കഥ :മംഗലശ്ശേരി.15.ബിനു.ആർ
കഥ :മംഗലശ്ശേരി.15.ബിനു.ആർ
- 15-
ഉണ്ണി മംഗലശ്ശേരിയിലെ തളത്തിൽ മച്ചിലേക്ക് കണ്ണും നട്ട് തലക്കടിയിൽ കൈകൾ പിണച്ചു വച്ചു കിടന്നു. ഇരുളിനെ വെല്ലാൻ എന്നപോലെ നാലു മൂലകളിലും തൂങ്ങിയാടുന്ന തൂക്കുവിളക്കിൽ പ്രകാശം മുനിഞ്ഞുകത്തി നിന്നു.
മംഗലശ്ശേരി വീട് പൊളിച്ചു കളയണമെന്ന് അച്ഛൻ വാശിപിടിക്കുന്നത് പോലെ തോന്നി. ഈ വസ്തുക്കളെല്ലാം വിറ്റ് ബോംബെയിൽ വീടുവാങ്ങി അന്തസ്സായി കഴിയാം എന്നു കൂടി പറഞ്ഞതോടെ, അച്ഛന്റെ സംസാരം അതിരുവിട്ടപ്പോൾ, സന്ധ്യ ആയപ്പോൾ, ഉണ്ണി മംഗലശ്ശേരിയിലേക്ക് പോന്നു.
ഇവിടെ വന്ന് താമസിക്കാനുള്ള തന്റെ തത്രപ്പാടിനെ അതിരൂക്ഷമായി വിമർശ്ശിക്കുകയായിയുന്നു അച്ഛൻ. നാട്ടുകാരൊക്കെ ഭീദിതമായി നോക്കിക്കാണുന്ന തറവാടിനെ പൊളിച്ചുകളഞ് ആ സ്ഥലവും വിറ്റ് പോകണമെന്ന് അച്ഛൻ അവസാനമായി തീർത്തുപറഞ്ഞപ്പോൾ അതിരുവിട്ടു തിരിച്ചും പറയേണ്ടി വന്നു.
തനിക്ക് കൃഷിയോടാണ് താൽപര്യമെന്നും പൊന്ന് വിളയുന്ന ഈ മണ്ണ് ആർക്കും വിട്ടുകൊടുക്കുകയില്ലെന്നും താനിനി ഇവിടെയാണ് താമസിക്കുന്നതെന്നും വെട്ടിത്തുറന്നു പറഞ്ഞു. ഒരു മന്ത്രവും തന്ത്രവും പയറ്റി ഒരിക്കലും വല്യമ്മയുടെയും വല്യച്ഛന്റേയും ആത്മാക്കളെ ഇവിടെനിന്നും പുറത്താക്കുകയില്ലെന്നും പറഞ്ഞതോടെ അച്ഛൻ കൂടുതൽ പ്രക്ഷുബ്ധനായി.
തന്നെ വെല്ലുവിളിക്കുന്ന തരത്തിൽ പിന്നെയും പലതും പറഞ്ഞു. അച്ഛൻ അച്ഛന്റെ അവകാശത്തെക്കുറിച്ചുപറഞ്ഞു. തന്റെ അവകാശത്തിനുള്ളിൽ മാത്രമാണ് എന്റെ അവകാശമെന്നും പറഞ്ഞപ്പോൾ...വല്യച്ഛന്റെ അവകാശം തന്റെയും അവകാശം ആണ് എന്ന് തിരിച്ചു പറയേണ്ടിയും വന്നു. അങ്ങിനെയാണ് അവിടെ നിന്നും ഇറങ്ങിപ്പോന്നത്.
ഇന്ന് ഇവിടെ രാത്രി ചിലവഴിക്കാമെന്ന് മനസ്സുകൊണ്ടുറപ്പിച്ചു. അമ്മയോട് മാത്രം പറഞ്ഞു. അമ്മ തടസപ്പെടുത്താൻ പല തവണ ശ്രമിച്ചു. അവസാനം അമ്മയ്ക്ക് സങ്കടവും വരുന്നുണ്ടായിരുന്നു. ഒടുവിൽ അമ്മയോട് പറഞ്ഞു.
"എന്നെ ഏറെ ഇഷ്ടപ്പെടുന്ന രണ്ടാത്മാക്കൾ അവിടെ ഉണ്ട്. അവരെ എനിക്ക് ഇനി വേദനിപ്പിക്കാൻ വയ്യ. അവർ എന്നെ കാത്തുകൊള്ളും.
അമ്മ ഞാനിരിക്കുന്ന കട്ടിലിൽ ഒപ്പം വന്നിരുന്നു സാന്ത്വനിപ്പിച്ചുകൊണ്ട് ആത്മഗതമെന്നവണ്ണം പറഞ്ഞു...
