അരിക്കൊമ്പനും മനുഷ്യനും
അരിക്കൊമ്പനും മനുഷ്യനും
വർഷങ്ങൾ ആയി കാട്ടാനകളുടെ പേടിസ്വപ്നമായ സുരേന്ദ്രൻ എന്ന കുങ്കിയാനയ്ക്കു മുൻപിൽ പോലും മുട്ടുമടക്കാത്ത ആനക്കൂട്ടത്തിലെ ആണൊരുത്തൻ..അരിക്കൊമ്പൻ...
അവനും പറയാനുണ്ട് ചിലത്…
അരിക്കൊമ്പൻ
മുട്ടുകാടിലെന്റെ അമ്മയെ നഷ്ടമാകുമ്പോൾ എനിക്ക് രണ്ടര വയസേ ഉണ്ടായിരുന്നുള്ളൂ. അന്ന് മുതൽ ഇന്നോളം എന്റെ അമ്മയുടെ ഓർമ്മകൾ ഉറങ്ങുന്ന ഈ മണ്ണിലാണ് ഞാൻ ജീവിച്ചത്. ആരെയും തോൽപിക്കാനോ നശിപ്പിക്കാനോ ഞാൻ ആഗ്രഹിച്ചിട്ടില്ല. എന്റെ നാശം എന്നിട്ടും നിങ്ങൾ ആഗ്രഹിച്ചു.. എന്തിനു വേണ്ടി.. ഒരുകഷ്ണം റൊട്ടിയുടെ പേരിൽ നിങ്ങളിലൊരുത്തനെ തച്ച് കൊന്ന നിങ്ങൾക്കെന്തു മിണ്ടപ്രാണിയായ ഞാൻ എന്ന കാട്ടാന അല്ലെ… ശരിയാണ് പക്ഷെ നിങ്ങൾക്കില്ലാത്ത പല മേന്മകളും എനിക്കുണ്ട്.ഞാൻ എന്റെ കുടുംബത്തെ പൊന്നുപോലെ സംരക്ഷിച്ചു. ഞാൻ എന്റെ കൂട്ടുകാർക്ക് എന്നും നല്ല സാരഥിയായിരുന്നു.. എന്റെ നാടിനു ഞാൻ കാവലായിരുന്നു.. എന്നെ കവച്ചു നിങ്ങളിലൊരുത്തനെങ്കിലും ഈ മണ്ണിൽ കാലുകുത്താൻ ധൈര്യപ്പെട്ടിരുന്നോ.. എന്റെ ധൈര്യം എന്റെ അമ്മയാണ്..
ആനപ്രേമികളുടെ മനസ്സിൽ ഇടംപിടിക്കാനോ ചരിത്രതാളുകളിൽ എന്റെ പേര് എഴുതിച്ചേർക്കാനോ എന്നെപ്പറ്റി കവിതകളെഴുതി സോഷ്യൽ മീഡിയയിലെ സാഹിത്യരംഗം പോഷിപ്പിക്കാനോ ഞാൻ പറഞ്ഞിട്ടില്ല ആരോടും.. എനിക്ക് വേണ്ടി ആരും സഹതാപത്തിന്റെ മുതലക്കണ്ണീരും ഒഴുക്കേണ്ടതില്ല.
കാടോ നാടോ ഞാൻ നശിപ്പിച്ചിട്ടില്ല. എന്റെ മണ്ണിൽ കുടിയേറി എന്റെ ആഹാരവാസം നശിപ്പിച്ച നിങ്ങളിലൊരുത്തന്റെ കുറച്ചു അരി വിശപ്പിന് ഞാൻ കഴിച്ചുപോയി.. അതൊരു തെറ്റായിരുന്നില്ല എന്റെ കണ്ണിൽ.. പിന്നെ എന്നെ ഇവിടുന്നു പറഞ്ഞുവിടാൻ നിങ്ങൾക്ക് എന്താ അധികാരം.. ഈ കാട് ഞങ്ങൾ മൃഗങ്ങൾക്കു സ്വന്തമായിരുന്നു നിങ്ങൾ ഇവിടെ കുടിയേറി പാർക്കും വരെ. ഞങ്ങളെ ഇവിടുന്നു ഓടിക്കാൻ ശ്രമിക്കുന്ന നിങ്ങൾ അല്ലെ യഥാർത്ഥ വില്ലന്മാർ.. നാടിനും കാടിനും ഒരുപോലെ വിനാശം വിതയ്ക്കുന്ന മനുഷ്യാ അതിജീവനം എന്നൊന്നുണ്ടെങ്കിൽ ഈ അരിക്കൊമ്പന്റെ മനസ് ഇവിടെയുണ്ടാകും എന്റെ ഭാര്യയുടെയും മക്കളുടെയും കൂട്ടുകാരുടെയും കാവലിന് മറ്റൊരു അരിക്കൊമ്പൻ ജന്മമെടുക്കും വരെ..
