സാക്ഷി
സാക്ഷി
പ്രഭയറ്റ കിരണങ്ങൾ, ഉയരുന്ന ധൂമം,
പ്രകോപിതം ചുറ്റിലും വീശുന്ന കാറ്റും.
പ്രശ്നം പറച്ചിലും, പിറുപിറുപ്പും കണ്ടു,
പ്രായം തളർത്തിയ കഥകളും കേൾക്കാം.
സഹപാഠികൾ പിന്നെ സൗഹൃദക്കൂട്ടം,
സൗഖ്യം പറഞ്ഞില്ല, കള്ളച്ചിരിയില്ല
സങ്കടം കുത്തിക്കയറ്റിയ വദനം,
സാരം മറക്കാത്ത ഹാസവും മാത്രം.
ഉമ്മറപ്പടിയുടെ ജനവാതിലിൻ ചാരെ,
ഉമ്മയുണ്ട് ഇപ്പുറം ഭാര്യയും കുഞ്ഞും.
ഉപ്പയാ ചുമരോട് ചേർന്ന് നിൽക്കുന്നു,
ഉറച്ച ശൗര്യം എന്തോ കണ്ടില്ല ഞാനും.
നട്ടുച്ച വെയിലിലും അസ്തമയം കണ്ടു,
നന്മ നിറഞ്ഞെന്നെ നോക്കുന്നോരും കണ്ടു.
നല്ലത് മാത്രം പറയുന്നവർ എല്ലാം,
നല്ലവനത്രേ ഞാൻ ജീവിച്ച കാലം!
എഴുന്നു നോക്കി, ഒന്ന് പുഞ്ചിരിച്ചീടാൻ,
എന്റെ റൂഹൊട്ടുക്ക് പൊന്തി പറന്നു.
ഏറെ ചിരിച്ചു ഞാൻ മുറിയിലെ ഫാൻ നോക്കി,
എത്ര ചാൺ കാണുമാ കുരുക്കിട്ട കയറിന്?
സാക്ഷി ഞാൻ മാത്രമെൻ കൂട്ടരേ,
സർവ്വം ത്വജിച്ചതും നിങ്ങളിൽ ഭയന്ന്!
സത്യമില്ലാതെ പറഞ്ഞു നടന്നോർ,
സത്യം പറയാൻ എൻ ശവം വേണ്ടോർ!