ഇന്നലെകൾ
ഇന്നലെകൾ
പണ്ടൊരിക്കൽ അച്ഛൻ
കാണാത്തതു കൊണ്ടാണ്
ഞാനീ വഴിയരികിൽ ഉച്ചിയിൽ
വെയിൽ മൂത്ത പകലിൽ
ഒറ്റക്കു നിൽക്കുന്നത്.
കാണാത്ത നന്മകളും
ഗുണങ്ങളും കഴിവുകളും
ഏറെയുണ്ടായിട്ടും
അതെല്ലാം മാറാപ്പിൽ
പൊതിഞ്ഞുകെട്ടി എന്റെ
തോളത്തു തൂക്കിയിടേണ്ടി വന്നത്.
തെളിയിക്കപ്പെട്ട കഴിവുകൾ
ഏറെയും മാറാപ്പിൽ നിന്നും
പുറത്തെടുക്കാനാകാതെ
ചിന്താശൂന്യനായ് ഞാനെന്റെ
കാലങ്ങൾ നിരാശയോടെ
മനപ്പൂർവം മറന്നുവച്ചത്.
പിന്നൊരിക്കൽ കാലങ്ങളും
ദിനങ്ങളും നിമിഷങ്ങളും
കൊഴിഞ്ഞപ്പോൾ എൻ
കണ്ണിന്നഗാധതയിൽ ഇരുണ്ട
മഴമേഘക്കീറുകൾ
കണ്ടനാൾ,അച്ഛൻ എന്നോടു
പറഞ്ഞത് :
മാറാപ്പിലെ പൊതികളഴിച്ചു
തിരഞ്ഞു നല്ലവ പെറുക്കിയെടുത്തു
മാനത്താകെയും
വാരിവിതറികൊള്ളൂ,
നിനച്ചിരിക്കാതെ
അവ പറന്നു പൊയ്ക്കൊള്ളട്ടെ.
ഞാനൊന്നു ചിരിച്ചുനിന്നു
പിന്നെ മൊഴിഞ്ഞു,കാലം
കാത്തുവച്ചതെല്ലാം ഇന്നലെകളിൽ
കുളിരു വീഴ്ത്താനായിരുന്നുവല്ലോ
ഇന്നിന്റെ മിഴികളിലതു
കരിഞ്ഞു തീർന്നുവല്ലോ….