കഥ -മംഗലശ്ശേരി. 16-രചന:ബിനു R
കഥ -മംഗലശ്ശേരി. 16-രചന:ബിനു R
-16-
രാത്രി എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല. ഉണർന്നപ്പോൾ ആ മുറിയിൽ പുതപ്പിനടിയിൽ ചുരുണ്ടുകിടക്കുകയാണ്. ആരാണ് പുതപ്പിച്ചതെന്നും അറിയില്ല. ആ മുറിയിലെ ഒരു ജനൽ മാത്രം തുറന്നിട്ടിരുന്നു. അതിലൂടെ വെയിൽപാളികൾ മുഖത്തേയ്ക്കു വന്നു പതിക്കുന്നുണ്ടായിരുന്നു.
ഉണ്ണി എഴുന്നേറ്റു. പുതപ്പ് മടക്കി വച്ചു.ഗോവണിവഴി താഴേക്കുനടന്നു.
തകർന്നു കിടന്ന ഗോവണി പഴയതുപോലെ ! പൊളിഞ്ഞുവീണതായി ഒരു അടയാളവും ഇല്ലാതെ!
ഉമ്മറവാതിൽ തുറക്കുമ്പോൾ, ഗേറ്റ് വഴി കടന്നുവരുന്ന ചെറിയൊരാൾക്കൂട്ടം, ധൃതിയിൽ. മുമ്പിൽ അച്ഛനും മുത്തശ്ശനും. കൂടെ അയൽവക്കത്തെ മാധവനും സദാനന്ദനും കുട്ടനും പരിചയമില്ലാത്ത മറ്റുപലരും. എടുക്കുന്ന കൈയ്യും കലാശത്തിലും എന്തോ പന്തികേടുള്ളതുപോലെ.
ഉണ്ണി അവരുടെ അടുത്തേയ്ക്ക് നടന്നു. അയാളെ കണ്ടതോടെ വന്നുചേരുന്നവരിൽ സമാധാനത്തിന്റെ പൂങ്കൊമ്പ് വന്നു ചേരുന്നത് ശ്രദ്ധിച്ചു. നടപ്പിന്റെ വേഗത കുറഞ്ഞു. കയ്യും കലാശങ്ങളും നിന്നു. അടുത്തുവന്ന മുത്തശ്ശൻ പറഞ്ഞു...
"പേടിപ്പിച്ചു കളഞ്ഞല്ലോ, ഉണ്ണി. നേരം കുറേ ആയല്ലോ.. എന്തേ നീ അങ്ങോട്ടേക്ക്... "
പറയാതെ മുഴുമിപ്പിച്ചപ്പോൾ, ഉണ്ണി സാവധാനം പറഞ്ഞു...
"രാത്രി ഉറങ്ങാൻ വൈകി. വല്യച്ചനും വല്യമ്മക്കുമൊപ്പം സംഗീതമേളങ്ങളിൽ മുഴുകി, സമയം പോയതറിഞ്ഞില്ല. "
ഇടംകണ്ണിട്ട് അച്ഛനെ നോക്കി. അഛനിലുള്ള ഭാവമാറ്റങ്ങൾ ഉണ്ണിയിൽ പരിഭ്രമവും അല്പം ചിരിയും വരുത്തി. പുച്ഛവും പരിതാപവും ഇഷ്ടക്കേടും ആ മുഖത്തു പ്രതിഫലിച്ചിരുന്നു.അച്ഛൻ അടുത്തേയ്ക്കു വന്നു. കുറച്ചുനേരം മുഖത്തേയ്ക്ക് അതിരൂക്ഷമായി നോക്കി. അച്ഛന്റെ ക്രോധം നിറഞ്ഞ മുഖം കാണുവാവനാകാതെ കണ്ണുകൾ താഴ്ത്തി.
