സ്വാതന്ത്ര്യം
സ്വാതന്ത്ര്യം
മംഗലം മംഗളം നാടൊത്ത് വാഴ്ത്തി.
കേമം, ഉത്തമം, മാതൃക, ഏറ്റേറ്റ് പാടി.
തന്ത്രം മെനഞ്ഞങ് മുന്നോട്ട് നീങ്ങി,
ആയിരം സ്വപ്നങ്ങൾ, താലിയിൽ കോർത്തു.
ഉമ്മറപ്പടിയിൽ കൈ തൊട്ട് വണങ്ങി,
അമ്മതൻ കാലിൽ സ്നേഹാധരം ചാർത്തി.
ആദ്യപടിയായി അധ്യാപനം തന്നെ,
കിടപ്പായ് വിരി തൊട്ട് കണവന്റെ ഇഷ്ടങ്ങൾ,
ഒന്നിനെ പലതാക്കി പലവിധം ഇഷ്ടങ്ങൾ,
തെറ്റൊന്നും പറ്റാതെ എല്ലാം നടത്തണം.
സൗമ്യമായി തന്നെ എല്ലാം പഠിപ്പിച്ചു,
പുഞ്ചിരിയോടെ നാണിച്ച് കേട്ടു.
നാളുകൾ ഓരോന്നു കൊഴിഞ്ഞു തുടങ്ങി
ശൈലീ, സ്വരച്ചേർച്ച, അവിടിവിടെ പൊങ്ങി!
അടുക്കള തട്ടിലെ പാത്രങ്ങൾ ആപ്പിടി,
ഞാൻ വെച്ച പോലില്ല, നാത്തൂന്റെ ഭാഷ്യം.
പത്രങ്ങൾ അത്രയും നശിപ്പിച്ചു നാരി!
അമ്മയാ പറയുന്ന് സത്യമേ ആവൂ.
അങ്ങിനെ അങ്ങിനെ ആയിരം നാക്ക്,
ക്ഷമിച്ചും സഹിച്ചും ചിരിയോടെ ജീവിച്ചു.
എന്നിട്ടും ഒന്നും ശരിയായതില്ല,
പിന്നെയും പിന്നെയും വലുതായി വന്നു.
നാവിന്റെ കൊട്ട് പോരാതെ വന്ന്,
അന്നൊരിക്കൽ നാത്തൂൻ കയ്യൊന്ന് പൊക്കി.
അവിടെ തുടങ്ങി രണ്ടാം വിഭാഗം.
പൊക്കിയ കയ്യെന്നും ഓർമയിൽ വിങ്ങി,
ഇനിയും മടിക്കണ്ട എന്നങ്ങ് ഉറച്ചു.
പിന്നെയാ കയ്യിന്ന് കാത്ത് നിന്നില്ല,
മുൻപേ അവളൊരു അഗ്നിയായ് തീർന്നു.
ശബ്ദമായ് അവൾ ഒന്നെന്ന് എണ്ണി,
ഓരോന്ന് കൂട്ടി എല്ലാം ഹരിച്ചു.
ശിഷ്ടങ്ങൾ നോക്കി തിട്ടപ്പെടുത്തി.
തന്ത്രങ്ങളിൽ നിന്നും മന്ത്രങ്ങൾ പാറി.
പെണ്ണിവൾ ഭാര്യയായ് വന്ന നാൾ തൊട്ട്,
കെട്ടി പടുത്ത മതിലുകൾ വീഴ്ത്തി.
പതിയെ ഓരോന്നായി നേടിയെടുത്തു.
താളം തികഞ്ഞവൾ ആറി തുടങ്ങി,
തന്ത്രങ്ങളിൽ നിന്നും സ്വതന്ത്രം മെനഞ്ഞു,
സ്വാതന്ത്ര്യയായവൾ കുടുംബം മെനഞ്ഞു.
കണ്ണീരോടെ സ്വന്തം ജീവിതം പറഞ്ഞ സുഹൃത്തിനോട് തമാശയായി ഞാൻ കവിതയാക്കാം എന്ന് പറഞ്ഞ സമയത്തെ സാക്ഷിയാക്കി, നിനക്കായ്, നിന്നെ പോലെ ഉയിർത്തെഴുന്നേറ്റ പലർക്കായ്...!
29-01-'23