യഥാർത്ഥ സുഹൃത്ത് എന്താണെന്ന്,യഥാർത്ഥ കുടുംബം എന്താണെന്ന് നിങ്ങൾ കാണൂ,ചക്കകൊമ്പനും എന്റെ ഭാര്യയും മകനും നിങ്ങൾ എന്നെ മയക്കുവെടിവെച്ചു വീഴ്ത്തി കുങ്കിയാനകളുടെ പിൻബലത്തിൽ തളച്ചിട്ടപ്പോഴും നിങ്ങളെ ഭയക്കാതെ നിങ്ങളുടെ മുന്നിൽ വന്നു എന്നെ കണ്ടുപോയ അവരെ കണ്ടു പഠിക്കണം ആ സ്നേഹം എന്തെന്ന്..
301 കോളനിയിൽ ജനം കുടിയേറി പാർക്കും വരെ അവിടെ ഞങ്ങൾക്ക് സ്വന്തമായിരുന്നു.. അതുവരെ ഞാൻ വെറുമൊരു കാട്ടാന ആയിരുന്നു. എനിക്കൊരു പേരുണ്ടായിരുന്നില്ല. വിശപ്പുകൊണ്ടു വാരിക്കഴിച്ച അരിയുടെ പേരിൽ നിങ്ങളെനിക്കു ചാർത്തിത്തന്ന ഈ പേര് ഇന്ന് ലോകം മുഴുവനും അറിയുന്നില്ലേ.. അത് എന്റെ വിജയമല്ല നിങ്ങളുടെ പരാജയമാണ്..
എന്നെ നിങ്ങൾ ഇവിടുന്നു ഉറക്കി കിടത്തി കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ,എന്റെ അമ്മ പോയതിനു ശേഷം എന്നെ വളർത്തിയ ഈ പ്രകൃതി പോലും നിങ്ങളുടെമുന്നിൽ കരഞ്ഞപേക്ഷിച്ചില്ലേ. എന്നിട്ടും നിങ്ങളെന്നെ കൊണ്ടുപോകുന്നു. എന്നിട്ടോ?? മറ്റൊരു ദേശത്തു മറ്റൊരു കാട്ടിൽ എന്നെ തനിയെ അലയാൻവിടുന്നു. എന്റെ കുടുംബത്തെ എന്നിൽ നിന്ന് പറിച്ചകറ്റി..ഇല്ല 35 വർഷം എന്റെ അമ്മയുടെ ഓർമ്മകൾ ഉണ്ടായിരുന്ന ഈ കാട്ടിൽ,അമ്മ ഉറങ്ങിയ ആ ഇടം വിട്ടു പോകാൻ മനസില്ലാതെ നിന്ന എന്നെ അത്ര എളുപ്പമാണോ നിങ്ങൾക്കു കൊണ്ടുപോകാൻ.
അല്ലായിരുന്നു എന്ന് കഴിഞ്ഞ ഒരുമാസക്കാലത്തോളമായി ശ്രമിച്ചപ്പോൾ മനസിലായികാണുമല്ലോ ..നിങ്ങളുടെ കുങ്കിയാനകൾ എത്ര ശ്രമിച്ചു.. എന്നിട്ടെന്നെ പരാജയപ്പെടുത്താൻ കഴിഞ്ഞോ. ഇല്ല.