" നിനക്ക് അറിയാത്ത പല കാര്യങ്ങളും ഉണ്ട് മോനേ. അച്ഛൻ അന്ന്, വല്യച്ഛന്റെ മരണത്തിനു മുമ്പൊരിക്കൽ ഇവിടെ വന്നതിനു ശേഷം തിരിച്ചെത്തിയിട്ട് വളരേ പ്രക്ഷുബ്ദനായിരുന്നു. ചോദിക്കുന്നതിനെല്ലാം ദേഷ്യവും..
അമ്മ പറഞ്ഞ വിശേഷങ്ങൾക്കൊടുവിൽ ഒന്ന് ബോധ്യപ്പെട്ടു, വല്യച്ഛന്റേയും വല്യമ്മയുടെയും മരണത്തിൽ അച്ഛനെന്തോ ഒരു പങ്കുണ്ട്. വർഷങ്ങൾക്കിപ്പുറം അതെങ്ങിനെ കണ്ടുപിടിക്കാമെന്ന ചിന്തയിൽ മനസ്സുഴറി.
ടോർച്ചും വിനയന്റെ മുത്തശ്ശന്റെ വെള്ളികെട്ടിയ വടിയുമായി പുറത്തേക്കിറങ്ങിയപ്പോൾ വിനയനും ഒപ്പം വരാൻ തുനിഞ്ഞു. സ്നേഹത്തോടെ അത് വേണ്ടെന്നു പറഞ്ഞു. ആകാംക്ഷനിറഞ്ഞ കണ്ണുകളോടെ മിനി അമ്മയുടെയും വിനയന്റെ അമ്മയുടെയും ഇടയിൽ നിൽപ്പുണ്ടായിരുന്നു. അമ്മയുടെ തൊട്ടുപിറകിൽ നനഞ്ഞ മിഴികൾ ഉറ്റുനോക്കുന്നുണ്ടായിരുന്നു... ഇന്ദുവിന്റെ.
അകത്ത് അച്ഛൻ മുത്തശ്ശനുമായി അപ്പോഴും വാഗ്വാദത്തിലായിരുന്നു.
ഉണ്ണി എഴുന്നേറ്റ് പൂമുഖത്തേക്കുള്ള വാതിൽ അടച്ചു. തിരിഞ്ഞ് ഗോവണിവഴി മുകളിൽ ചെന്ന് വല്യച്ഛന്റെ മുറിയുടെ വാതിൽക്കൽ ഒട്ടു നേരം നിന്നു. മനസ്സ് പ്രക്ഷുബ്ധമെന്ന് ഇരുണ്ടവെട്ടത്തിലും മുഖം പറഞ്ഞു. പെട്ടെന്ന് മുറിക്കകത്ത് മൃദംഗത്തിന്റെ ഒരു നാദം ഉണർന്നു ചിലമ്പിച്ചു.
ഉണ്ണി വാതിൽ അകത്തേക്ക് തള്ളി. ആ കാഴ്ച അത്ഭുതകരമായിരുന്നു... ! തൂക്കുവിളക്കുകൾ കത്തിനിൽക്കുന്ന പ്രകാശമാനമായ മുറി..! വിരിച്ചിട്ട പുല്പായകളിൽ വാദനത്തിനായ് കാത്തിരിക്കുന്ന വീണയും എതിർ ദിശയിൽ താളത്തിനൊരുങ്ങിയിരിക്കുന്ന മൃദംഗവും.! നേരത്തേ അച്ഛൻ വന്നപ്പോൾ കണ്ടതുപോലെ ആയിരുന്നില്ല... !.
അതിനുമുമ്പിൽ അയാൾ നിലത്ത് ചമ്രം പടിഞ്ഞിരുന്നു തൊഴുകൈയ്യോടെ ചോദിച്ചു...
"വല്യച്ചാ അച്ഛനോട് ഇത്രയും വിരോധം വരാനുള്ള കാര്യം എന്നെ ബോധിപ്പിച്ചുകൂടെ."
അപ്പോൾ ആ വീണയിൽ നിന്നും സങ്കടത്തിന്റെ പെരുമഴ പെയ്തു തുടങ്ങിയത്, ഉണ്ണി അത്ഭുതത്തോടെ കണ്ടു നിന്നു. വീണയുടെ തന്തികൾ വലതു കൈവിരലുകളുടെ ചലനത്തിലെന്നപോലെ വിജൃംഭിതമാകുന്നു. ഇടതുകൈയുടെ ചലനത്തിലെന്നപോലെ വീണയിൽ തന്തികൾ അമരുന്നു.
അപ്പോൾ മൃദംഗത്തിൽ ഇടതും വലതും പ്രകമ്പിതമാകുന്നുണ്ടായിരുന്നു... ദുഖത്തിന്റെ പിഴക്കാത്ത താളമായിരുന്നു അത്. അയാൾ കണ്ണുമിഴിച്ചതുകണ്ടുനിന്നു.
ആ ഗാനം തീർന്നപ്പോൾ അയാളിൽ ഒരു മഴപെയ്തു തോർന്നതുപോലെ കണ്ണുനീരിൻചാലുകൾ ഒഴുകിത്തീർന്നിരുന്നു.