Neeraj K

Drama Crime Children

3  

Neeraj K

Drama Crime Children

ഞങ്ങളുടെ അപ്പു

ഞങ്ങളുടെ അപ്പു

6 mins
318


ഞാൻ ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. പതിനെട്ടാം വയസ്സിൽ ഞാൻ പട്ടാളത്തിൽ ചേർന്നു. എന്റെ അച്ഛൻ ഒരു ധാർഷ്ട്യക്കാരനായിരുന്നു. എന്നാലും സാഹചരൃങ്ങൾക്കനുസരിച്ച് ഞാൻ ജീവിക്കാൻ തുടങ്ങി. ഏറെ കഷ്ടതകൾ നിറഞ്ഞതായിരുന്നു പട്ടാളജീവിതം. എങ്കിലും എന്റെ കുടുംബത്തിന് വേണ്ടി ഞാൻ എല്ലാം സഹിച്ചു.


ഞാൻ എല്ലാ വർഷവും അവധിയിൽ വരുമായിരുന്നു. അങ്ങനെ എന്റെ ജൂനിയർ ആയി പഠിച്ച ഒരു പെൺകുട്ടിയെ എന്റെ ജീവിത സഖിയായി തെരെഞ്ഞെടുത്തു. അങ്ങനെ സന്തോഷം നിറഞ്ഞ ജീവിതം. ഞാനെന്റെ ദുഃഖങ്ങളെല്ലാം മറന്നു. ഞങ്ങൾക്കൊരു ആൺകുഞ്ഞ് പിറന്നു. സന്തോഷം ഇരട്ടിയായി. അവൻ വളർന്നു വലുതായി. അവൻ എഴാം ക്ളാസിൽ എത്തി. ഞങ്ങൾക്കൊരു ആൺകുഞ്ഞ് കൂടി പിറന്നു. അവനും സുന്ദരനായിരുന്നു.


പക്ഷേ അവൻ പിറന്നു മൂന്നാം ദിവസം ഞങ്ങൾ ഏറെ വേദനിച്ചു. അവന് പെട്ടെന്ന് സുഖമില്ലാതായി. അവന് എപിലപ്സി വന്നു. സിസേറിയൻ മുഖേനയാണ് അവനെ എടുത്തത്. രണ്ടുമൂന്നു ദിവസം ചേച്ചിയും പിന്നീട് അനിയത്തിയുമാണ് അവന്റെ അടുക്കൽ ഉണ്ടായിരുന്നത്. ഉറക്കമൊഴിച്ച് അവർ അവനെ നോക്കിയിരുന്നു. അവനും വളർന്നു. അവനേയും ഒരു മികച്ച സ്കൂളിൽ ചേർക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അതിനു മുമ്പ് അവന്റെ അസുഖം മാറ്റണം. ഞാൻ പ്രാർത്ഥിക്കാത്ത ദൈവങ്ങളില്ലായിരുന്നു. നേരാത്ത വഴിപാടുകൾ ഇല്ല. ഞാൻ ഉറച്ചു വിശ്വസിച്ചു അവന്റെ അസുഖം മാറും എന്ന്. ഞാനെന്നും ദൈവത്തോട് കരഞ്ഞ് പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നു. ആശുപത്രിയിലായിരുന്നപ്പോൾ എന്റെ ഭാര്യ ഒരു പോള കണ്ണടച്ചിരുന്നില്ല. ഞാനുണർന്നു നോക്കുമ്പോഴൊക്കെ അവൾ അവനേയും നോക്കി ഇരിക്കുന്നുണ്ടാവും.


എങ്കിലും അവൻ മിടുക്കൻ ആയിരുന്നു. ആരു കണ്ടാലും അവനെ കോരി എടുക്കുമായിരുന്നു. അവന്റെ അസുഖം ഭേദമാകുന്നതിനായി എല്ലാ മരുന്നുകളും മന്ത്രങ്ങളും പ്രയോഗിച്ചു. പോകാത്ത അമ്പലങ്ങളില്ല. അങ്ങനെ ഞാൻ അമൃതാനന്ദമയി മഠത്തിലും പോയി. പക്ഷേ ഫലം കണ്ടില്ല. ഞാനാഗ്രഹിച്ചിരുന്നു... ഏന്റെ കുട്ടിക്കാലത്ത് ഞാനനഭവിച്ച കഷ്ടതകൾ ഒന്നും എന്റെ മക്കൾക്ക് വരരുത് എന്ന്. ഞങ്ങൾ അവനെ അപ്പു എന്നാണ് വിളിക്കുന്നത്. എന്റെ കൈകളിലേക്ക് അവനെ തരുമ്പോൾ പുറത്ത് നല്ല മഴയായിരുന്നു.ഞാനോർക്കുന്നു. അവന്റെ കുഞ്ഞു കൈകൾ എന്റെ വിരലുകളിൽ അമർത്തി പിടിച്ചത്.