ഞാൻ പോയിക്കഴിഞ്ഞു എന്നെ ഓർത്തു കരയുന്നതായി അഭിനയിക്കുന്ന മനുഷ്യരോട് എനിക്ക് പുച്ഛം മാത്രം.. അവരെ ഉപദ്രവിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. എന്റെ രക്ഷയ്ക്കു വേണ്ടി ചിലപ്പോൾ ഞാൻ ചെയ്ത പ്രവർത്തികൾ അവരെ വേദനിപ്പിച്ചിട്ടുണ്ടാവാം.അതിനു എനിക്കെന്തു ചെയ്യാൻ കഴിയും. ഞങ്ങൾക്കും ജീവിക്കണം.. ഞങ്ങളുടെ അവകാശങ്ങൾ തട്ടിയെടുത്തു അവിടേം കൈയ്യേറി പാർത്തപ്പോൾ ഞങ്ങളെ നിങ്ങൾ ഓർക്കാതെ പോയതെന്തേ..ഇന്ന് ഇറക്കി വിട്ടിട്ടു എന്നേ ഓർത്തു കരയുന്നവരോട് ഒരു കാര്യം പറഞ്ഞോട്ടെ.. നിങ്ങൾക്കു എന്നെ പേടിയാണ്.. അതുകൊണ്ടുതന്നെ ഞാൻ പോകേണ്ടത് നിങ്ങളുടെ ആവശ്യവുമാണ്.. ഞാൻ പോകാം.. വളരെയേറെ വേദനിച്ചുകൊണ്ട്.. എന്റെ കൂടെയുള്ളവർ സന്തോഷമായി അവിടെ ജീവിച്ചോട്ടെ.. അവരെയും ഇതുപോലെ നാട് കടത്തരുത്..
മനുഷ്യൻ
പ്രിയ അരിക്കൊമ്പ..
ഒന്നു മാത്രമേ പറയാനുള്ളൂ. ഞങ്ങൾ മനുഷ്യരാണ്..സഹജീവിസ്നേഹം ഞങ്ങളിലുണ്ട്. പക്ഷെ അക്രമകാരികളായ ജീവികൾക്കു മുന്നിൽ സഹജീവി സ്നേഹം കാണിക്കാൻ ഞങ്ങൾക്ക് ആവില്ല.അവിടെ സ്വന്തം പ്രാണൻ മാത്രമേ മുന്നിലുള്ളൂ.. നിന്നെ ഉപദ്രവിക്കുകയല്ല. മറിച്ചു നിന്റെ കൂട്ടുകാരിൽ നിന്നും വീട്ടുകാരിൽ നിന്നും അകറ്റിയെങ്കിലും നിനക്ക് ആഹാരത്തിനോ താമസത്തിനോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത ഒരിടത്തേക്ക് മാറ്റി പാർപ്പിക്കാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത്. മനുഷ്യരായി പോയില്ലേ.. കിടപ്പാടം കണ്ടെത്തുന്ന മനുഷ്യൻ അത് കാടാണോ മേടാണോ എന്ന് ചിന്തിക്കില്ല. മുന്നിൽ കാണുന്ന ഭൂമിയിൽ അവർക്കു താമസിക്കാൻ ഒരിടമുണ്ടാക്കും..അവിടേക്കു കടന്നു വരുന്നതാരായാലും അവരുടെ കണ്ണിൽ അതിക്രമിച്ചു കയറുന്നവർ ആണ്. അവരെയും തെറ്റ് പറയാൻ കഴിയില്ല. ഇതാണ്, ഇങ്ങനെ ആണ് ഈ ലോകം... നീ എവിടെയാണെങ്കിലും സന്തോഷമായിട്ടിരിക്കുക..മനുഷ്യർക്കു നീ ഉപദ്രവകാരിയാവില്ലെങ്കിൽ നിന്നെ ഒരിക്കലും അവർ ഇനി ഒന്നും ചെയ്യില്ല..
ഇത് മനുഷ്യർ നിനക്ക് തരുന്ന വാക്ക് ആണ്.
പുരയ്ക്കു മീതെ ചായുന്നത് പണം കായ്ക്കുന്ന മരം ആയാലും വെട്ടി മാറ്റണം എന്ന് ഞങ്ങളുടെ പഴമക്കാർ പറഞ്ഞിട്ടുള്ളത് മറക്കാൻ ഞങ്ങൾക്ക് കഴിയില്ല..
എന്ന്
എല്ലാ സഹജീവി സ്നേഹത്തോടെയും മാനുഷിക പരിഗണനയോടെയും നീ അടങ്ങുന്ന ജീവജാലങ്ങളെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