വെളിച്ചം മങ്ങിയ പകലുകൾ
വെളിച്ചം മങ്ങിയ പകലുകൾ
വിധിയുടെ ഭാണ്ഡവും മാറാപ്പ് ചുറ്റി,
വെളിച്ചം മങ്ങിയ പകലുകളിൽ
വിയർപ്പിന്റെ ഗന്ധവും പേറിയവൻ
വിരഹാർദ്രമായി നടന്നകലുന്നു.
വിശപ്പിന്റെ വിളിയവൻ കേൾക്കുന്നില്ല
വീഴാതെ വേച്ചു നടക്കുവാനൊരു വടി
വേഗത്തിലൂന്നി ലക്ഷ്യം തെറ്റാതെയവൻ
വിജനമാം പാതയിലൂടെ നടന്നകന്നു.
വണ്ടിക്കാളയുടെ മണിയൊച്ചയും കേട്ട്,
വഴിയമ്പലത്തിലെ ശംഖ്നാദത്തിൻ
വിസ്മയ ധ്വനികളുമാസ്വദിച്ചു
വിറയാർദ്ര കരങ്ങളുമായവൻ നടന്നു.
വിശപ്പിനോട് പൊരുതി തോറ്റുറങ്ങുന്ന
വീട്ടിലെ താതനിത്തിരി വറ്റുമായവൻ
വെളിച്ചം മങ്ങിയ കണ്ണിന്റെ നിഴലിൽ
വിധിയെ പഴിക്കാതെ വേച്ചു നടന്നു.
വിളക്കിൻ തിരിനാളം കത്തിയമർന്ന്
വിളക്കിന് ചുറ്റും ചാരമടിഞ്ഞിരിക്കുന്നു.
വിളിച്ചിട്ടും വിളി കേൾക്കാതെ താതൻ
വിധിയോട് മല്ലിട്ട് വിട പറഞ്ഞിരിക്കുന്നു.