(എന്റെ ഓർമ ശരിയാണെങ്കിൽ അവൻ ജനിച്ചപ്പോൾ അനക്കമില്ലായിരുന്നു.)

ഭാര്യയുടെ അമ്മ എന്റെ അടുത്ത് വന്നു പറഞ്ഞപ്പോൾ എന്തു ചെയ്യണമെന്നറിയാതെ ഞാനാകെ ഞെട്ടി തരിച്ചു പോയി. ഞാനൊരു ശിവഭക്തനെങ്കിലും ആ നിമിഷം എന്റെ മനസ്സിൽ തെളിഞ്ഞത് ഭഗവാൻ ശ്രീകൃഷ്ണൻ ആയിരുന്നു. ഞാൻ മനം നൊന്ത് ഭഗവാനെ വിളിച്ചു. ആ പ്രാർത്ഥന ഭഗവാൻ കേട്ടെന്നു തോന്നുന്നു. ആ നിമിഷം നേഴ്സ് വന്നു പറഞ്ഞു, കുഞ്ഞു കരഞ്ഞു എന്ന്. അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. ഒരിക്കൽ കൂടി ഞാൻ ഭഗവാനെ മനം നൊന്ത് വിളിച്ചു... അവന്റെ അസുഖം ഭേദമാകാൻ. പക്ഷേ ഫലം ഉണ്ടായില്ല. ഇന്നും അവന്റെ ചിരി കാണുമ്പോൾ സൂരൃൻ പ്രകാശിച്ചു നിൽക്കും പോലെ തോന്നും. അവന്റെ കണ്ണുനീർ കാണുമ്പോൾ ആകാശത്തുനിന്ന് മഴത്തുള്ളികൾ താഴോട്ട് വീഴുന്നത് പോലെയാണ്. ആ ഓരോരോ തുള്ളികളും എന്റെ ഹൃദയത്തിലേക്ക് പറഞ്ഞു കയറുന്നതു പോലെ തോന്നും.


ദിനങ്ങൾ എത്ര പെട്ടെന്നാണ് കടന്നു പോയത്. ഭാരൃ ഇന്ന് ഡിസ്ചാർജ് ആയി. എന്തുകൊണ്ടോ എനിക്കവനോട് കുറച്ചു സ്നേഹ കൂടുതൽ ഉള്ളത് പോലെ. ചിലപ്പോൾ അവന്റെ അസുഖം കാരണം ആകാം. അല്ലെങ്കിൽ അവൻ ഇളയ മകൻ ആയതു കൊണ്ടാകാം. അല്ലെങ്കിൽ അച്ചുവിന്റെ ഒപ്പം ഉണ്ടായിരുന്നതിനേക്കാൾ സമയം അവന്റെ കൂടെ ഉള്ളതു കൊണ്ടാവാം. അല്ലെങ്കിലും ഈ അവസ്ഥയിൽ അവന് കൂടുതൽ സ്നേഹവും ശ്രദ്ധയും പരിചരണവും വേണമല്ലോ. എന്തായാലും ഞങ്ങളേക്കാൾ സന്തോഷവാനാണ് അച്ചു. അവന് അവന്റെ കുഞ്ഞനിയനെ അത്രയ്ക്കും ഇഷ്ടമാണ്. വീട്ടിൽ അച്ചുവിനെ നോക്കാൻ ജോലിക്കാരുണ്ട്.