ഒരു നിമിഷം... അച്ഛന്റെ കൈ ഉണ്ണിയുടെ മുഖത്തു പതിഞ്ഞു. ശക്തമായ ഒരടി. ഉണ്ണി പകച്ചുപോയി. കണ്ണുകളിൽ കാറുകൾ ഉരുണ്ടു കൂടി. ജലകണങ്ങൾ നിറഞ്ഞു. പൊടുന്നനെ അച്ഛൻ തിരിഞ്ഞു നടന്നു. അച്ഛന്റെ സ്നേഹവാത്സല്യം അപ്പോഴാണ് ഉണ്ണി തിരിച്ചറിഞ്ഞത്. വേദനയെക്കാളേറെ ആ തിരിച്ചറിവിൽ ഉണ്ണിയുടെ മനം പിടഞ്ഞു. തിരിഞ്ഞു നടന്നുപോകുന്ന അച്ഛനെ ഉണ്ണിയുടെ കണ്ണുകൾ പിന്തുടർന്നു.
അപ്പോൾ അച്ഛന്റെ ചെയ്തികളിൽ അമ്പരന്നുപോയ ആൾക്കൂട്ടത്തിന്റെ ഭാവങ്ങൾ ഉണ്ണി കണ്ടില്ല. മുത്തച്ഛന്റെ സ്നേഹഭാവങ്ങൾ ഉണ്ണി കണ്ടില്ല. പതർച്ചയില്ലാതെ നടന്നു നീങ്ങുന്ന അച്ഛന്റെ രൂപം മാത്രമായിരുന്നു കണ്ണുകളിലാകെയും നീർമുത്തുമണികൾ നിറഞ്ഞതിനാൽ അതിനൊരു അവ്യക്തത ഉണ്ടായിരുന്നു എന്നു മാത്രം.
പിന്നെ, അടുത്തുനിന്ന മുത്തശ്ശനോടായി ഒരു കൊച്ചുകുട്ടിയുടേതെന്നപോലെയുള്ള ഭാവഭേദങ്ങളോടെ പറഞ്ഞു...
- "രാവിലെ ഉണർന്നപ്പോൾ ആരോ എന്നെ പുതപ്പിച്ചിരുന്നു. "
കൂടെ വന്നവർ ഓരോരുത്തരായി അടുത്തുവന്നു പുറത്തു തട്ടിതപ്പാളിച്ചു തിരിഞ്ഞു നടന്നുപോയി. കുട്ടൻമാത്രം മുറ്റത്തേക്ക് കടന്ന് നടന്നുപോയി. ഒന്നും പറയാതെ, സാന്ത്വനത്തിന്റെ, പതർച്ചയുടെ, പകപ്പിന്റെ ഒരു ചിരിപ്പോലും തരാതെ, ഒന്നു നോക്കുകപോലും ചെയ്യാതെ..
അച്ഛനോടും മുത്തശ്ശനോടുമൊപ്പം വിനയന്റെ വീട്ടിലേക്ക് നടക്കുമ്പോൾ അച്ഛന്റെ കൈക്കുള്ളിൽ തന്റെ കൈ ഒതുങ്ങിയത് ശ്രദ്ധയിൽ പെട്ടു, അതിൽ വാത്സല്യത്തിന്റെ ചൂടും ചൂരുമുണ്ടായിരുന്നു.
വീട്ടിൽ ചെന്നുകയറുമ്പോൾ, ആകാംക്ഷരായിരിക്കുന്നവരുടെ കണ്ണുകളിലെ പലഭാവങ്ങളിൽ, അമ്മയുടെ വിഹ്വലതയെ കണ്ടുപിടിച്ച് അമ്മയെ ഒപ്പം ചേർത്തുപിടിച്ച് അകത്തേക്ക് നടന്നുകൊണ്ട് അവിടെ സംഭവിച്ച കഴിഞ്ഞ രാത്രിയിലെ കഥകൾ പറഞ്ഞപ്പോൾ, പലരിലുമുണ്ടായ പല ഭാവമാറ്റങ്ങൾ ഉണ്ണി കണ്ണുകൾ കൊണ്ട് ഉഴിഞ്ഞെടുത്തു.
കുളിയും ചായകുടിയും കഴിഞ്ഞ് തന്റെ മുറിയിൽ വിശ്രമിക്കുമ്പോൾ ഇന്ദു അടുത്തെത്തി. അവൾ പറഞ്ഞു..
