തെളിവ്
തെളിവ്
ജീവിച്ചിരുന്നു എന്നതിന് തെളിവ്
അവൾ കണ്ട കിനാവുകളുടെ
വന്യതയാണ്.
ബാല്യത്തിന്റെ നിഷ്കളങ്കത പാതിവഴിയിൽ
ഒഴുകി മറഞ്ഞെങ്കിലും,
സമ്പാദ്യമായി ചിലയോർമ്മകളവളിൽ
അവശേഷിക്കുന്നുണ്ട്.
മരണം വിളിക്കുമ്പോൾ പോകാതെ
വയ്യെന്ന് മനസ്സ് പലവുരു പറഞ്ഞിരുന്നു.
ചുണ്ടുകൾ അതേറ്റു പാടിയിരുന്നു.
ആ മനസ്സറിഞ്ഞവരുടെയോർമ്മകളിൽ
ഒരാൽമരം കണക്കെ പടരണമെന്ന്
അവൾ വൃഥ ആഗ്രഹിച്ചിരുന്നു.
ഒടുവിലായവളെന്ന കവിതയിൽ
കൂട്ടി ചേർക്കുവാനൊരീരടി
കരുതിയിരുന്നവൾ പണ്ടു പണ്ടേ.
ഒറ്റ മുറിക്കോണിലവശേഷിച്ച
സമ്മാനപ്പൊതികളിന്നോർമ്മകൾക്കപ്പുറം
തൊണ്ടിമുതലെന്ന പേര് നൽകി
കവർന്നെടുത്താരൊക്കെയോ,
ഒടുവിലായൊരു കുളിരിന്റെ കമ്പളം
വാരി പുതയ്ക്കുമ്പോൾ
അവൾ തേടിയൊരു തെളിവ്
ജീവിച്ചിരുന്നെന്നതിന് മാത്രമായ്.