Killing in a night...
Killing in a night...
വളരെ ശക്തിയായി തന്നെ മഴ പെയ്തുക്കൊണ്ടിരിക്കുകയായിരുന്നു പെട്ടെന്നാണ് മഴയുടെ ശബ്ദത്തെ കീറി മുറിച്ച് കൊണ്ട് ഒരു പെൺകുട്ടിയുടെ നിലവിളി ഉയർന്നു വന്നത്.
“ എന്നെ രക്ഷിക്കണെ .........”
എന്നവൾ നിലവിളിച്ചെങ്കിലും ആരും അവളെ രക്ഷിക്കാനായി വന്നില്ല.രാത്രിയുടെ വിജനതയിലും ആ മഴയിലും എവിടെ അഭയം കണ്ടെത്തുമെന്ന് അവൾക്കറിയില്ലായിരുന്നു. തന്നെ ഉപദ്രവിക്കാനായി വരുന്നവരിൽ നിന്നും രക്ഷനേടാനായവൾ ഒരു മാർഗം കണ്ടെത്താനായി ശ്രമിച്ചപ്പോഴാണ് ആ വീട് അവളുടെ കണ്ണിൽ പെട്ടത് പെട്ടെന്ന് തന്നെ വീട്ടിനടുത്തേക്ക് ചെന്ന് അതിന്റെ കതവിൽ മുട്ടി തന്നെ രക്ഷിക്കണം എന്നവൾ യാചിക്കാനായി തുടങ്ങിയപ്പോഴാണ് വീടിന്റെ വാതിലുകൾ തുറന്നയാൾ പുറത്തു വന്നത്
“ ആരാണ് .....?എന്താണ് വേണ്ടത് എന്തിനാണ് ഇങ്ങനെ കതകിൽ മുട്ടുന്നത്...”
“ ദയവായി എന്നെ രക്ഷിക്കണം....”
വിറച്ചുക്കൊണ്ടവൾ മറുപടി പറഞ്ഞതും അയാൾ അവളോട് അകത്തേക്ക് വരാനായി ആവശ്യപ്പെട്ടു.അതനുസരിച്ചവൾ അകത്തേക്ക് കയറിയതും അയാൾ വാതിലടച്ചു ലോക്ക് ചെയ്യ്തു.എന്നിട്ട് അവൾക്ക് ടവ്വൽ എടുത്ത് നൽകി.അത് വാങ്ങി മുഖം തുടച്ചുക്കൊണ്ട് അവിടെ കണ്ട കസേരയിലായി ഇരുന്നതും അയാളും ഒരു കസേരയെടുത്ത് ഇരുന്ന് അവളോട് സംസാരിക്കാനായി തുടങ്ങി
“ നിങ്ങളാരാണ്...?”
അയാൾ അവളോട് ചോദിച്ചു
“ ഞാൻ... ഞാൻ ഐറിൻ...”
“എന്താണ് നിങ്ങൾക്ക് സംഭവിച്ചത്....”
“ഞാൻ കാറുമായി വരികയായിരുന്നു അപ്പോഴാണ് എന്നെ കുറച്ചുപേർ ആക്രമിക്കുന്നത് ....”
“ അവർ എന്തിനാണ് ആക്രമിച്ചത്...”
“ എനിക്കറിയില്ല എന്തിനാണെന്ന് പക്ഷേ അവർക്ക് വേണ്ടത് ഇതാണെന്ന് തോന്നുന്നു...”
അതും പറഞ്ഞു ഐറിൻ തന്റെ കോട്ടിൽ ശരീരത്തിനോട് ചേർത്ത് മഴ നനയാതെ സൂക്ഷിച്ചു വച്ചിരുന്ന ചെറിയൊരു ഫയൽ എടുത്തയാളെ കാണിച്ചു
“ ഇതിന് വേണ്ടിയാണോ നിങ്ങളെയവർ പിൻന്തുടരുന്നത് ......”
അയാൾ ചോദിച്ചു
“ ആണെന്ന് തോന്നുന്നു...”
