തെരുവിലുറങ്ങുന്ന ദൈവമക്കൾ
തെരുവിലുറങ്ങുന്ന ദൈവമക്കൾ
കൈനീട്ടി യാചിച്ചു തെരുവിലുറങ്ങുന്ന
ദൈവത്തിൻ മക്കളെ തിരിച്ചറിയാതെ,
നെട്ടോട്ടമോടുന്ന മനുഷ്യജന്മങ്ങള്‍,
കോടികള്‍ ഭണ്ഡാരത്തിലർപ്പിക്കുന്നു.
വാവിട്ട് നിലവിളിക്കുന്ന ദൈവമക്കൾ
പശിയടക്കാനായ് തെരുവിൽ അലയുന്നു.
കണ്ടില്ലന്നു നടിച്ചു നീങ്ങുന്നു മാനുഷർ,
കരിങ്കല്ലിൽ പാലഭിഷേകം നടത്തുന്നു.
ജീവിതമെന്ന മഹാസമുദ്രത്തിൽ
നീന്തലറിയാതെ മുങ്ങിയും പൊങ്ങിയും
കരക്കടുക്കുവാനാകാതെ പൈതങ്ങൾ,
വിശപ്പിന്റെ വിളിയുമായ് കൈനീട്ടുന്നു.
കാമവെറിയന്മാരുടെ ബീജവും പേറി
തരുണീമണികൾ പെറ്റുകൂട്ടുന്നു
തെരുവിലേക്ക് വലിച്ചെറിയുന്നു
തെരുവിന്റെ മക്കളായി വളരുന്നു.
അമ്മിഞ്ഞ പാലിൻ ഗന്ധമറിയാതെ,
സ്നേഹത്തിൻ തലോടലറിയാതെ
തെരുവിലുറങ്ങുന്ന ദൈവമക്കൾ
തെരുവ് ഗുണ്ടകളായി മാറുന്നു!
കാലത്തിൻ നേർസാക്ഷ്യം കണ്ണീരായ്,
കൺമുന്നിൽ കണ്ടിട്ടൂം കാണാത്തവർ
കണ്ണ് പൊട്ടനെ പോൽ അഭിനയിക്കുന്നു,
കനക കിരീടം കരിങ്കല്ലിൽ ചാർത്തുന്നു!