അഗ്നിപുഷ്പങ്ങൾ .
അഗ്നിപുഷ്പങ്ങൾ .
ഒരു പകുതി മെയ്യും തളർന്നുപോയെന്നിലെ
മനസ്സിന്നു ശൂന്യമായ് തീർന്നതല്ലോ.
അന്നീ മുറ്റത്ത് മണ്ണിലും മഞ്ഞിലും
നാഴി അരിക്കായ് വീർപ്പുമുട്ടുമ്പോഴും
വന്നു ചേർന്നൊരാ ഓണവും വിഷുവും
കടന്നു പോയതു പിന്നെയും പിന്നേയും .
മനസ്സിൽ ക്ലാവു പിടിച്ചു തുടങ്ങുമ്പോഴിതെല്ലാം
വായിച്ചെടുക്കാൻ കഴിയാതെ വന്നല്ലോ.
മുറിയിലെ മൂലയിൽ കൂട്ടിയിട്ടുള്ളരാ
പുസ്തക കൂനയിൽ
ചികഞ്ഞെടുത്തുള്ളൊരു
പുസ്തക താളുകൾ മാറ്റിമറിച്ചന്നേരം
മണ്ണും മരങ്ങളും പങ്കിട്ടെടുത്തോരാ
പഴങ്കഥ പിന്നെയും കണ്ണിലകപ്പെട്ടു.
ഓർക്കാൻ പണിപ്പെട്ട കാര്യങ്ങളെയെല്ലാം
ഓർമ്മിപ്പിക്കുമീ പുസ്തക താളുകളെന്നും തന്നെ.
പാതിയും പൊട്ടിപ്പൊളിഞ്ഞോരു പടിപ്പുര
താഴോട്ടു പതിക്കാനേറെയും വൈകാതെയും
കണ്ടു കൊണ്ടിരിക്കെ അളവുകോൽ കൊണ്ടങ്ങു
പടിപ്പുര വരേക്കും നീട്ടി അളക്കുന്നിതു മക്കൾ.
എന്നെ വിട്ടെറിഞ്ഞെങ്ങോ മറഞ്ഞു പോയ് മക്കളും .
ചുള്ളികൾ പോലുള്ള കൈവിരലുകളാലെൻ
വെള്ളിനൂലെന്നപോലുള്ളൊരു
മുടിയിഴകളിലോടിച്ചും
നിദ്രയെല്ലാമിന്ന് ഇഴഞ്ഞുനീങ്ങുന്നുവോ
ഇനി എന്നീ രാവിന്റെ യവനിക ഉയർന്നേക്കും.
അതുവരെയും ഈ നാലുകെട്ടിന്നിടനാഴിയിൽ
ഞാനെൻ ഹൃത്തിലെ
അഗ്നിപുഷ്പങ്ങൾ കോർത്തൊരു ഹാരം പണിതേക്കാം.
ഇനി നാളത്തെ പുലരിയിൽ പുതു യാത്രയ്ക്കൊരുങ്ങുമ്പോൾ
എൻ ഹൃദയസ്ഥാനത്തണിയാൻ മാത്രമായല്ലോ ഇത്.