“ ഓ.... നിങ്ങളെ നല്ല പരിചയം തോന്നുന്നുണ്ടല്ലോ...,എന്താണ് നിങ്ങൾക്ക് ജോലി....”
“ഞാനൊരു ശാസ്ത്രജ്ഞയാണ് ......”
ഐറിൻ ഒരു ചിരിയോടെ മറുപടി പറഞ്ഞു
“ഓ... നിങ്ങളെ പറ്റി ഞാൻ ന്യൂസിലൊക്കെ കാണാറുണ്ട്...”
“ അതിരിക്കട്ടെ നിങ്ങൾ ആരാണ്...”
“ഞാൻ എബ്രഹാം ....”
“ഓ..., അല്ല നിങ്ങൾ ഇവിടെ ഒറ്റയ്ക്കാണോ താമസം...”
“ അല്ല ഞാനും വൈഫും രണ്ട് കുട്ടികളും...”
“ എന്നിട്ടവര് എവിടെ പോയി...”
“ അവരേല്ലാവരും ഭാര്യയുടെ വീട്ടിൽ പോയിരിക്കുവാ നാളെ വരും.....”
“ഹാ...,നിങ്ങൾക്ക് എന്താണ് ജോലി..."
ഐറിൻ ചോദിച്ചതും അയാൾ ചിരിച്ചുക്കൊണ്ട് എഴുന്നേറ്റു, എന്നിട്ട് അരയിൽ നിന്നും തോക്കെടുത്ത് ഐറിനു നേരേ നിറയൊയിച്ചു.വെടിക്കൊണ്ടവൾ നിലത്തുവീണതും എബ്രഹാം പോയി വാതിൽ തുറന്നു എന്നിട്ട് പുറത്ത് കാത്തിരുന്നവരുടെ അടുത്തേക്ക് പോയി
“ അവളെ ഞാൻ കൊന്നിട്ടുണ്ട്..., ഫയൽ അവിടെയുണ്ട് അത് എടുത്ത് അവളെയും ഈ വീടും ചേർത്ത് അങ്ങ് കത്തിച്ചേക്ക്...”
“ ശരി... സർ ...”
പുറത്ത് നിർത്തിയിട്ട കാറിനടുത്തേക്ക് എബ്രഹാം ഇറങ്ങി നടന്നു അതിൽ എബ്രഹാമിനെയും കാത്ത് അയാൾ ഇരിക്കുന്നുണ്ടായിരുന്നു
“സർ ജോലി കഴിഞ്ഞു....”
“നിനക്കുള്ളത് ഈ പെട്ടിയിലുണ്ട് ...”
അതും പറഞ്ഞയാൾ പെട്ടി എബ്രഹാമിന് കൊടുത്തു
“ അല്ല എബ്രഹാം നിനക്ക് എങ്ങനെയറിയാമായിരുന്നു ഐറിൻ ഇവിടെ വരുമെന്ന്...”
“ അതൊക്കെയറിയാം സർ അതുകൊണ്ടല്ലേ ഞാൻ ആദ്യമേ ഇവിടെയെത്തി ഈ വീട്ടിലുള്ളവരെയൊക്കെ അങ്ങ് തട്ടിയത് എന്നിട്ട് ഇവിടെ അവളു വരുന്നത് വരെ കാത്തിരുന്നത്...”
ക്രൂരത നിറഞ്ഞ ചിരിയോടെ എബ്രഹാം പറഞ്ഞു
“മ്മം... ഇനിയും നമ്മൾ കാണാനിടവരരുത് എബ്രഹാം...”
“ ഇല്ല സർ ...,ആ ഫയൽ അവർ സാറിന്റെ ഓഫിസിൽ എത്തിക്കും...”
“മ്മം... ഒക്കെ...”
അതും പറഞ്ഞയാൾ കാറെടുത്ത് അവിടെ നിന്നും പോയതും എബ്രഹാമും അയാളുടെ ആളുകളും ആ ഫയലുമെടുത്ത് അവിടെ നിന്നു പോയി.പതിയെ ആ വീടവിടെ കത്തിയമർന്നുകൊണ്ടിരുന്നു.....
End