ദേത്തുമാൻറെ വരവ്
ദേത്തുമാൻറെ വരവ്
അയാൾ തിരിഞ്ഞു നടന്നപ്പോഴേക്കും സന്ധ്യ കഴിഞ്ഞി രുന്നു. പുസ്തകം കെയിൽ പിടിച്ചു വേഗത്തിൽ നടന്നു . അടുത്ത ലക്ഷ്യസ്ഥാനത്തേക്കു എന്നപോലെ ….
ദേത്തുമാനും മനുഷ്യനാണ് . അനേകം
മനുഷ്യർ കാത്തിരിക്കുന്ന മനുഷ്യൻ ……
ഒരാൾ കൂടി മറഞ്ഞു പോയിരിക്കുന്നു…
വഴി വളരെ ചെറുതും നീളമേറിയതും ആണ് .മുൾവേലിപറമ്പ് താണ്ടി ഏറെ ദൂരെയാണ് വീട്. വിധിക്കു വേണ്ടി കാത്തു കിടക്കുന്നതു ഒരു അധ്യാപികയാണ്. എത്രെയോ ജീവിതങ്ങളെ നേർവീഥിയിലൂടെ നടത്തിയവർ ….ശാരദ ടീച്ചർ ….
എല്ലാവരും വന്നിട്ടുണ്ട് മക്കൾ, കൊച്ചുമക്കൾ, അയൽക്കാർ….
നടന്നു താണ്ടിയ വഴികൾ , കണ്ടുമുട്ടിയവർ എല്ലാം ഓർമയിൽ മിന്നിമറയുന്നു .ശാരദകുട്ടിയിൽ നിന്നും ശാരദടീച്ചർ ,പിന്നെ അമ്മമ്മ , അച്ഛമ്മ എത്രെയോ ദൂരം പിന്നിട്ടു .വർഷങ്ങൾ പാഠപുസ്തകത്തിലെ ഏടുകൾ പോലെ മറഞ്ഞുകൊണ്ടിരുന്നു.ഓരോ പേജിലും പുതിയവ പഠിപ്പിച്ചു .പഠിച്ചതിൽ പലതും മറന്നു . മറന്നവ വീണ്ടും പഠിക്കേണ്ടി വന്നു . പ്രിയരായിരുന്നവർ അപ്രിയരായതും വിധിയോ, കാലമോ കാത്ത് വച്ച പാഠപുസ്തകത്തിലെ സുപ്രധാന ഏടുകൾ. ശാരദ ടീച്ചർ കാത്തു കിടക്കുകയാണ് വിധിക്കുവേണ്ടി ...ദേത്തുമാന്റെ വരവിനായി …
കണ്ണിമ തുറന്നാൽ കാണുന്നത് ഒരുപറ്റം മനുഷ്യർ..
അധ്യാപികയായ മകൾ , അവളുടെ മക്കൾ,മരുമകൾ, മകൻറെ മക്കൾ എന്നിങ്ങനെ ഒരുവശം പിന്നെ ബന്ധുക്കളും ,അയൽക്കാരും മറുവശം …
ശാരദടീച്ചർ ശ്വാസം നീട്ടി വലിച്ചു .. എല്ലാവരും കാത്തുനിൽകുന്നപോലെ തോന്നി.
വയസു എഴുപത്തിയഞ്ചേ ആയുള്ളൂ പക്ഷെ കിടപ്പിലായിട്ടു മൂന്നുമാസമായി.മകളുടെ വീട്ടിലും സ്വന്തം വീട്ടിലും മാറി മാറിയാണ് നിന്നിരുന്നത്.
വീട് മകനു എഴുതികൊടുത്തതിന് ശേഷം കുറെ മാറ്റങ്ങൾ.
ഒരു കൊല്ലം കൊണ്ട് തന്നെ കിടപ്പിലായി.ആശകൾ ഒന്നും ഉണ്ടായിരുന്നില്ല..എന്ന് തന്നെ വേണം പറയാൻ..
മരുമകൾ ….മകളേക്കാൾ താൻ സ്നേഹിച്ചവൾ …. വേറെ ആരോ മാറി കഴിഞ്ഞിരിക്കുന്നു.ഓടിട്ട വീട് മാറ്റി ടെറസ് വീടായി പിന്നെ വന്ന മാറ്റങ്ങളിൽ ആദ്യത്തേത് തന്റെ ജീവനായ കട്ടിൽ എടുത്തു മാറ്റിയതാണ് ശാരദ ടീച്ചർ ഓർക്കുന്നു.
“ദേത്തുമാൻ ….????...വന്നോ ???”
“ആരാ അത്”….അതെ അമ്മു തന്നെ ടീച്ചർക്കു എല്ലാം മനക്കണ്ണിൽ തെളിഞ്ഞു വന്നു.
