കൂളിയ മർദനം
കൂളിയ മർദനം
അന്ന് രാത്രി ഞാൻ ആ വയലിൽ നിന്ന് കഥ മുഴുവൻ കേട്ടു. കൈയിൽ വാച്ചോ, ഫോണോ ഇല്ലായിരുന്നു, അതുകൊണ്ട് നേരം പോയതും അറിഞ്ഞില്ല. എനിക്ക് തോന്നുന്നു, ഒരു 12 മണി കഴിഞ്ഞിട്ട് ഉണ്ടായിരിക്കണം. വയലിൻ അപ്പുറം ഒരു ദേവി ക്ഷേത്രം ഉണ്ട്, അവിടെ മുടിയേറ്റ് നടന്ന ദിവസം ആയിരുന്നു അന്ന്. ഉത്സവക്കാലം തുടങ്ങിയാൽ, ഞങ്ങളുടെ വെള്ളം അടിയും, പരിപാടികളും എല്ലാം ഈ വയലിലാണ്. അല്ലാത്തപ്പോൾ ക്ലബ്ബിലും.
അയ്യോ ക്ഷമിക്കണം പറയാൻ വന്ന കാര്യം മറന്നു പോയി. അവൻ എന്നോട് പറഞ്ഞുകൊണ്ടിരുന്നത് . ഇന്ന് ആ ക്ഷേത്രത്തിൽ വെച്ചു നടന്ന് മുടിയേറ്റിനെ പറ്റിയാണ്. ഭദ്രകാളി, നാരദന്‍, ദാരികന്‍, ശിവന്‍, ദാനവേന്ദ്രന്‍, കോയിച്ചാടര്‍, കൂളി എന്നിവയാണു മുടിയേറ്റിലെ വേഷങ്ങള്‍. അതിലെ ഓരോ കഥാപാത്രങ്ങളെ പറ്റി അവൻ എന്നോട് പറഞ്ഞു. ചെറുപ്പം മുതലേ ഇങ്ങനുള്ള കാര്യങ്ങളിൽ താല്പര്യമുള്ള എനിക്ക് കേൾക്കാനുള്ള ആകാംഷ കുറച്ചൊന്നുമല്ലായിരുന്നു.
കഥ കേൾക്കുന്നതിന് ഒപ്പം ഞങ്ങളുടെ കൈയിൽ ഉണ്ടായിരുന്ന കുപ്പിയും തീർന്നു. എങ്ങും നിശബ്ദത ആയിരുന്നു. വയലിൽ ഒരു കല്ലിന്റെ മുകളിൽ ഇരുന്നകൊണ്ട് ഞാൻ പറഞ്ഞു,
" കൂളി അല്ലെ "
എന്റെ കൂട്ടുകാരൻ രാമൻ പറഞ്ഞു,
" അതെ കൂളി....കൂളി ആളുകളെ ഓടിച്ചിട്ട് പിടിച്ചു അനുഗ്രഹം കൊടുക്കുമെടാ.. ഹി ഹി.. സംഭവമൊക്കെ രസമാണ്, പക്ഷെ ആ ഓടി വരുന്നത് കണ്ടാൽ പേടിയാകും നമ്മുക്ക്. ഭൂമി കുലുക്കി കുലുക്കിയാണ് ഓടുന്നത്"
ഞാൻ ചോദിച്ചു, "നിന്നെ ഓടിച്ചിട്ടുണ്ടോ"
രാമൻ പറഞ്ഞു, " കണ്ടം വഴി ഓടിച്ചു... ഹി ഹി..... എടാ... ഞാൻ പോകുവാ, നാളെ ജോലിയുണ്ടല്ലോ.. നിനക്ക് തനിയെ പോകാൻ പേടിയൊന്നും ഇല്ലലോലെ"
ഒരു ചിരിയിലൂടെ പേടിയില്ലെന്ന് മറുപടി കൊടുത്തിട്ട് ഞാനും വീട് ലക്ഷ്യമാക്കി നടന്നു. നല്ല ഇരുട്ട് ആയിരുന്നു പോകും വഴി. ഒരു സിഗരറ്റ് കത്തിച്ചിട്ട് ഞാൻ നടന്നു. ഇരുവശവും പാടമാണ്. സമയം എത്ര ആയെന്നൊന്നും യാതൊരു നിശ്ചയവും ഇല്ല. ചീവീടിന്റെ ശബ്ദം ഇരമ്പി കേട്ടുകൊണ്ടിരുന്നു. വീട് എത്താൻ ഇനി ഒരു 15 മിനിറ്റ് കൂടി ഉണ്ടാകും.
