“ന സ്ത്രീ സ്വാതന്ത്ര്യം അർഹതി”
“ന സ്ത്രീ സ്വാതന്ത്ര്യം അർഹതി”
അവളൊരു പൂച്ചെടി ഭൂമിയിൽ വേരൂന്നി
വെള്ളവും കാറ്റും ആവോളം വരമേകി
മാരുതൻ കവിളിൽ തലോടി കടന്നുപോയ്
ചാഞ്ഞൊട്ടി അവനീ നമസ്കാരവും മാരിയിൽ.
ജനനിയേകി തണൽതോപ്പ്-
കുളിരേകാൻ വൈശാഖ കൊടും ചൂടിൽ.
താതൻ ഊന്നീ ശക്തമാം മരദണ്ഡുകൾ;
അടിപതറാതിരിക്കാൻ കടുത്ത വൃഷ്ടിയിലും.
പായിച്ചൂ തളിരില പൊട്ടിക്കാൻ വരുതിയിൽ
തക്കംപാർക്കും തന്ത്രമുള്ള അജത്തെയും.
സന്ദേഹമേറെയുണ്ട് ആരിവൾക്കേകും തണൽച്ചോടും കരുതലും
കാവിലായ് നേർന്നമ്മ പട്ടും താലിമാലയും.
പിന്നെയൊരു ധനുമാസപ്പുലരിയിൽ കുടിവെച്ചവളെ
പുതിയ മണ്ണിൽ; കാറ്റിൽ; വെയിൽപ്പരപ്പിൽ.
വാടിഉലഞ്ഞു തണ്ടുകൾ; കരിഞ്ഞു വേരുകൾ
പൊട്ടിയടർന്നവ കാറ്റിന്റെ ശക്തിപരീക്ഷണമറിയാതെ
ഇല്ല തണൽ തിട്ട; മറന്നു വെള്ളം തൂവാൻ.
പഞ്ചാംഗം പലകുറി മാറിവന്നു:
പതിയെ ആവാഹിച്ചു മണ്ണിലേക്കാഴ്ന്നിറങ്ങീ
വെളിച്ചം അപഹരിച്ചു മുള്ളുകൾ കൂർപ്പിച്ചു്
പൂത്തു തുടങ്ങി സുഗന്ധ വല്ലരി - മൊട്ടിട്ടു നവ മുകുളങ്ങൾ
മുള്ളിനായ് വേലിതീർത്തു കാത്തു പൂക്കളെ സ്വയം
നിറപ്പൂക്കൾ കണ്ടു ആനന്ദമായി തറവാട്ടിൽ
അടക്കം പറഞ്ഞെത്തി അയൽക്കാർ വിരുന്നുകാർ
ഭാഗ്യം മഹാഭാഗ്യം ഈ പ്പൂച്ചെടി വീട്ടിൽ.
അനവധി പൂച്ചെടി തിങ്ങി വിങ്ങി
പറിച്ചു നട്ടു കാലാകാലമായ്
നിറമില്ല മണമില്ല അതിരില്ലാ നിസ്സീമം
പൂത്തുലയുമവനിറയെ നിസ്സംശയം
“ഫലപ്രദം ചെമ്മേ സംരക്ഷണം കർത്തവ്യം”
മനുസ്‌മൃതി ഉര ചെയ്‌വൂ നൽകുക പരിപാലനം
കാലാകാലങ്ങളിൽ ആവോളം
എന്തെന്നാൽ; അവൾ ശാന്തിരൂപ, മാതൃത്വം അമൂർത്തം ജീവദായകo
“പാണിഗ്രഹണം ഫലപ്രദം ചെമ്മേ സംരക്ഷണം കർത്തവ്യം”