- "ഇന്നലെ രാത്രി എല്ലാവരും വളരേ ഭയപ്പെട്ടിരുന്നു. ഒറ്റയ്ക്ക് ആ വീട്ടിൽ... അച്ഛനോട്, അമ്മയുടെ അടക്കിപ്പിടിച്ചുള്ള പറച്ചിലും കരച്ചിലും കേട്ടു. മുത്തശ്ശൻ പറയുന്നതുകേട്ടു, അന്ന് നിനക്കൊരു വിവേകം ഉണ്ടായിരുന്നെങ്കിൽ, അവർ, വല്ല്യച്ഛനും വല്യമ്മയും ഇപ്പോഴും നമ്മോടൊത്ത് ജീവനോടെ ഉണ്ടായേനെ. ഉണ്ണി ഈ ഗ്രാമത്തിന് ഒരു ജീവൻ കൊടുത്തിരിക്കുകയാണ്. അത് കുഞ്ഞിക്കുട്ടനായിട്ട് ഇല്ലാതാക്കരുത്. ഇനി ആരുടെയും ശാപം വീഴാതിരിക്കണം.. "
ഉണ്ണി ശാന്തമായി ചോദിച്ചു...
"രാവിലെ കാണാതായപ്പോൾ നീയും ഭയന്നുവോ..!!"
അവൾ കളിയായി അയാളുടെ ചെവിയിൽ തിരുപ്പിടിച്ചുകൊണ്ടു തുടർന്നു...
"രാവിലെ നേരം പരപരാ വെളുത്തപ്പോൾ അമ്മ രാധയെയും കൂട്ടി പുറപ്പെടാൻ ഒരുങ്ങി. മുത്തശ്ശൻ വിലക്കി. നേരം വെളുക്കുമ്പോൾ ഇങ്ങുവരുമെന്നു പറഞ്ഞു. നേരം വെളുത്ത് വെയിൽ മൂത്തുതുടങ്ങിയപ്പോൾ അമ്മയ്ക്ക് ആധിയായി. അമ്മ ധൃതിയിൽ പുറപ്പെടാനൊരുങ്ങിയപ്പോൾ അമ്മയ്‌ക്കൊപ്പം ഞാനും കൂടി. അച്ഛൻ തടഞ്ഞു. അച്ഛൻ തന്നെ പോവാമെന്നായി. അപ്പോഴേക്കും മുത്തശ്ശൻ അയൽവക്കത്തെ ആരെയൊക്കെയോ വിളിച്ചുകൂട്ടിയിരുന്നു. അവിടെ അരുതാത്തതെന്തൊക്കെയോ സംഭവിച്ചു എന്നതുപോലെയായിരുന്നു എല്ലാവരിലും... "
ഉണ്ണി അവളുടെ കൈ എടുത്തു മടിയിൽ വച്ചു തഴുകിക്കൊണ്ടു വാത്സല്യത്തോടെ പറഞ്ഞു.
" വല്യച്ചനും വല്യമ്മയും വി ഐ പി സ്വീകരണമാണ് എനിക്ക് നൽകിയത്.. "
അവൾ ആകാംക്ഷയുടെ മുത്തുകൾ മുഖത്താകെയും വാരി നിറച്ചുകൊണ്ട് ചോദിച്ചു...
"എങ്ങനെ ഉണ്ണിയേട്ടാ...!!
ഉണ്ണി സംഭവത്തിന്റെ ചുരുളഴിച്ചു അവളുടെ മുമ്പിൽ വിതറിയിട്ടു.. ആവളുടെ കണ്ണുകളിൽ അത്ഭുതത്തിന്റെ പൂത്തിരികൾ നിറയുന്നത് അയാൾ കണ്ടു നിന്നു.
അതിനിടയിൽ താഴെനിന്ന് രാധയുടെ വിളി നീണ്ടു വരുന്നുണ്ടായിരുന്നൂ...
"" ഇന്ദൂ... ""
- തുടരും.