അപ്പോഴാണ്, ഞാൻ ഒരു കിലുക്കം കേട്ടത്. ആരോ കാലിൽ ചിലങ്ക ഇട്ട് നടക്കും പോലെ. അത് പല ഭാഗങ്ങളിലായി മുഴങ്ങി കേട്ടു. ഒരു നിമിഷം നടുങ്ങിയ ഞാൻ അവിടെ വിറച്ചു നിന്നു. ചുണ്ടിൽ ഉണ്ടായിരുന്ന സിഗർട്ട് താഴെ വീണു. പെട്ടന്ന് ദൂരെ, എന്റെ വലത് ഭാഗത്തു നിന്നും ഒരു വിളി കേട്ടു,
.
.
.
" മക്കളെ പൂയ് "
.
.
കൂടെ ഒരു ചിലങ്കയുടെ ശബ്ദവും. അതിന് മറുപടിയായി എന്റെ വലത് ഭാഗത്തുനിന്നും ഒരു ശബ്ദം വന്നു
.
.
.
" കൂളി പൂയ് "
.
.
പിന്നീട്, ദൂരെ എവിടെയോ ഒരു ചെണ്ടയുടെ താളം കേട്ടു. അങ്ങനെ ഭയന്ന് വിറച്ചു നിൽകുമ്പോൾ , ആരോ ചെവിയിൽ വന്ന് പറഞ്ഞു,...
.
.
.
"ഓടെടാ " പിന്നീട് ഒരു അട്ടഹാസവും കേട്ടു.
.
.
ഞാൻ തിരിഞ്ഞ് നോക്കാതെ വീട് ലക്ഷ്യമാക്കി ഓടി. എന്റെ പിന്നിൽ ഒരു ചിലങ്ക ധരിച്ച ആരോ ഓടി വരുന്നുണ്ടായിരുന്നു. ഓടുമ്പോൾ ഇടക്ക് എപ്പോഴോ ഞാൻ തിരിഞ്ഞു നോക്കി, അപ്പോഴാണ് ആ മുഖം വ്യക്തമായത് മുഖത്തു ചായം തേച് ഒരാൾ. അയാൾ എന്റെ പിന്നാലെ വരുമ്പോൾ, ഇടക്ക് കൂകി വിളിക്കുന്നും ഉണ്ടായിരുന്നു. അയാൾ ഭൂമിയിൽ ഓരോ ചുവട് വെക്കുമ്പോഴും, എനിക്ക് ഭൂമി കുലുങ്ങും പോലെ തോന്നി.
.
.
.
ഓടി ഓടി, വീടിന്റെ മുറ്റത്ത് എത്തിയതും എന്റെ ബോധം പോയി. പിന്നീട് ഞാൻ കണ്ണ് തുറക്കുന്നത് ഒരു ആശുപത്രിയിൽ ആയിരുന്നു. എന്റെ മുന്നിൽ ഒരു ഡോക്ടർ ഉണ്ടായിരുന്നു. അയാൾ എന്നോട് നടന്ന് കാര്യങ്ങൾ എല്ലാം വിവരിക്കാൻ പറഞ്ഞു. നടന്നതൊക്കെയും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മുഴുവനും കേട്ട അയാൾ ഒരു ചിരിയോടെ എന്നോട് പറഞ്ഞു...
.
.
.
"You have Delirium because you are a chronic Alcoholic "
.
.
.
അത് കേൾക്കുമ്പോൾ പോലും എന്റെ കൈയ് വിറക്കുന്നുണ്ടായിരുന്നു.
©