കാലം
കാലം
ഒരുയുഗമത്രയും വർണബോധത്താല്‍
കലഹിച്ചും കൊന്നും കൊലവിളിച്ചു.
പിന്നീട് രാഷ്ട്രീയമെന്തെന്നറിയാതെ
പടവെട്ടിച്ചാവേര്‍ച്ചോരവീഴ്ത്തി.
ധനമെന്നൊരധികാരച്ചരടിന്‍റെയറ്റത്തായ്
സത്യത്തെയും ചിലര്‍ തൂക്കിലേറ്റി.
സ്വര്‍ണ്ണനൂല്‍ പട്ടുകള്‍ നെയ്തുകൂട്ടും അവര്‍
കാണില്ല തിരതകര്‍ത്ത മണ്‍വീടുകള്‍
മരംമുറിച്ചൊരുനൂറു കുടുംബം തകര്‍ത്തൂ,
മണലൂറ്റി,യമ്മതന്‍ അമൃതും നശിച്ചൂ.
ചെളിയോടറപ്പ്, വിളയോട് മതിപ്പ്
അധ്വാനമില്ല, സമയവുമില്ലത്രെ
പ്രകൃതിതന്‍ തുറന്ന ഖജനാവിന്‍ ചാരുത
(സ്നേഹത്തെയും) ചിലരറുത്തുമാറ്റി
എന്നാല്‍ കുത്തീ വിഷത്തേള്‍, കൊടും പകയോടെ
പ്രകൃതിതന്‍ കനല്‍ താണ്ഡവമുണര്‍ന്നൂ
ധനികനെന്നില്ല, ദരിദ്രനെന്നില്ല
പണ്ഡിതനോ പാമരനോയെന്നില്ല
തേളിന്‍ കൊടുംവിഷമേറ്റുപിടഞ്ഞൂ
മര്‍ത്യധിഷണയോ അഗ്നിയാല്‍ ശുദ്ധമായ്
പ്രകൃതിതന്‍ ജീവമന്ത്രണം ചാലിച്ച
ചിത്രങ്ങളോരോന്നായ് അടര്‍ന്നുവീണു.
പൊലിയാത്തൊരോര്‍മ്മയിലിണചേര്‍ത്ത തൂവലിന്‍
വർണ്ണങ്ങളിനിയെങ്ങുമുയരട്ടെ
ആപത്തിലൊന്നായ് സ്നേഹം വിടര്‍ത്തൂ,
ഈ പുണ്യമേ പ്രായശ്ചിത്തം.
കാണാതിരിക്കില്ലീ പ്രകൃതി, വിഷം സ്നേഹത്തിലലിയുകതന്നെ,
വെളിച്ചത്തിന്‍ പാലാഴി പിറക്കുക തന്നെ.