അപ്പു എന്നാണ് ഞങ്ങൾ അവനെ വിളിച്ചത്. നാളുകൾ ഓരോന്നായി കടന്നു പോയി. അവൻ മെല്ലെ മെല്ലെ എണീറ്റു നില്ക്കാനും നടക്കാനും തുടങ്ങി. അവന്റെ ഓരോ വീഴ്ചകളും എന്റെ തോൽവി ആണോ എന്ന് തോന്നി പോകുന്നു. അവൻ വലുതാകുമ്പോൾ ഒരു ഡോക്ടറോ, എഴുത്തുകാരനോ ആകണമെന്നായിരുന്നു അവന്റെ അമ്മയുടെ ആഗ്രഹം. അവനാണെങ്കിലോ ഒരു പൈലറ്റോ ഒരു എഴുത്തുകാരനോ ആകണമെന്നും. അച്ചു... അവനെ ഒരു എന്ജിനീയർ ആക്കണമെന്നാണ് ഞങ്ങളുടെ രണ്ടു പേരുടെയും ആഗ്രഹം. ഇപ്പോൾ അവൻ അഞ്ചാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. അവൻ നല്ലവണ്ണം പഠിക്കും.


അച്ചു ചെറുപ്പത്തിൽ വലിയ വികൃതി ആയിരുന്നു. എങ്കിലും ഏവർക്കും അവനെ വളരെ കാരൃമായിരുന്നു. അയൽവീട്ടുകാർ മിക്ക സമയങ്ങളിലും അവനെ എടുത്തു കൊണ്ട് പോകുമായിരുന്നു. അവനൊരു മടിയും ഇല്ലായിരുന്നു. അപ്പുവിനേയും എല്ലാവർക്കും ഇഷ്ടമാണ്. അവനെ എടുത്തു താലോലിക്കാത്തവർ ആരും ഇല്ലായിരുന്നു. എന്നാൽ എടുത്തു കൊണ്ട് പോകാൻ ഞങ്ങൾ വിസമ്മതിച്ചിരുന്നു. രണ്ടാമത് പെൺകുട്ടി ആവണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. എന്നാൽ സുന്ദരനായ ഇവനെനിക്കെന്നും ഓമനയായിരുന്നു. അവന്റെ വളർച്ചയുടെ ഓരോ പടവും ഞാൻ വീക്ഷിച്ചു,.. കണ്ട് സന്തോഷിച്ചു. അച്ചുവിന്റെ ചെറുപ്പത്തിലെ വളർച്ച എനിക്കനൃമായിരുന്നല്ലോ. ഞാനന്ന് പട്ടാള സേവനത്തിൽ വ്യാപൃതനായിരുന്നല്ലോ. ഭാരൃയുടെ കത്തുകളിലൂടെ ഞാനറിഞ്ഞ സന്തോഷം അപ്പുവിന്റെ വളർച്ചയിലൂടെ ഞാനിന്നു നേരിൽ കണ്ട് ആസ്വദിക്കുന്നു. അവൻ മുട്ടിലിഴയുന്നത്, ആദൃമായി എണീറ്റു നിന്നത്, പലവട്ടം വീണ് നടക്കാൻ ശ്രമിക്കുന്നത് അതെന്നും ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നു.


ഇപ്പോൾ അവന് ആറര മാസം പ്രായം. ഇന്നു അവളുടെ ചേച്ചി വീട്ടിൽ വന്നിട്ടുണ്ട്. അവൻ വളർന്നു... നടക്കാൻ തുടങ്ങി. ഇപ്പോൾ അവൻ എന്റെ കൈപിടിച്ച് നടക്കും. ആദൃമായി അമ്മ എന്നവൻ വിളിച്ചു. അച്ഛാ... എന്ന വിളി കേൾക്കാൻ കാത്തിരിക്കുന്നു ഞാൻ.ഇ ന്നാണ് അതു സംഭവിച്ചത് !! എന്നെ അവൻ അച്ഛാ എന്ന് വിളിച്ചു. ആ വിളി കേട്ടപ്പോൾ സന്തോഷത്തിൽ ഞാൻ എന്നെ തന്നെ മറന്നുപോയി. ദിവസങ്ങൾ അങ്ങനെ കടന്നു പോയി. അവന് ഏറ്റവും ഇഷ്ടം മൃഗങ്ങളെ ആയിരുന്നു. നാവ് പുറത്തേക്കിട്ടു പല്ല് കടിച്ചു പൂച്ചയെ അമർത്തി പിടിക്കുന്നത് കാണാൻ നല്ല രസമാണ്. വലുതാകുന്തോറും അവന്റെ പോക്കിരിത്തരം കൂടി വരികയാണ്.


