അവൾ
അവൾ
രാവുദിക്കും മുൻപേ
സൂര്യനെ പോലും
പിൻതള്ളി ഉണർന്നവൾ
ഏറെ വൈകി നിദ്രയെ
പുൽകുന്നവൾ.
മഞ്ഞ് പെയ്യുമാ രാവിലും
കുളിച്ചീറനണിഞ്ഞു ദീപം
തെളിയിച് നെറ്റിയിൽ
കളഭ കുറിയണിഞ്ഞവൾ.
തൻ പ്രാണനാഥനെ മൃദു
സ്പർശത്താൽ തഴുകിയു-
ണർത്തിയവൾ അവനായി
മോഹങ്ങൾ ത്യജിച്ചവൾ.
എന്നിട്ടുമവളെ തട്ടിമാറ്റിയവൻ
പാഞ്ഞു തൻ ജീവിതം വെട്ടി-
പ്പിടിക്കാൻ തൻ മോഹങ്ങൾ നേടാൻ.
അവന്റെ മൃദു സ്പർശനം
ഇരുളിൽ മാത്രമൊതുങ്ങുമൊരു
വഴിപാടായി പരിണമിച്ചതവളും
തിരിച്ചറിഞ്ഞു.
ദർപ്പണത്തിൽ തൻ വദനം
തെളിഞ്ഞവൾ കണ്ടതിൽ
തൻ സീമന്തരേഖയിലെ രക്തവർണം.
ഇതൾ കൊഴിഞ്ഞ തൻ ജീവിത
വസന്തമൊരു തീരാനോവായിയ-
വളിൽ ശേഷിച്ചു.
തൻ പങ്കാളി തൻ ഉടമയായി
മാറിയ നിമിഷത്തിൻ സ്മരണയിൽ
അവളുടെ മിഴികളിൽ തോരാ
അശ്രു ഒഴുകി ധാരയായി.
പുക തുപ്പുമാ മുറിയുടെ
ഓരത്തു അവളുടെ കരങ്ങൾ
തൻ കർത്തവ്യങ്ങൾ തിരിച്ചറി-
ഞ്ഞതിൽ മുഴുകി മൗനമായി.