കവിത:ഒരു സംവാദം.ബിനു.
കവിത:ഒരു സംവാദം.ബിനു.
ഞാൻ ഒരുപൂച്ചയാണെന്നു നിനക്കു
തോന്നുന്നുവെങ്കിൽ
നിനക്കെന്നെകൊന്നുതിന്നാം നായേ,
അല്ലായ്കിൽ, നീവെറുമൊരശുവെന്ന്
നിനച്ചു ഞാൻ മുരണ്ടോടിക്കുമൊരു
മുയലിനോടെന്നപോലെ.
നീയൊരു പൂച്ചയെന്നുമാത്രമേ
നിനയ്ക്കുന്നുള്ളു ഞാൻ
നിന്നിലെ പുള്ളികൾ കണ്ടാൽ
പുലിയെന്നു തോന്നുന്നുവെങ്കിലും,
എന്റെ കുരകേട്ടാൽ ഭയന്നീടും
നൽക്കാലികളും ഇരുകാലികളും
അതിനാൽ വേഗമെഴുന്നേറ്റു
മാറിക്കിടക്കെടാ പൂച്ച പുംഗവ…
എന്റെ മുരൾച്ചകേട്ടാൽ വിറച്ചീടും
നീയും നിന്റെവർഗ്ഗങ്ങളും നാടോടുമ്പോൾ
കാണുന്നവരെല്ലാവരും,
വെറുതേനിന്നു വമ്പുപറയാതെ പോയി-
ക്കിടക്കെടാ ഇരുകാലികളുടെഇരുമ്പുകൂട്ടിൽ.
നിന്റെ കൊമ്പുംവമ്പും ഇന്നുതീർത്തു
തന്നീടാം പുലിപ്പുള്ളിയുള്ള പൂച്ചക്കുട്ടീ,
വന്നെത്തീടും ഇപ്പോളെന്റെ യജമാനൻ
ഇരുകാലി,നിന്നെ വെടിവച്ചുകൊന്നീടും
തൊലിയുരിഞ്ഞു പാത്രത്തിലുമാക്കീടും
തൊലി ഇരിപ്പിടവുമാക്കീടും…
നിൻ ഇരുകാലിയജമാനനും ഒരു
മൃഗമെന്നോർത്തീടുക,
വലിയവനെന്നു നടിക്കും നായക്കുട്ടീ,
ചിലപ്പോൾ നിന്നേയും ഇരയാക്കീടും
ആട്ടിറച്ചിയെന്നപോൽ വിറ്റു
കാശാക്കീടുവാൻ,
അതിനാൽ ചിന്തിക്കൊന്നതേവേണ്ടൂ,
ഐകമത്യം മഹാബലം
നൽക്കാലികൾ ഒന്നായ്നിന്നു തുരത്തുക
ഇരുകാലികളെ, അഹങ്കാരത്തിൻ
മത്തുപിടിച്ചവരെ..