അവന് അമ്മയേക്കാൾ കൂടുതലിഷ്ടം എന്നോടായിരുന്നു.അവന് സങ്കടം വരുമ്പോഴൊക്കെ മുറിയിൽ പോയി തനിച്ചിരിക്കും. എന്നെ ഓഫീസിൽ പോകാൻ വരെ സമ്മതിക്കില്ലായിരുന്നു. ഒളിച്ചും പതുങ്ങിയും അവനെ കാണാതെ ഓടിയാണ് ഓഫീസിൽ പോയിരുന്നത്. തിരിച്ചെത്തുമ്പോൾ വൈകിട്ട് 7 മണി ആവും. നാളെ അവന് 4 വയസ്സ് തികയും. നാളെ അമ്പലത്തിൽ പോകണം. അവന്റെ ചോറൂണും ഇതേ അമ്പലത്തിൽ വച്ചാണ് നടത്തിയത്.


പിറന്നാളിന് അവന്റെ പേരിൽ ദീപാരാധനയും പുഷ്പാഞ്ജലിയും നടത്തി വീട്ടിൽ എത്തിയപ്പോഴാണ് അറിഞ്ഞത് ഏറ്റവും പ്രിയങ്കരനായ, എന്റെ എല്ലാമായ എന്റെ അപ്പുവിനെ ഞാൻ പോയതിനു ശേഷം കാണാനില്ലെന്ന്!!! അവൻ എന്റെ പുറകെ ഞാനറിയാതെ വന്നിരിക്കുമോ? ഏകദേശം 2 മണിക്കൂറായി എന്റെ മകനെ കാണാതായിട്ട്. അപ്പോൾ അടുത്തുള്ളവർ പതുകെ പറയുന്നത് കേട്ടു, ഒരു ഭിക്ഷക്കാരി അതിലെ വന്നിരുന്നു എന്ന്. എന്റെ മനസ് പിടഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ ഞാൻ സ്തബ്ധനായി. എന്റെ ഭാരൃയെ ഞാനെന്തു പറഞ്ഞു സമാധാനിപ്പിക്കും. എല്ലായിടവും തിരക്കി. പക്ഷേ എന്റെ മകനെ മാത്രം കണ്ടില്ല. ഒടുവിൽ ഞാൻ പോലീസിൽ പരാതിപ്പെട്ടു.


ദിനങ്ങൾ കൊഴിഞ്ഞുകൊണ്ടേ ഇരുന്നു. പക്ഷേ ഒരു ഫലവും ഉണ്ടായില്ല. എന്റെ മകനിൽ നിന്നും ഞാനിതുവരെ പിരിഞ്ഞിരുന്നിട്ടില്ല. ഒടുവിൽ ഞാൻ തീരുമാനിച്ചു. എന്റെ മകനെ സ്വന്തമായി അന്വേഷിച്ചു കണ്ടു പിടിക്കാൻ. എനിക്ക് വേദനയും സങ്കടവും അടക്കാനായില്ല. ഞാനപ്പോൾ ചിന്തിച്ചു. എത്ര എത്ര മാതാപിതാക്കൾ കാലങ്ങളോളം അവരുടെ മക്കളെ നഷ്ടപ്പെട്ടു വേദനയോടെ ജീവിക്കുന്നുണ്ടാകും എന്ന്. അമ്മയുടേയും സഹോദരന്റെയും വേദനകൾക്കു മുന്നിൽ ഞാനിന്നൊന്നുമല്ലാതായി തീരുന്നതു പോലെ. എത്രനേരം എനിക്കിങ്ങനെ പിടിച്ചു നിൽക്കാനാവും എന്നെനിക്കറിയില്ല. അങ്ങനെ ഞാൻ ആ ഭിക്ഷക്കാരിയേയും തേടി വീടുവിട്ടിറങ്ങി. എന്റെ കുറച്ചു സുഹൃത്തുക്കളേയും കൂടെ കൂട്ടി. പോകുന്നതിനിടയിൽ അപ്പുവിന്റെ അതേ പ്രായത്തിലുള്ള ഒരു കുട്ടിയേയും കൊണ്ട് ഒരു ഭിക്ഷക്കാരി യാചിക്കുന്നതു കണ്ടു. ഒരൂ നിമിഷം എന്റെ അപ്പു ആണോ എന്ന് ഞാൻ ചിന്തിച്ചു. ഞാനോടി അടുത്ത് ചെന്നു. പക്ഷേ വെറുതെ ആയി. എന്റെ അപ്പു അല്ലായിരുന്നു. എനിക്ക് നിയന്ത്രിക്കാനായില്ല . ഞാൻ പൊട്ടിക്കരഞ്ഞു.


