ഞാൻ ഇവിടെ ജീവിച്ചിരുന്നു.
ഞാൻ ഇവിടെ ജീവിച്ചിരുന്നു.
യുഗങ്ങൾ കഴിയുവോളം ഞാൻ
മന്വന്തരത്തിൽ കാലത്തിനുപിറകെ
ചുറ്റിതിരിഞ്ഞു ഓടിക്കൊണ്ടിരിക്കവേ,
ചിലനിമിത്തങ്ങൾ വന്നു ഇടയിൽക്കയറി
കിന്നാരം പറഞ്ഞു,ലോകത്തിൻ
പരിചക്രമണത്തിൽനീയുമൊരു-
പജീവിയായിജീവിച്ചിരുന്നിരുന്നു.
സ്വന്തബന്ധങ്ങളെല്ലാമുണ്ടായിരുന്നു
സ്വന്തക്കാർക്കിഷ്ടനുമായിരുന്നു
ബന്ധുജനങ്ങൾതൻ നന്മക്കായി
നിരന്തരം ആകാശഗ്രഹങ്ങളുമായി
സൂക്ഷ്മഗണിതങ്ങളിൽ മനനങ്ങളിൽ
കർമ്മനിരതനുമായിരുന്നു.
നന്മകൾ ചെയ്യുവാൻ മനസ്സിൻ
കാണാക്കോണുകളിൽ പൊന്നുപോൽ
ത്രാണിയുണ്ടായിരുന്നെങ്കിലും
നന്മകളെല്ലാം മൃഗപരിപാലനത്തിലായിരുന്നു
കൃഷിക്കായ് ജന്മം നീട്ടിവച്ചുവെങ്കിലും
ഋതുക്കൾ അമ്മാനമാട്ടിയപ്പോഴൊക്കെയും
ജീവിതം പന്തുപോൽ തത്തിക്കളിച്ചിരുന്നു.
മരണം വന്നു പിടികൂടിയരാത്രിയിൽ
മനം ഘനീഭവിച്ചു നിന്നനേരം
വാനവും ഘനീഭവിച്ചു നിന്നനേരം
ആയൂസിൻ പുസ്തകത്തിന്ന--
വസാനതാളും മറിക്കുവാൻ
കാത്തിരുന്നവേളയിലൊരുദിനം
ഗൗളി തലക്കുമുകളിൽ ചിലച്ചുനിന്നനേരം
മരണപാശത്തിൻകുരുക്കിൽ
പെട്ടുപോയി നീയും നിൻ ഗഡുക്കളും
കണക്കിൻക്കളികളും നവഗ്രഹങ്ങളും!