കളിപ്പാട്ടം
കളിപ്പാട്ടം
25ആം വയസ്സിൽ അവൻ വീണ്ടും ആ കളിപ്പാട്ടം തിരയുകയാണ്. പല തവണ വലിച്ചെറിഞ്ഞതായിരുന്നു പിന്നീടെ തിരയുമ്പോൾ, സാധാരണ കണ്ട് കിട്ടാറുള്ളതാണ്, ഈ തവണ ഒത്തിരി തിരഞ്ഞു കാണുന്നില്ല. ആരേലും കൊണ്ടു പോയോ? ഓ, പഴയ കളിപ്പാട്ടമല്ലേ ആർക്ക് വേണം?
അവൻ ജനിച്ച സമയത്ത് പിതാവ് വാങ്ങി നൽകിയ കളിപ്പാട്ടമായിരുന്നു. ആദ്യ കാലങ്ങളിൽ കളിപ്പാട്ടത്തിൻ്റെ ഒരോ ശബ്ദങ്ങളും ചലനങ്ങളും അവനിൽ ആശ്ചര്യം ഉണ്ടാക്കി. കാലക്രമേണ എപ്പോഴും കണ്ട് കണ്ട് ആ കളിപ്പാട്ടത്തിൻ്റെ ശബ്ദങ്ങളും ചലനങ്ങളും ഏറെ ഇഷ്ടപ്പെട്ടു. പിന്നീടെ എപ്പോഴോ വില കൂടിയത് എന്ന് പറഞ്ഞ് അമ്മ മറ്റൊരു കളിപ്പാട്ടം വാങ്ങി കൊണ്ടു വന്നപ്പോൾ ഈ പഴയ കളിപ്പാട്ടം വലിച്ചെറിഞ്ഞ് അവൻ പുതിയ കളിപ്പാട്ടം കൊണ്ട് നടന്നു. ജീവിതാവസാനം വരെ തന്നെ സ്നേഹിച്ച് അവൻ കൊണ്ട് നടക്കും എന്ന് കരുതിയ ആ പാവം പഴയ കളിപ്പാട്ടത്തേ അന്ന് ആർക്കും മനസ്സിലായില്ല. അവൻ വരുമോ എന്ന് നോക്കി, വലിചെറിഞ്ഞയിടത്ത് ആ കളിപ്പാട്ടം കുറേ കാലം കിടന്നു.
കാലങ്ങൾ മുന്നോട്ട് പോയി, തട്ടിൻ പുറത്ത് പൊടിയിലും ചിലന്തിവലയിലും കിടന്ന പഴയ കളിപ്പാട്ടം എങ്ങനെയോ താഴേ വീണു. കളിപ്പാട്ടം കണ്ട പിതാവ് അതിനെ വൃത്തിയാക്കി, അയൽപ്പക്കത്തേ കുട്ടിക്ക് നൽകി. അയൽപ്പക്കത്തേ കുട്ടിയുടെ കൈയിൽ തൻ്റെ പഴയ കളിപ്പാട്ടം കണ്ട അവന് വീണ്ടും ആ കളിപ്പാട്ടത്തോട് എന്തോ ഒരു കൗതുകം തോന്നി. ആരും അറിയാതെ അവൻ ആ കളിപ്പാട്ടത്തോട് തൻ്റെ മനസ്സ് തുറന്നു. കൈയിലുള്ള പുതിയ കളിപ്പാട്ടം കളയാതെ ആരുമറിയാതെ അവൻ അയൽപ്പക്കത്തേ വീട്ടിൽ ചെന്ന് ആ കളിപ്പാട്ടത്തോട് തൻ്റെ കഥകൾ പറയുമായിരുന്നു. തന്നെ തേടി വരുന്ന പഴയ കളികൂട്ടുകാരനോട് തന്നെ വലിച്ചെറിഞ്ഞ വിഷമങ്ങൾ മറന്ന് ആ കളിപ്പാട്ടവും സന്തോഷിച്ചു. സമയം കിട്ടുമ്പോൾ അയൽപ്പക്കത്തേ വീട്ടിലെത്തുന്ന അവനെ കാത്ത് എപ്പോഴും ഇരിക്കുമായിരുന്നു. അങ്ങനെ ഇരിക്കേ എപ്പോഴോ അവൻ അയൽപക്കത്ത് വരാതെ ആയി. തൻ്റെ കളികൂട്ടുക്കാരനെ കാണാതെ കളിപ്പാട്ടം വല്ലാതെ വിഷമിച്ചു. തൻ്റെ വിഷമം ആരോടും പറയുവാൻ പോലും ആ കളിപ്പാട്ടതിന് സാധിച്ചിരുന്നില്ല.
