മടക്കമില്ലാത്ത യാത്രകൾ
മടക്കമില്ലാത്ത യാത്രകൾ
മൃത്യുവിന്റെ തണുപ്പ് വന്നെത്തി
മാടി വിളിക്കുന്നതറിയുന്ന നിമിഷം
മറവിയുടെ ആഴങ്ങളിലേക്കിറങ്ങി
മടക്കമില്ലാത്ത യാത്ര പോകണം.
അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും
ഭൂമിയിൽ പിറന്നു വീണു കരയുമ്പോൾ
കേവലമൊരു സത്രം മാത്രമാണീ ലോകം
എന്നറിയാതെ നമ്മൾ അഹങ്കരിക്കുന്നു.
ജനിമൃതികളുടെ പൊരുളറിയാതെ
ഓരൊ ദിനവും കൊഴിഞ്ഞു പോകുന്നു,
ഒരുവാക്ക് പോലും വിട പറയാനാകാതെ
പ്രാണൻ വേർപെട്ട് ആത്മാവ് മറയുന്നു.
ഓരൊ ദിനവും മടക്കമില്ലാത്ത യാത്രയിൽ
ഒരുമിച്ച് സഞ്ചരിക്കുന്ന നമ്മളിൽ പലരും
വിട ചൊല്ലി പിരിയാനാകാതെ പോകുന്നു
വിസ്മൃതിയിൽ അലിഞ്ഞു ചേരുന്നു.
ആഗ്രഹങ്ങൾ ഒരുപാട് ബാക്കിയാക്കി
ആർത്തിയോടെ നേടിയതെല്ലാമുപേക്ഷിച്ച്
ആറടി മണ്ണിന് മാത്രം അവകാശികളായ്
അന്ത്യയാത്രക്കായ് നാം തയ്യാറാകുന്നു.