ഏകാഗ്നി
ഏകാഗ്നി
ഓർമ്മയാം സിരകളിന്നകന്നുതുടങ്ങിയോ,
തൂങ്ങിനടന്നൊരീ തൂവിരൽ തുമ്പുകൾ
തെന്നലിൽ ആടിയുലഞ്ഞുവോ….
നീയാം പൈതൃകം,നീയാം ഭൂമികയിന്നകലെ-
യെവിടോ നൊമ്പരം തന്നൊരീ
ഭിക്ഷാപാത്രത്തിൽ ഒരുമണിയരിക്കായ്;
പെയ്യുവാൻ വെമ്പുന്നൊരാ പേമാരിയായ്….
സ്മൃതിവിഭ്രമമല്ലിന്നെനിക്ക് തെളിയുന്നു
പൈതലേ നിൻ മുഖം,
കണ്ടുഭയന്നൊരാ
പടയണിക്കോലത്തിലേക്കൊന്നു നോക്കാതെ
എൻ കസവുതുമ്പിലേക്കു നിൻ കൊച്ചു-
കരങ്ങളമർത്തി പിടിച്ചതും, തേങ്ങലടക്കുവാനാതെ പൊട്ടിപ്പോയൊരാ
കളിപ്പാട്ടമതെന്നിലേക്കു നീട്ടിയതും,
ആർദ്രമാം ഈ കൈതലത്തിനുള്ളിൽ നിൻ
വിരലുകളുണർത്തി ആദ്യാക്ഷരമതു
പകർന്നതും,
ശർക്കരയിൽ തൂവിയൊരാ ഉണ്ണിയപ്പം
കൊതിയോടെ പങ്കിട്ടതും,
ഈറൻമിഴിയതെന്നിലേയ്ക്കു നോക്കിയന്നാ-
ദ്യദിനമങ്ങു പള്ളിക്കൂടത്തിൻ വരാന്തയിൽ
നിന്നതും, നീ പാടിപ്പുകഴ്ത്തിയൊരാ നിന്റെ
നാവിൽ കിനിഞ്ഞൊരീ സ്വാദും, വാരിപ്പുണർന്നീണത്തിൽ ചൊല്ലിയൊരാ
താരാട്ടും ഓർമ്മയിലങ്ങനെ കിടക്കുന്നു-
വെന്നാൽ അതല്ലാതെ മറ്റെന്താണീ വൃദ്ധ-
യ്ക്കു കൂട്ടാനായി…
അറിയില്ല പൈതലേ നിനക്കു ഞാനന്യയായി-
ത്തീർന്നൊരാ മൂകരാവ്, ഞരമ്പുകൾ ഭേദിക്കുന്നൊരാ സ്മൃതിസ്തൂപത്തിൽ
ചിന്നിച്ചിതറിയൊരീ ചിത്രമതാ കലാലയവീഥി-
യിലാളൊഴിഞ്ഞൊരാ കോണിൽ നീ തന്നൊരീ
വാക്കുകൾ മാത്രം; "വന്നിടരുതെൻ പിന്നിലായി.. . "
അന്നു നിനക്കു ഞാൻ ഭ്രാന്തിയായ് മാറിയത-
റിഞ്ഞില്ല പൈതലേ, എങ്കിലും വീണ്ടുമാ കൈത്തലമിതൊന്നു പുണരുവാൻ
കൊതിയുണ്ടേറെയെൻ നെഞ്ചിലായ്.....
കാലമതിരുളുന്നപോലൊരു തീക്കനൽ
മറച്ചുവെച്ചിട്ടുണ്ടെൻ കുരുന്നിനോടായ്:
"നീയൊരു തെരുവിൻ്റെ സന്തതിയെന്ന സത്യം",
കുറിച്ചിട്ടൊരാ ദിനമതു : നിൻ പോറ്റമ്മ നിൻ പെറ്റമ്മയായതും,
തനിയെ ഞാൻ കടന്ന പാതയും ഇരുളിലേക്കു മാത്രമോ
മറന്നുവോ നീ പൊക്കിൾക്കൊടിക്കതീതമാ-
യൊരാ മാതൃത്വമെന്ന വെളിച്ചത്തെ....
നുറുങ്ങുന്നൊരീ ഹൃദയരേണുവിൽ വിധി
പുൽകും നേരമെത്തും മുൻപേ, ഒരു നോക്കു-
കാണുവാൻ നിനവുണ്ടു മകനേ, ആ
വിളിയൊന്നു കേൾക്കുവാനായ് കാതോർക്കുന്നു ഞാൻ:
ഇന്നീ പോറ്റമ്മ നിനക്കന്യയായൊരു അപരിചിത മാത്രമല്ലെ,
നീങ്ങുകയാണു നിൻ വഴിയിൽ നിന്നകലെയായ്,
ഓർമ്മകൾക്കു മരണമില്ലല്ലോ മരിച്ചോരാത്മാവിലും.......