കാലമേ ഞാനും കൂടെ ..
കാലമേ ഞാനും കൂടെ ..
വർഷപാതം തന്നിൽ ലയിച്ചലിയുവാൻ
കൊതിപൂണ്ട് മിടിക്കുന്നൊരു ഹൃദയം.
മിഴിനീർ കണങ്ങൾ തോരാത്ത വൃഷ്ടി-
-യോടു സമം, നെഞ്ചിനുള്ളിൽ മേഘ-
-ഗര്‍ജ്ജനം തന്നെയിന്ന്, ആശങ്ക മാത്രം.
പ്രതീക്ഷാഹേതു പലതായിരുന്നു ആത്മാവിൽ
പാഴാക്കപ്പെട്ട് സമയം മാത്രമാണെനിക്കിന്ന്
ഭൂതകാലം; പുനഃപ്രത്യക്ഷപ്പെടാൻ ആകില്ല
എന്ന് തലമുറകൾ അലമുറയിട്ട ആ സമയം.
എനിക്കൊരാ ബാല്യവും കൗമാരവും നിറമുള്ള
അഴിഞ്ഞുപോയ പട്ടം കണക്കെയത്രേ.
കാലചക്രമാം ചണ്‌ഡമാരുതന്‍, ബലിഷ്ഠമാം
കരങ്ങളാൽ ഉടച്ചു കളഞ്ഞോരാ ഭ്രമാത്മകത്വം.
ചുമലിലെ ഘനം ഏറിവന്നു, സമീകരിക്കാൻ
ശ്രമങ്ങൾ വിഫലമാകുന്ന നേരം, ഉള്ളിലെ
അഗ്നിയിൽ എണ്ണ ഒഴുകിയെത്തി, പരാജയം
നുണയുവാൻ ഇനി ആകില്ലെന്ന ബോധ്യം ഉണർന്നു,
തിരികെയൊടുവാൻ വീഥിയും
ഇനിയില്ല, ഓട്ടം തികക്കണം, മുന്നേറണം .
കാലചക്രമേ വഴിയൊരുക്കണേ, കാംക്ഷിക്കുന്ന
ഒരു ഹൃദയവും സ്വാനുഭവവും മാത്രമാണെന്റെ
ചിമിഴിലെ ഗുപ്‌തധനം, നേടാൻ വർണ്ണ
സ്വപ്നങ്ങൾ, രാജാളി പക്ഷിയോട് ഒപ്പം
പായണം; ഭൂഗോളതോടോപ്പം പ്രയാണം നടത്തണം;
എന്റെ പാത്രധര്‍മം നിറവേറ്റണം.
ഇനിയൊരു വൃഷ്ടിയിൽ ഈറനണിയുമ്പോൾ
ആനന്ദാശ്രു അണിയുവാൻ വരം അരുളു
ധരണി, ഞാനും ഒരു വൃക്ഷമായി പടരണം
വളരണം, തണലേകണം , ജീവിതം നേടണം!