പുറം ചട്ടയില്ലാത്ത പുസ്തകം
പുറം ചട്ടയില്ലാത്ത പുസ്തകം
അക്ഷരത്തിന്റെ ആകൃതിയിലൂടെ
വാക്കുകൾ കടലാസിലേക്കുതിർന്ന്
എഴുത്തിന്റെ അടിവേരുകൾ തേടിയവർ
വരയ്ക്കപ്പെടാത്ത പിണരുകൾക്കും
എഴുതപ്പെടാത്ത ശ്ലീലങ്ങൾക്കും വേണ്ടി
പുറംചട്ടയില്ലാത്ത പുസ്തകത്തിൽ പരതി.
ഓർമ്മകൾ നരനായാട്ടിനിറങ്ങുമ്പോൾ
ഓടിയെത്തുന്ന കണ്ണീർ ചാലുകളിലൂടെ
നനഞ്ഞ അക്ഷരങ്ങൾ നീരാട്ടിനായ്
വരികൾക്കിടയിലൂടെ നീന്തിത്തുടിച്ച്
മഷി പടർത്തുമ്പോൾ അവ്യക്തമായൊരു
ചിത്രം നിഗൂഢതയോടെ ഒളിഞ്ഞിരിക്കും.
ജീവിത വീഥിയിൽ കാഴ്ച്ച മങ്ങുമ്പോൾ
ജീവച്ഛവമായി ഉലഞ്ഞുടയുന്നവർ,
നിലവറയിൽ പൊടിപിടിച്ചു ചിതലരിച്ച
പുറംചട്ടയില്ലാത്ത പുസ്തകത്തിന്റെ
ഉള്ളടക്കത്തിലെ ഗന്ധമാസ്വദിക്കാനായ്,
അക്ഷരത്തോണിയിലേറി പോകുന്നു.
ജീവിത വഴിത്താരയിൽ കാത്തിരുന്ന്
അറിയാത്ത ലിപിയെല്ലാം മനപാഠമാക്കി
ജീവിതഗന്ധിയായ കവിതകളിലൂടെ
അടർന്നുവീണ കൈയ്യക്ഷരത്താളുകൾ
ചിതലരിച്ച് അവസാന അദ്ധ്യായവും
പുറംചട്ടയില്ലാത്ത പുസ്തകമായി മാറി!