ഒരു അടയ്ക്കാ കള്ളന്റെ ഏറ്റുപറച്ചില്‍...
ഒരു അടയ്ക്കാ കള്ളന്റെ ഏറ്റുപറച്ചില്‍...
ഇല്ല, എനിക്ക് പരാതിയില്ല.
പോലീസേമാൻ കൈമുട്ട് മടക്കിയിടിച്ചതിലോ,
നാഭിയിൽ ചവിട്ടി നൃത്തമാടിയതിലോ,
മുട്ടിന് താഴെയുള്ളസ്ഥിയിൽ
ലാടം വെച്ച ബൂട്ടുകൊണ്ട് തൊഴിച്ചതിലോ
എനിക്ക് പരാതിയില്ല.
ഞാൻ ചെയ്തത് തെറ്റ് തന്നെ.
അക്ഷന്തവ്യമായ അപരാധം.
അല്ലേ? ഞാൻ കള്ളനല്ലേ?
ഞാൻ കള്ളനെന്നത് വെള്ളം ചേരാത്ത സത്യമതല്ലേ?
കള്ളൻ തന്റെ കൃത്യമതാണ് ചോരണം, ശരി.
കട്ട വസ്തുവുമായി കടക്കുന്നവനാണ് ഞാൻ.
ഞാൻ മറ്റൊരുത്തന്റെ മുതൽ കാണുന്നു,
കാമിക്കുന്നു,
ആരുടെ കണ്ണിലും വീഴാതത് കൈക്കലാക്കുന്നു,
സ്വന്തമെന്നവണ്ണം വിനിയോഗം ചെയ്യുന്നു.
എനിക്ക് മനസ്സിലാവുന്നുണ്ട്.
കള്ളൻ എന്ന അടയാളക്കുറിപ്പും ആവലാതിയില്ലാതെ ഞാൻ സ്വീകരിക്കട്ടെ.
എന്നെ പിടികൂടി ശിക്ഷിക്കുന്നതിൽ എനിക്കെങ്ങനെ സങ്കടം പറയാനാവും?
ഇല്ല, എനിക്ക് പരാതിയില്ല.
പോലീസേമാൻ മീശയും കൺപീലിയും വലിച്ചതിലോ,
നഖങ്ങളിൽ കൂടം കൊണ്ടടിച്ചതിലോ,
ലിംഗത്തിൽ മുളക് പെരട്ടിയതിലോ
എനിക്ക് പരാതി പറയാനില്ല.
കള്ളനായ ഞാൻ സത്യം പറഞ്ഞു. കണ്ടത് പറഞ്ഞു.
അവിടെയാണ് പ്രശ്‍നം. കള്ളൻ കണ്ടത് പറഞ്ഞാൽ, സത്യമതാകുമോ?
അപ്പോൾ പോലീസേമാൻ ചെയ്തതല്ലേ ശരി?
കക്കുന്നവൻ കള്ളനാണ്.
കള്ളനല്ലേ കക്കുന്നവൻ?
കള്ളനെയെങ്ങിനെ വിശ്വസിക്കാം?
അവനെന്തിന് സത്യം പറയണം?
അവൻ കള്ളമല്ലേ പറയാവൂ?
കള്ളമല്ലെ പറയേണ്ടത്?
സത്യം പറഞ്ഞു നെറികേട് കാണിക്കാമോ?
പാവം പോലീസേമാനറിയില്ലല്ലോ!
മോഷണം തൊഴിലാക്കിയവൻ
കട്ട് സ്വന്തമാക്കാൻ പറ്റാത്തത് കക്കാറില്ലെന്ന് ?
പെണ്ണിന്റെ മാനം കട്ടെങ്കിൽ,
മാന്യമായി അതുമായി പോവാനാകണം.
അതനാഥമാക്കി എവിടെയെങ്കിലും ഇട്ടുകളഞ്ഞോടരുത്!
എടുത്ത ജീവനെ സ്വന്തമാക്കിക്കൊണ്ടോടാനാവില്ലെങ്കിൽ,
അരുത്, ജീവൻ ചോരണം ചെയ്യരുത്!
അത് മാത്രമാണെന്റെ പരാതി!
അത് മാത്രമാണെന്റെ ദണ്ണം!
മോഷണത്തിനുമില്ലെ ഒരുത്തരവാദിത്വം?