കവിത:നഷ്ടബാല്യങ്ങൾ.രചന:ബിനുR
കവിത:നഷ്ടബാല്യങ്ങൾ.രചന:ബിനുR
കുട്ടിയും കൊലുമായി മാവിൻചുവട്ടിൽ
അച്ചാരംപിച്ചാരം വേർത്തൊട്ടി
നടന്നൊരു ബാല്യകാലം വന്നെൻ
കൺചിമിഴിൽ മുത്തമിടവേ,
ഓർക്കുന്നു ഞാൻ,മൊബൈലിലെ
വെട്ടിത്തിളക്കത്തിൽ കണ്ണുകൾ കളയുന്നൊരിന്നത്തെ ബാല്യം.
ചിലമ്പിട്ടൊരൊച്ചയുമായ് കൂട്ടുകാരു-
മൊത്തുപുളിയനുറുമ്പുകളെ
തേച്ചൊട്ടിച്ചു
മാവിൻകൊമ്പുകളിൽ ഊയാലാടി
നടന്നൊരു കുട്ടിത്തങ്ങൾ ആർക്കുണ്ടിപ്പോൾ!
ഇന്നത്തെ കുട്ടിത്തങ്ങൾക്കു സ്വപ്നം
കാണാൻ പോലും കഴിയാത്തൊരു
നഷ്ടവസന്തങ്ങൾകണ്ടു കൺമിഴിപ്പൂ!
പച്ചപ്പാടവരമ്പിൽ ഒറ്റക്കാലിൽ
തപസ്സുചെയ്യും വെള്ളാരംകൊറ്റിയെ
ഒരുനൊടിയിടനേരംകൊണ്ട്
ഒറ്റപ്പരന്നകല്ലിനാൽ മൂളിപ്പറപ്പിച്ച്
കഴുത്തോടിച്ചു വീഴ്ത്തിയിരുന്നോരു
ബാല്യകാലംഓർത്തെടുക്കാനാകുമോ
ഇന്നത്തെ ബാല്യമേ..!
ഒഴുകുന്നപുഴയുടെ വെള്ളികിലുക്കം
കണ്ടുകൺനിറഞ്ഞാഴത്തിലേക്കൂളിയിട്ടു-
പോയ ഇരയോടുച്ചേർന്നചൂണ്ടയിൽ
മീൻ കൊത്തിവലിക്കവേ,ഉയരുന്ന
ഹൃദയമേളം അറിഞ്ഞിട്ടുണ്ടാവുമോ
ഇന്നത്തെ ബാല്യമേ..!
ചുടുവേനലിൽ പുഴയുടെ നടുവിൽ
മണൽപ്പരപ്പുകുഴിച്ചതിൽ
നിറയുന്നവെള്ളത്തിൽ മുങ്ങിക്കുളിച്ചകാര്യങ്ങൾ
പറഞ്ഞാലും അറിയാതെ,
കാര്യങ്ങളിൽകൺമിഴിക്കുന്നവർ,
തുള്ളികളായ് വീഴുന്ന ഷവറുകൾക്ക്
കീഴെ കുളിച്ചു തോരുന്നവർ,
അവർക്കറിയുമോ ആ മനസ്സിൻ കുളിർമ്മ!
കാലമെല്ലാമിനിയുമുരുളുമെങ്കിലും
ഇന്നത്തെ ബാല്യം
ഇനിവരും തലമുറയ്ക്കായ് ഈ
രസച്ചരടിൻ വർണ്ണമനോഹാരിത
ആർക്കാനും വർണ്ണിക്കാനാമോ! കൊത്തങ്കല്ലുകളിലെ
ഉരുളൻകല്ലുപോൽ ഉരുണ്ടുമറിഞ്ഞമ്പേതെറ്റിച്ചൊറ്റ-
തിരിഞ്ഞുപോയോരോർമ്മക്കാലം
വന്നുനിന്നു ചിരിക്കുന്നു,കരയുന്നു
എൻമണ്ഡലങ്ങളിൽ!