പോകുന്ന വഴിയിൽ എത്രയോ കുട്ടികൾ ഭിക്ഷാടനം നടത്തുന്നത് കണ്ടു. ഒരു വേള ഞാൻ ചിന്തിച്ചു. ഈ കുട്ടികൾ എല്ലാം ഓരോരോ മാതാപിതാക്കളിൽ നിന്നും നഷ്ടപ്പെട്ടവരായിക്കുമോ? ഇതിനായി ഒരു വലിയ മാഫിയ തന്നെ ലോകത്ത് പ്രവർത്തിക്കുന്നുണ്ട്. എന്റെ സുഹൃത്ത് എന്നെ ആശ്വസിപ്പിച്ചു. "നീ വിഷമിക്കാതെ... മോനെ തിരികെ കിട്ടും." ആ വിശ്വാസത്താൽ ഞാൻ മുന്നോട്ടു പോയി. പെട്ടെന്ന് ഒരു ഭിക്ഷക്കാരി എന്റെ മുന്നിൽ വന്നു നിന്നു. കൂടെ ഒരു കൊച്ചു കുട്ടിയും... എന്റെ മനസ്സിൽ പെട്ടെന്ന് ഒരു മിന്നൽ പോലെ. ഇതാണോ എന്റെ കുഞ്ഞ്? പക്ഷേ ആ സ്ത്രീ യാചിക്കാൻ വന്നതായിരുന്നു.


"എന്റെ കുഞ്ഞിന് വിശക്കുന്നു. എന്തെങ്കിലും തരണേ..." പെട്ടെന്ന് സുഹൃത്ത് അയാളുടെ കൈയിൽ നിന്നും 10 രൂപ എടുത്തു നീട്ടി. ഞാൻ പെട്ടെന്ന് തടഞ്ഞു. എന്നിട്ട് ആ സ്ത്രീയോട് പറഞ്ഞു. ശരി നിങ്ങൾ ഒരു കാരൃം ചെയ്യ്.എന്റെ കൂടെ വാ. ഞാൻ നിങ്ങൾക്ക് വയറുനിറയെ ഭക്ഷണം വാങ്ങി തരാം എന്ന്. പക്ഷേ അവൾ കൂട്ടാക്കിയില്ല. അവൾക്ക് പൈസ മതി. ഒരു വാശി പോലെ. അവളുടെ പെരുമാറ്റത്തിൽ എനിക്ക് സംശയം തോന്നി. അവൾ ശരിക്കും കള്ളം പറയുകയാണെന്ന്. എന്നിലെ സംശയം വർദ്ധിച്ചു. ഞാൻ പോലീസിനെ വിളിച്ചു.അവർ അവളേയും കുഞ്ഞിനേയും കൊണ്ട് സ്റ്റേഷനിലേക്ക് പോയി. അവളെ ചോദൃം ചെയ്തതിൽ നിന്നും ഒന്ന് വൃക്തമായി. ആ കുഞ്ഞ് അവരുടേതല്ലെന്നു. അവൾ കുട്ടി കള്ളക്കടത്ത് സംഘത്തിൽ പെട്ടവളാണെന്ന്. ഒരു വലിയ മാഫിയ തന്നെ കേരളത്തിൽ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു.


പണ്ടൊക്കെ നമ്മുടെ അമ്മമാർ പറയുമായിരുന്നു... കുട്ടികൾ ഭക്ഷണം കഴിച്ചില്ലെങ്കിൽ, ഉറങ്ങിയില്ലെങ്കിൽ പിടിച്ചു കൊണ്ടു പോകാൻ ഭിക്ഷക്കാർ വരും എന്ന്. എന്നാൽ ഇന്നത് സത്യമായി തീർന്നിരിക്കുകയാണ്. കുട്ടികളെ തട്ടികൊണ്ടുപോയി ദേഹമാസകലം പൊള്ളിച്ചും അല്ലെങ്കിൽ കണ്ണുകളുടെ കാഴ്ച നശിപ്പിച്ചും അവയവങ്ങളിൽ മുറിവുകൾ ഏൽപ്പിച്ചുമാണ് കുട്ടികളെ കൊണ്ട് ഭിക്ഷാടനം നടത്തുന്നത്.ഇങ്ങനെ ഒരവസ്ഥ എന്റെ കുഞ്ഞിന് അല്ലെങ്കിൽ ലോകത്ത് ഒരു കുഞ്ഞിനും ഉണ്ടാവരുതേ എന്നു പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നു.


