ഇന്നലെ ഇന്ന് നാളെ
ഇന്നലെ ഇന്ന് നാളെ
ഇന്നലെകൾ നഷ്ടമായവർ,
ഇന്നിന്റെ ചിന്താമണ്ഡലത്തിൽ
കയറി, വലിച്ചെറിഞ്ഞവയെല്ലാം സ്വപ്നങ്ങളുടെ കുപ്പത്തൊട്ടിയിൽ
ചികഞ്ഞുനോക്കുന്നു... !
അവിടെക്കണ്ടതെല്ലാം ചീഞ്ഞുമറിഞ്ഞു
തിരിച്ചറിയാൻ കഴിയാത്തതായിരുന്നു.
പിന്നീടുതിരഞ്ഞതെല്ലാം മൺമറഞ്ഞുപോയ
ഓർമകളുടെ ചപ്പുചവറുകളും... !
കാലമാം കുപ്പത്തൊട്ടിയിൽ കൂട്ടിയിട്ടിരിക്കുന്നൂ വാക്കുപോയ ഇഷ്ടങ്ങളും
ചിതലരിച്ച ബന്ധങ്ങളും കാണാത്തതായ
രക്തം വറ്റിപ്പോയ സ്വന്തങ്ങളും... !
ചിതലരിച്ചുപോയ മച്ചിൽ മരങ്ങളെന്നപോൽ
കുശുകുശുത്തങ്ങനെ,
കണ്ടാലും തിരിച്ചറിയാത്തപോലെ,
തെളിയാത്തതായി,
ഓമനിച്ചുകൊണ്ടുനടന്ന
മാതാപിതാക്കളെപോൽ... !
കോലങ്ങൾ തെളിഞ്ഞുവരും കാലം
ഒന്നുമോർക്കാതെ വീണ്ടും കടൽകടന്നും രക്ഷനേടാം, മാതൃഭൂമിയിൽ
ബാക്കിയുള്ള പ്രേതാത്മാക്കളെയെല്ലാം
പുറംകാലിനാൽ മാറ്റിയിട്ട്... !
ഞാനോ മർത്യൻ, പിന്നാമ്പുറ കഥകളെല്ലാം മറക്കുന്നവൻ,
അറിവിന്റെമൂർത്തരൂപമെന്നുകവികൾ
വാഴ്ത്തിപ്പാടുന്നോർ, നന്മയും തിന്മയും ചികയുന്നോർ... !