അവൾ
അവൾ
അവൾ കൊയ്ത്തു പാട്ടിന്റെ സംഗീതമായിരുന്നു
ജീവിത യാതനകളുടെ കൊടുംചൂടിലും
അവളുടെ ചൊടിയിൽ നിന്നും സംഗീതം
അനർഗ്ഗളമായി പെയ്തു കൊണ്ടിരുന്നു
അതൊരു കുളിർ തെന്നലായി സ്നേഹമായി
കാരുണ്യമായി സാന്ത്വനമായി പരന്നൊഴുകി
കാഞ്ചന വർണ്ണമുള്ള പാടങ്ങൾ
അവളുടെ ഹൃദയ താളമായിരുന്നു
ഷെല്ലിയും കീറ്റ്സും ബിതോവാനും
അവളുടെ കിനാവിലെ പ്രതിഷ്ഠകളായിരുന്നു
അദ്ധ്വാന ശീലരായ കർഷകരുടെയും
ഒരുപിടി അന്നത്തിനായി ഉഴറുന്ന
പട്ടിണി പാവങ്ങളുടെയും ദുരിത-
പുസ്തകമായിരുന്നു അവളുടെ കവിതകൾ
അവളുടെ രചനകൾക്ക് മാലേയ ഗന്ധമായിരുന്നു
കാവുകളും അരുവികളും പൂവാകയും
അവളിൽ വിരിഞ്ഞുനിന്ന പ്രതീക്ഷകളായിരുന്നു
കുയിൽനാദം അവൾക്ക് വേണു ഗാനമായിരുന്നു
പുതു മഴയുടെ ശീതളത അമൃത ധാരയായി
അവളുടെ സിരകളിൽ ഒഴുകിയിരുന്നു
കുടിലുകൾ അവൾക്കു കൊട്ടാരമായിരുന്നു
തിരമാലകളുടെ സംഗീതം കവിതകളായി
അന്തരാത്മാവിൽ അലതല്ലിയിരുന്നു
നിതാന്തമായ ഏകാന്തത അവളെ
വാല്മീകം പോലെ ആവരണം ചെയ്തിരുന്നു
പുതു പുലരികൾ മാനവ ഐക്യമായി അവളുടെ
ഹൃദയ നീഡത്തിൽ സദാ മന്ത്രണം ചെയ്തിരുന്നു
അതിന്റെ അലകൾ പാരിടമാകെ അനസ്യൂതം
സ്നേഹത്തിൻ മധുര ഗാഥയായി ഒഴുകി...