ഒടുവിൽ ഞങ്ങൾ ആ മാഫിയ സംഘം പ്രവർത്തിക്കുന്നിടത്തേക്ക് ആ ഭിക്ഷക്കാരിയേയും കൂട്ടി പോയി. ആർക്കും കയറി ചെല്ലാൻ കഴിയാത്ത വിധത്തിൽ ആയിരുന്നു അവരുടെ സങ്കേതം. ഒടുവിൽ ഞങ്ങൾ അവിടെ എത്തി. അവിടെ കണ്ട കാഴ്ച വളരെ ദയനീയമായിരുന്നു. പല പല കാഴ്ചകൾ... കൈകാലുകൾ ഇല്ലാത്തവർ, കണ്ണില്ലാത്തവർ... അങ്ങനെ നീണ്ടു പോകുന്നു. സമയത്തിന് ദാഹജലമോ ഭക്ഷണമോ കൊടുക്കാതെയുള്ള പീഡനം. മറ്റുള്ളവർ കഴിയ്ക്കുന്നതിന്റെ ബാക്കി വരുന്ന ഭക്ഷണം ആയിരുന്നു അവർക്ക് നൽകിയിരുന്നത്. അതു പോലും കുട്ടികൾ ആർത്തിയോടെ കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. ദേഷ്യവും സങ്കടവും എന്നിൽ ഒരു പോലെ ഉയർന്നു വന്നു. എത്രയോ ആളുകൾ മുഴുവൻ ഭക്ഷണം കഴിക്കാതെ ബാക്കി ഭക്ഷണം പാത്രത്തിൽ തന്നെ വെച്ച് വലിച്ചെറിയുമ്പോൾ അവരറിയുന്നില്ല ആ ഭക്ഷണത്തിന്റെ "വില" എന്തെന്ന്. അത് മനസ്സിലാക്കണമെങ്കിൽ അവർ വിശപ്പറിയണം... പട്ടിണി കിടക്കണം. അപ്പോഴേ ഒരു നേരത്തെ ഭക്ഷണത്തിന്റെ വില അറിയൂ.


ഇതു കൂടി കണ്ടപ്പോൾ എന്റെ മകനെ കുറിച്ചുള്ള ചിന്തകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു. പക്ഷേ ഒരു കാര്യം മനസ്സിലായി. എന്റെ മകനെ തട്ടികൊണ്ടുപോയ ആ ഭിക്ഷക്കാരി ആ കൂട്ടത്തിൽ ഉണ്ടാകുമെന്ന്. പത്തോളം കുട്ടികളെ അവർ തട്ടിക്കൊണ്ട് വന്നിട്ടുണ്ട് എന്നും ആ കുട്ടികളെ മറ്റൊരു സംഘത്തിന് അവർ കൈമാറ്റം ചെയ്‌തെന്നും അവരിൽ നിന്നും അറിയാൻ കഴിഞ്ഞു, അത്രയെ അവർക്കും അറിയൂ എന്നും. അതു കൂടി കേട്ടപ്പോൾ ഞാൻ എരിഞ്ഞടങ്ങുകയാന്നെന്നു തോന്നി... ഇനിയങ്ങോട്ട് എന്തു ചെയ്യണമെന്നറിയാതെ ഉത്തരം കിട്ടാത്ത ചോദ്യവുമായി ഞാൻ നിന്നു. എന്റെ മോൻ... അവൻ എവിടെ  ആവും???? ഒരു  സെക്കന്റിന്റെ അശ്രദ്ധ, അതല്ലേ എന്റെ മകനെ നഷ്ടമായത്. ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ അവനിന്ന് ഞങ്ങളുടെ കൂടെ ഉണ്ടാകുമായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ പോലീസുകാരോടൊപ്പം ഞങ്ങൾ വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. അവന്റെ സ്നേഹം ഞങ്ങൾക്ക് കിട്ടാൻ തുടങ്ങിയതേ ഉള്ളു. മനസ്സില്ലാ മനസ്സോടെ ഞങ്ങൾ പിൻവാങ്ങി. ഞങ്ങൾ വീട്ടിൽ എത്തി. തകർന്ന മനസ്സോടെ ആകാംഷയോടെ കാത്തിരിക്കുന്ന എന്റെ ഭാര്യ, അച്ചു. ഒന്നേ നോക്കാൻ കഴിഞ്ഞുള്ളു അവരുടെ മുഖത്തേക്കു,

