയ്തിട്ടുണ്ട്. കുളത്തിൽ വെള്ളവും മീനും ഒക്കെ നിറക്കൽ ആണ് അടുത്ത ആഴ്ചയിലെ പരിപാടി. അവിടുന്ന് ചാഞ്ഞു കിടക്കുന്ന മാവിൻ തലപ്പത്തു നിന്ന് നോക്കിയാൽ ദൂരെ കാണാം ഹോസ്റ്റൽ കെട്ടിടം.
പിറ്റേന്ന് വൈകുംനേരം ഹോസ്റ്റലിലെ വെടി പറച്ചിലിന് ഇടയിൽ ആണ് ക്ലാസ് മേറ്റ് ആയ ശാരി ഓടിക്കിതച്ചു വന്നുപറയുന്നത്; തലേദിവസം രാത്രിയിൽ പുതിയ ബ്ലോക്ക് പരിസരത്തു നിന്നും ഉച്ചത്തിൽ കരച്ചിൽ കേട്ടെന്നും അവിടെ എന്തോ വിഷയം ഉണ്ടെന്നും - അവധി ദിവസത്തെ മടുപ്പൊക്കെ മാറ്റിവച്ചു ആർക്കിയോളജിയിലെ ബദ്ധശത്രുവായ ഗായത്രിയും ശത്രുത മറന്നു കൂടെകൂട്ടി.
അന്തി മയങ്ങിത്തുടങ്ങി; ഞങ്ങൾ ഹോസ്റ്റൽ നിവാസികൾ ഓടിക്കിതച്ചു എത്തുമ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ആയിരുന്നു.
അക്വാട്ടിക് ബിയോടെക്നോളജിയുടെ ഗാർഡനിൽ കൃത്രിമമായി ഉണ്ടാക്കിയ ചെറുകുളത്തിൽ നിറയെ വെള്ളത്താമരകൾ വിരിഞ്ഞു നിൽക്കുന്നു. അവയ്ക്കു നടുവിൽ പായൽ മൂടിയ പഴയ ഒരു തുണ്ടു ചാക്കും പൊങ്ങികിടക്കുന്നു.
തങ്ങളെ കഥ പറഞ്ഞു വിശ്വസിപ്പിച്ചിരുന്ന അപർണ്ണ അന്നേ പറഞ്ഞതാ ഹൈമവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ചാക്കിൽ കെട്ടി താഴ്ത്തി എന്ന്. അന്ന് രാത്രി ആ ആമ്പൽ കുളത്തിൽ നിറയെ വെള്ളത്താമര പൂത്തിരുന്നു എന്ന്.
പോലീസ് റിപ്പോർട്ട് അനുസരിച്ചു ആ ചാക്ക് കഷ്ണത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ട് - അനേഷണം പുരോഗമിക്കുന്നു എന്ന്-
ഉറക്കം നഷ്ടപ്പട്ടു എന്ന് മാത്രമല്ല ഹൈമവതിയുടെ മുഖച്ഛായ തോന്നിത്തുടങ്ങിയിരുന്നു തന്ടെ റൂംമേറ്റിന് …...അവൾ ഉറങ്ങുമ്പോൾ ഇമചിമ്മാതെ നോക്കി നേരം വെളിപ്പിക്കുന്നതു അങ്ങനെ പതിവായി തീർന്നിരിക്കുന്നു….