മരണത്തിന്റെ ബാക്കി
മരണത്തിന്റെ ബാക്കി
ഈ കവിത ഒരു കുട്ടിയുടെ ചിന്തകളായ് വായിക്കണമെന്ന് അപേക്ഷിക്കുന്നു
മരണമേ നീ എന്നെയൊന്ന് ചുംബിക്കൂ...
നിന്റെ കറുത്ത് തടിച്ച ചുണ്ടുകൾ കൊണ്ടെന്റെ
ചൂടുള്ള ഇളം ചുണ്ടിൻമേൽ ഒന്ന് ചുംബിക്കൂ...
നിന്റെ തണുത്തു മരവിച്ച പരുപരുത്ത
കൈകൾ കൊണ്ടെന്റെ
കൺപോളകളെ
തഴുകി തലോടി ഉറക്കൂ...
വെള്ളമൂടി പുതച്ച് കൊണ്ട് ഞാൻ ഉറങ്ങി കിടക്കുമ്പോൾ
മാറത്തടിച്ച് നിലവിളിക്കുന്നവരെ കാണാം...
പെറ്റ ഗർഭപാത്രത്തിന്റെ തേങ്ങലും കേൾക്കാം...
കണ്ണീർ തുടക്കാൻ പാടുപെടുന്ന ജന്മ ദാതാവിനെയും കാണാം...
പൊട്ടി കരഞ്ഞ് കൊണ്ട് എന്നരികിലായ് നിൽക്കുന്ന കൂടെപിറപ്പുകളെയും കാണാം...
എന്റെ നന്മതിന്മകളെ വേർതിരിക്കുന്ന
പരിചയ മുഖങ്ങളെ കാണാം...
ആരാൽ വെറുത്തുവോ ആരാൽ സ്നേഹിക്കപ്പെട്ടുവോ
അവരെല്ലാം ശോകമൂകരായ് നിൽക്കുന്നതും കാണാം...
എന്റെ സഹപാഠികൾ റീത്തുമായ് വന്ന്
എന്റെ കാൽകീഴിൽ നിൽക്കുമ്പോൾ
അവരുടെ മുഖങ്ങളിൽ കണ്ടത് ദുഃഖമോ
ഭയമോ അതോ നിർവികാരതയോ...
ഉമ്മറത്തെ കോലായിലിരുന്ന് ഇടറിയ ശബ്ദത്തിനുടമയാം ഒരു മുത്തശ്ശൻ
രാമയണത്തിൽ നിന്ന് ബാലി പർവ്വം ചൊൽവ്വതും കേൾക്കാം...
എന്റെ തലക്ക് മുകളിൽ കത്തിച്ച് വെച്ച
നെയ് വിളക്കിലെ കരിന്തിരിയിൽ എണ്ണയൊഴിച്ച കരങ്ങളുടെ ഇരുനയനങ്ങളിൽ നിന്ന്
ഇറ്റ് വീണ കണ്ണീർ തുള്ളികളെയും കാണാം...
തെക്കെപറമ്പിലെ മാവിന്റെ കൊമ്പിലൊരു ഇത്തിൾ കണ്ണിയിൽ
ബലിക്കാക്ക കഴുകനെ പോലെ ഇരിപ്പതും കാണാം...
എന്റെ അരുമയാം മർജ്ജാര പുത്രൻ
എന്റെ നിഴല് പോലും കാണാതെ
ഉഴറി നടക്കുമ്പോൾ
ചവിട്ടിയ കാൽപാദത്തിനെതിരെ
മുരണ്ട് കൊണ്ട് പ്രതിഷേദിച്ച് എവിടെയോ പോയ് മറയ് വതും കാണാം...
ഉഗ്രമാം ശബ്ദത്തിൽ ഗർജ്ജിച്ച ശ്വാനന്റെ പുറകെ
ബാലകൻമാർ കല്ലുമായ് പായ് വതും കാണാം...
എനിക്ക് വേണ്ടി കുഴിക്കുന്ന കുഴിമാടത്തിന് മുകളിൽ വീഴുന്ന മൺവെട്ടിയുടെ ഘോര ശബ്ദവും കേൾക്കാം...
പച്ചമണ്ണിന്റെ നനുനനുത്ത ഗന്ദം എന്റെ
ഘ്രാണേന്ദ്രിയത്തിൽ വന്ന് ചേരുന്നതും അറിയാം...
ഒടുവിൽ എന്നെ തനിച്ചാക്കി ആ കുഴിമാടത്തിൽ മണ്ണിട്ട് മുടി കൊണ്ട് എല്ലാവരും തിരിച്ച്പോകുന്നതും കാണാം ... എന്റെ
നിഴല് പോലും എന്റെ കൂടെ വരാതെ
മണ്ണോട് ചേരുന്നതും കാത്ത് ഞാനുറങ്ങാം...