ഒന്നും മിണ്ടാതെ നിസ്സഹായനായി ഞാൻ അകത്തേക്ക് കയറി. ഹാ..., വയ്യ...


നാളെ അച്ചുവിന്റെ സ്കൂളിൽ പിടിഎ മീറ്റിംഗ് ഉണ്ട്. അവനിനിയും അപ്പുവിനെ മറക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാവാം, ക്ളാസിൽ ഒന്നാമനായിരുന്ന അച്ചു ഇപ്പോൾ അവസാനം ആയത്. ആരും കാണാതെ അവൻ   മറഞ്ഞിരുന്നു കരയുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. പക്ഷേ എന്തു ചെയ്യാൻ...?


ഞങ്ങൾ പതിയെ എല്ലാം മറക്കാൻ ശ്രമിച്ചു. അപ്പു ഇല്ലാത്ത ജീവിതത്തിലേക്ക്... അവന്റെ കളിപ്പാട്ടങ്ങൾ കാണുമ്പോൾ മനം വിങ്ങി പൊട്ടും. എന്റെ കുഞ്ഞ് എവിടെയായിരിക്കും? എന്നെങ്കിലും എനിക്കവനെ തിരികെ കിട്ടുമോ? ഓർമ്മകളിലൂടെ ആഴ്നിറങ്ങുമ്പോൾ ഉറക്കം നഷ്ടപ്പെട്ട രാത്രികൾ...


അവൻ ഞങ്ങൾക്ക് നഷ്ടമായിട്ടു ഒരു വർഷമായി. ഓരോന്ന് ചിന്തിച്ചു കൊണ്ട് ഞാൻ ടൗണിലൂടെ നടന്നു. എന്റെ മനസ്സിൽ അപ്പു മാത്രമായിരുന്നു. ഞാൻ നടന്നു നീങ്ങുന്നതിനിടയിൽ ഒരു കുട്ടി എന്റെ കണ്ണിൽ പെട്ടു. അവൻ ഭിക്ഷാടനം നടത്തുകയായിരുന്നു. ഞാനൊന്നു കൂടി അവനെ ശ്രദ്ധിച്ചു. എന്റെ അപ്പുവിന്റെ അതേ രൂപം. ഞാനോടി അവന്റെ അടുത്തെത്തി. പക്ഷേ അവനെ തിരിച്ചറിയാൻ വളരെ പ്രയാസമുണ്ട്. എങ്കിലും ഞാനവനെ തന്നെ നോക്കി നിന്നു ഒരു പ്രതിമ പോലെ. പെട്ടെന്ന് അവനെന്റെ കൈയിൽ പിടിച്ചു. അപ്പോഴാണെനിക്ക് സ്വബോധം കിട്ടിയത്. അവൻ എന്നെ തന്നെ നോക്കി വിങ്ങി പൊട്ടുകയാണ്. അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ഒടുവിൽ ഇടറിയ സ്വരത്തിൽ അവനെന്നെ വിളിച്ചു... "അച്ഛാ..." എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.... എന്റെ അപ്പു... ഞാനവനെ വാരിപ്പുണർന്നു. ഞാൻ പരിസരം മറന്നു. ഞാൻ ഒരു ഭ്രാന്തനെപോല ഉറക്കെ വിളിച്ചു പറഞ്ഞു... "എന്റെ മോൻ, എന്റെ മോനെ എനിക്ക് തിരിച്ചു കിട്ടീ..."

ഞാനവനേയും കൊണ്ട് വീട്ടിലേയ്ക്കോടി...


Rate this content
Log in

Similar malayalam story from Drama