അർദ്ധരാത്രിയിൽ സൂര്യനുദിച്ചാൽ.
അർദ്ധരാത്രിയിൽ സൂര്യനുദിച്ചാൽ.
അർദ്ധരാത്രിയിൽ സൂര്യനുദിച്ചാൽ
അല്പന്മാർ കുടപിടിക്കുന്നതുകാണാം
വെളുത്തപല്ലുകൾ മാറ്റിയിട്ട്
സ്വർണ്ണപ്പല്ലുകൾ
തിരുകിയവരെക്കാണാം
അന്തോം കുന്തോമില്ലാതെ
തിരിഞ്ഞുമറിഞ്ഞു നടക്കുന്നവരെ കാണാം
മുടിയിലെല്ലാം മുല്ലപ്പൂവും ചൂടീട്ട്
കാണുന്നവരെയെല്ലാം
നോക്കിച്ചിരിക്കുന്നവരെ കാണാം
പകലന്തിയാവോളം പാവങ്ങളെയെല്ലാം
കുരങ്ങുകളിപ്പിച്ചിട്ട്
നിറഞ്ഞമടിശീല അഴിക്കുന്നവരെക്കാണാം
പണമെല്ലാം എണ്ണിപ്പകുത്തിട്ട്
പലരേയും പുലഭ്യം പറയുന്നവരെക്കാണാം
കാണാപ്പൊന്നുകളെന്നു നിനച്ചിട്ട്
മടിയിൽ തിരുകിയ ബീഡി പുകച്ചിട്ട്
മാനത്തൊക്കെയൊന്നുവിഹഗ -
വീക്ഷണം നടത്തിയിട്ട്
പറന്നുനടക്കാമെന്ന ചിന്തകളെ
ഭ്രാന്തുപിടിപ്പിക്കുന്നവരെക്കാണാം.
അർദ്ധരാത്രിയിൽ സൂര്യനുദിച്ചാൽ
പലനിറങ്ങളും മാറിമാറിയുന്നതുകാണാം
നീലകൾ ചുവപ്പായും പച്ചകൾ നീലയായും
മാറുന്ന വർണ്ണപ്രപഞ്ചങ്ങൾ കാണാം
സ്വകാര്യതകൾ പരസ്യങ്ങളാകുന്നത്
അസ്വീകാര്യങ്ങൾ സ്വീകാര്യങ്ങളാകുന്നത്
വട്ടമേശകളിൽ കൊഴുപ്പുകൾ നിറയുന്നത്
ശത്രുക്കൾ സൗഹൃദങ്ങളാകുന്നത്
ഗൗരവങ്ങൾ പൊട്ടിച്ചിരികളാകുന്നത്
വായിൽ തെളിയാഭാഷണങ്ങളിൽ
സദാചാരം കേട്ടുപൊട്ടണത്
ചിന്തകളിൽ അവലക്ഷണങ്ങൾ നിറയുന്നത്
ചെയ്തികളിൽ ചതികൾ പിറക്കുന്നത്
കൺനിറയെ കാണാം.
അർദ്ധരാത്രിയിൽ സൂര്യനുദിച്ചാൽ
അകംപൊരുളും പുറംപൊരുളും
അടിവച്ചങ്ങനെയകമേ നിറഞ്ഞുവലിഞ്ഞു
ജീർണ്ണതയാൽ നാസിക പൊത്തുംവണ്ണം
ഏറെ ദുർഗന്ധം നിറഞ്ഞെല്ലാം
ഇരുകാലികളുടെ നർമ്മസല്ലാപങ്ങളെല്ലാം
കണ്ടുകൺമിഴിഞ്ഞു രാപ്പാർക്കാം...