അന്ന് നല്ല മഴ ആയിരുന്നു പതിവുപോലെ ഉച്ചക്ക് രണ്ടു മണി ആയിട്ടും കറി ഒന്നുമുണ്ടാക്കിയിരുന്നില്ല .
വടി കുത്തി പിടിച്ചു ടീച്ചർ നടന്നു ഡൈനിങ് ടേബിൾ വരെ എത്താൻ ശ്രമിച്ചു .ചോറ് ഇരിപ്പുണ്ട്,നല്ല വിശപ്പ് .
പെട്ടന്ന് സ്ലിപ്പ് ആയി താഴെക്ക് …..
“അമ്മുക്കുട്ടി … ഒന്നു പിടിക്ക് അച്ഛമ്മക്കു നടക്കാൻ ആകുന്നില്ല”
“തന്നെ വന്നു കഴിക്കു , എനിക്ക് വയ്യ”
അമ്മു തിരിഞ്ഞു പോയി.
നിരങ്ങി നിരങ്ങി ടേബിൾ എത്തി ….എന്തൊക്കെയോ കഴിച്ചു ..
അന്ന് കിടന്നതാണ് പിന്നെ എണീറ്റിട്ടില്ല .
ആ അമ്മു തന്നെ ആണ് ദേത്തുമാനേ അന്വേഷിക്കുന്നത് ..
മകളും, അവളുടെ മകളും അധ്യാപികമാരാണ്. എന്നാലും ഇവിടെ ഈ വീട്ടിൽ പണ്ടേ അവർക്കു സ്ഥാനമില്ല.അവരെല്ലാം കരഞ്ഞു ഒരു കോണിൽ ഇരിപ്പുണ്ട് .
ശാരദ ടീച്ചർ ജനലിലേക്കു നോക്കാൻ ശ്രമിച്ചു . ഒരു കൺപോളയെ തുറക്കുന്നുള്ളു..കൈകാലുകൾ അനങ്ങുന്നില്ല. വാട്ടർ ബെഡിൽ കിടപ്പു തുടങ്ങിയിട്ടു ഏറെ കാലമായി .തടിച്ചുരണ്ട ശരീരമെല്ലാം മെലിഞ്ഞു ഉണങ്ങി പോയി. കഴിക്കുന്നത് കുടിക്കാൻ കൊടുക്കുന്നത് ഏറെ കുറവായിരുന്നു.
ടീച്ചർക്കും മതിയായി ഈ കിടപ്പു ….
നീണ്ട മുപ്പത്തിരണ്ട് വർഷത്തെ അധ്യാപന ജീവിതം ഈ കിടപ്പിൽ അവസാനിപ്പിക്കേണ്ടി വരുമെന്നു വിചാരിച്ചിരുന്നതല്ല.
വസ്ത്രങ്ങൾ കുറവായിരുന്നെങ്കിലും അലക്കി തേച്ചത് അല്ലാതെ ഉപയോഗിച്ചിരുന്നില്ല.
ഇന്നിപ്പോ എത്രെ നാളായി ..നല്ല സാരി ഉടുത്തിട്ടു.
“കുറച്ചു ഗംഗാജലം കൊടുക്കൂ”
എല്ലാവരും ഗംഗാജലം കൊടുക്കാൻ മുന്നോട്ടു വന്നു.
വായതുറക്കാൻ ആവുന്നില്ല.
നല്ല ബലമായികഴിന്നിരിക്കുന്നു.
“ഇനി ദേത്തുമാൻ വരണം”
“ഞാൻ മരിച്ചിട്ടില്ല…”എന്നു ഉറക്കെ വിളി ച്ചു പറയണം എന്നുണ്ട് ….
ഇല്ല ...പറ്റുന്നില്ല ..
എന്റെ നാവു അനങ്ങുന്നില്ല..
എന്റെ ഇടത്തെ ചെവി ഇടിഞ്ഞെന്നു ആരോ പറയുന്നു
വലത്തേ കണ്ണ് പോളകൂടി അടഞ്ഞു ..
“ദേത്തുമാൻ എത്തി”
അച്ചുവാണ് മകൻറെ മകൻ ..
കേട്ടതും ടീച്ചറുടെ മരുമകൾ മുൻപേ കരുതി വച്ചിരുന്ന പായ, വെള്ളത്തുണി, ചന്ദനത്തിരി എല്ലാം കൊണ്ട് വന്നു.
“ശാരദാമ്മേ”....
ദേത്തുമാൻ പതുക്കെ വിളിച്ചു നോക്കി …
“പോയിരിക്കുന്നു”...
ദേത്തുമാൻ ദൗത്യ നിർവഹണം കഴിഞ്ഞു അടുത്ത ലക്ഷ്യ സ്ഥാനതേക്ക് …..