മറുപാതിയിൽ പിറവിയുണ്ടോ?
മറുപാതിയിൽ പിറവിയുണ്ടോ?
ബന്ധനത്തിലാണിന്നെന്റെ ചിന്തകൾ,
ചിതലരിച്ച കടലാസുകഷ്ണങ്ങളെന്നിൽ
മിന്നൽപോൽ പതിയും പ്രഹരങ്ങളാകുന്നു,
ജീവനറ്റു കിടന്നൊരീ തിണ്ണയിൽ
ഇനിയും അണിഞ്ഞിട്ടില്ലാത്തൊരാ
തിരിവെളിച്ചത്തിൽ നിലവിളക്കിൻ
ശോഭയോ തിളങ്ങി നിൽക്കുന്നു!
ചില്ലിട്ടുവെച്ചെന്റെ ചിത്രത്തിന്മേൽ
വാടിത്തൂങ്ങുന്നൊരാ പൂമാലയും?
എന്റെ വിളി കേട്ടിട്ടും വാതിൽ തുറക്കാത്തതെന്തെ?
വാതിൽ തുറന്നോടിയെത്തുമെൻ
അമ്മ; എന്നിലെ ശബ്ദത്തെയും
മറന്നു തുടങ്ങിയോ?
ആരുമറിയാതെ വന്നുപോകുന്നൊരു
സന്ദർശകനായി, ഞാനീ
വഴിപ്പാതയിലെൻ അന്ത്യയാത്രയും
വിട നൽകിടട്ടെ...
ഇനിയീ വഴിയിലെൻ
കാൽപ്പാടുകൾ
പതിയില്ല,
ഒരു നോക്കു കണ്ടു മടങ്ങുവാനെൻ
അമ്മ വരുകയില്ല,
യാത്രാമൊഴി ചൊല്ലുന്നൊരാ വേളയിൽ
ചിതലരിച്ചെന്റെ കടലാസുകഷ്ണങ്ങൾ
പെറുക്കിയെടുക്കവെ, വായിക്കുവാൻ
തുടങ്ങുന്നെന്റെ 'ആത്മഹത്യാക്കുറിപ്പ്' !
ഒരു നിമിഷം നിറഞ്ഞൊഴുകിയെന്റെ
കണ്ണുനീരുപോലും
വ്യർത്ഥമെന്നറിയുന്നു ഞാൻ!