"ദീപഘോഷം"
"ദീപഘോഷം"
"സീതാപതേ രാഘവാ ആദി മുരാരേ ...
പാഹിമാ ലോകാപതേ കരുണാമയെ..."
-ചന്ദനമണമുള്ള ഉമ്മറത്തും പാൽമണമൂറുന്ന പൈത്തൊടീലും
തത്തിക്കളിക്കും കപോതമിവൾ ...പായുന്ന പുള്ളിമാൻപേടയിവൾ.
കുറുമ്പിയാം തറവാടിൻ പൊന്നമ്പിളി ചൊവ്വു-ഒത്ത കണ്മണി താരമിവൾ
മാറോടണച്ചു നൽ-മുത്തശ്ശി ...വാരിയെടുത്തു തൻ കൈകുമ്പിളിൽ -
മുല്ലമാലക്കെട്ടും തെറ്റിപ്പൂവും നല്ലൊരരളിയും ഉതിരിപ്പൂവും
കീറിയെടുത്തോരാ കദളിതുമ്പിൽ ചാർത്തിനായി കോർത്തവ ഭക്തിസാന്ദ്രം
പിന്നെ കളഭക്കുറി നീട്ടിവരച്ചു ചുറ്റിച്ചു ധൂപപ്പുക തുളസിത്തറമേൽ
നെയ്ത്തിരി നാളത്തിൻ പൊൻ പ്രഭയിൽ...
നേദിച്ചു ഓട്ടുരുളി നെയ്പായസം ...
സന്ധ്യാനാമം ചൊല്ലാൻ മടിയിൽ ഇരുത്തി...
കോലായിൽ നെയ്ത്തിരി രാമജപം ....
"സീതാപതേ രാഘവാ ആദി മുരാരേ ...
പാഹിമാ ലോകാപതേ കരുണാമയെ..."
ചൊല്ലിത്തുടങ്ങിയാ രാമപുരാണം ...
സീതയും മാരുതി സൗമിത്രി മോദം....
നിരയായി കൊളുത്തിപ്പൂ മണ്ചെരാതു…
ദീപഘോഷം വരവേൽപിന് അത്രേ…
കണ്ണഞ്ചും ദീപപ്രഭ ചുറ്റും പരത്തി
ഉള്ളിൽ ഒരായിരം മൺചെരാത്..
ആവോളം ആഹ്ളാദം ചന്ദ്രദീപ്തം
ദീവാലി തന്നുണ്ണി ആടിതിമിർപ്പൂ …
സാകൂതം മിഴിനീട്ടി പൊന്നമ്പിളി
നല്ലൊരു വരവേൽപ്പ് പൊൻസന്ധ്യയിൽ…