പാലായനം
പാലായനം
നിർന്നിദ്രമാം രാത്രികളിൽ
ഉൾത്താപത്താൽ മനം ജഡശിലയായ്.
മാറാപ്പുമേന്തി കൂടണയാൻ ഇനിയും കാതമേറെ
നിശ്ചലമാം വീഥിയിൽ നാം നിലകൊണ്ടു.
പ്രാരാബ്ധത്തിൻ കൊടുമുടിയെത്തിയപ്പോൾ,
പച്ചപ്പുൽത്തകിടുതേടിയെത്തിയവർ നാം
പട്ടിണിമാറി ജീവിതം സരളമായപ്പോൾ
ഇടിത്തീപോൽ മഹാരോഗമെങ്ങും വന്നെത്തി.
ലോകമെങ്ങും സ്തംഭിച്ചപ്പോൾ
ജന്മതീരം തേടി പാലായനമായി.
വെളിച്ചമോ,ഇരുളോ അറിയാതെ
കാൽപാദത്തിൻ വേദനയുമറിയാതെ
കാതങ്ങളേറെ പിന്നിടുമ്പോൾ
ജലപാനമില്ലാതെ തളർന്നുവീണിടുന്നു.
നിദ്ര വന്നു കണ്ണുകളെ തഴുകിപോയി
പുതിയ പുലരി കാണാനാവാതെ
ജന്മത്തീരമണയാതെ
ചേതനയറ്റ ജഡങ്ങൾ ആ പാളങ്ങളിൽ കിടന്നു.
______________