കാലങ്ങൾ വീണ്ടും കൊഴിഞ്ഞു അവൻ വീണ്ടും ആ പഴയ കളിപ്പാട്ടം തേടി വന്നു. അന്ന് ഇനിയൊരിക്കലും തന്നെ വലിച്ചെറിയില്ല എന്ന് കരുതി തൻ്റെ പഴയ കളികൂട്ടുകാരനിൽ ആ കളിപ്പാട്ടം അലിഞ്ഞു ചേർന്നു. അവൻ ആ കളിപ്പാട്ടത്തേ കാണുവാൻ ആരും അറിയാതെ എത്തുമായിരുന്നു.
കാലങ്ങൾ കഴിഞ്ഞു, ചെറിയ ചെറിയ കുസൃതികളും പിണക്കങ്ങളും അവർക്കിടയിൽ എപ്പോഴും ഉണ്ടായിരുന്നെങ്കിലും പിരിയാൻ സാധിക്കാത്ത വിധം അവനെ ആ കളിപ്പാട്ടം ഇഷ്ടപ്പെട്ടിരുന്നു.
പക്ഷേ, ഒരിക്കൽ അവൻ വന്ന് ആ കളിപ്പാട്ടത്തേ വീണ്ടും വലിച്ചെറിഞ്ഞ് ഉറക്കെ കരഞ്ഞു "നീ ചതിച്ചു, എന്നേ ഇനി കാണരുത്, മിണ്ടരുത്". കാര്യം എന്തെറിയാത്ത ആ കളിപ്പാട്ടം ആദ്യം ഒന്ന് പതറി, പിന്നീട് കളിപ്പാട്ടം അവനെ എന്തിന് ചതിച്ചു എന്ന് പല പക്ഷികളും കളിപ്പാട്ടത്തോട് ചോദിച്ചു തുടങ്ങി. തന്നെ മനസ്സിലാക്കുവാൻ മറന്നു പോയ കളികൂട്ടുക്കാരനെ ഓർത്ത് വിഷമിച്ച് വിലപിച്ച് കുറച്ച് കാലം ആ കളിപ്പാട്ടം ഇരുന്നു.
പിന്നീട് താൻ ഇങ്ങനെ ഇരുന്നാൽ വീണ്ടും പൊടിയും ചിലന്തിവലയിലും നിറയും എന്ന് മനസ്സിലാക്കിയ കളിപ്പാട്ടം സ്വയം സ്നേഹിക്കാൻ പഠിച്ചു. അപ്പോൾ കളിപ്പാട്ടം മറ്റൊരു സത്യവും മനസ്സിലാക്കി, തൻ്റെ സ്വപ്നങ്ങൾക്കും വിലയുണ്ടെന്നും അവ നിറവേറണമെങ്കിൽ സ്വയം ഇറങ്ങി തിരിക്കണമെന്നും, അഗാധമായി ആഗ്രഹിച്ചാൽ പ്രപഞ്ചശക്തി എല്ലാം സാധിച്ചു നൽകും എന്നും മനസ്സിലാക്കി. കളിപ്പാട്ടവും സ്വപ്നങ്ങൾ കണ്ട് ജീവിച്ചു തുടങ്ങി. തനിക്ക് വേണ്ടിയുള്ളത് തന്നെ തേടി വരും എന്നതും ആ കളിപ്പാട്ടം മനസ്സിലാക്കി. എല്ലാവരുടേയും നന്മ ആഗ്രഹിച്ച്, എല്ലാവരോടും ക്ഷമിച്ച്, എല്ലാവരേയും സ്നേഹിച്ച്, എല്ലാവരോടും നന്ദി പറഞ്ഞ് ജീവിച്ചാൽ മാത്രം മതി, തൻ്റെ സ്വപ്നങ്ങൾ താനെ പൂവണിയും എന്ന് ഇന്ന് ആ കളിപ്പാട്ടം ഉറച്ച് വിശ്വസിക്കുന്നു.
ഇന്ന് ആ കളിപ്പാട്ടത്തിന് തിരിച്ചറിവ് ഉണ്ട്, തൻ്റെ സന്തോഷം മറ്റാരേയും ആശ്രയിച്ചല്ല മറിച്ച് തന്നിൽ നിന്ന് വരേണ്ടതാണ്. ആയതിനാൽ ആ കളിപ്പാട്ടം തന്നെ തന്നേ സ്നേഹിച്ച് തുടങ്ങി. കളിപ്പാട്ടം തൻ്റെ സ്വപ്നങ്ങൾക്കു വേണ്ടി ചുവടുകൾ വച്ച് മുന്നോട്ട് പോവുന്നു.
25 വർഷങ്ങൾ ആയിട്ടും അവനും അവൻ്റെ കൂട്ട് പക്ഷികളും പണ്ട് വലിച്ചെറിഞ്ഞ കളിപ്പാട്ടത്തേ പഴിച്ച് മുറവിളികൂട്ടുന്നു.
*---*