സ്വപ്നാടനം
സ്വപ്നാടനം
ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് അവൾ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത് ചുറ്റും നോക്കിയപ്പോൾ ഒരു മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ തനിക്കു പരിചിതമല്ലാത്ത ഒരിടത്താണ് ഇതുവരെ താൻ ഉറങ്ങിയതെന്നു അവൾക്കു മനസ്സിലായി.എന്നാൽ എങ്ങനെ ഇവിടെ എത്തിയെന്നു അവൾക്കു എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല.ചുറ്റും മരവിപ്പിക്കുന്ന ഏകാന്തതയും ഇരുട്ടും മാത്രം,അപ്പോഴാണവൾ ഓർത്തത് തന്നെ ഉറക്കിൽ നിന്നും എഴുന്നേൽപ്പിച്ച ആ കുഞ്ഞിന്റെ കരച്ചിൽ ഇപ്പോ കേൾക്കാനില്ല ,,പകരം നേർത്ത ഒരേങ്ങൽ മാത്രം ..ഒരുവിധം ധൈര്യം സംഭരിച്ചു അവൾ ആ മെഴുകുതിരിയുമെടുത്തു എങ്ങൽ കേൾക്കുന്ന ദിക്കിലേക്ക് നടന്നു.മുന്നോട്ട് പോകുംതോറും എന്തോ ഒരുൾഭയം അവളെ പിടികൂടിയിരുന്നു .എങ്ങൽ ശബ്ദം അവളെ കൊണ്ടെത്തിച്ചത് ഒരു പിരിയൻ ഗോവണിച്ചുവട്ടിലായിരുന്നു. ആ പടിയിൽ അവൾ കാലെടുത്തു വെക്കാനൊരുങ്ങിയതും ആ എങ്ങൽ ശബ്ദം പിന്നെ കേൾക്കാതെയായി . പെട്ടന്ന് ആ ശബ്ദം അവൾക്കു പുറകിൽ നിന്നും കേൾക്കാൻ തുടങ്ങി, ഭയം കൊണ്ട് അവളുടെ ഹൃദയം വിറങ്ങലിച്ചു .... തന്റെ പുറകിൽ ആരോ ഉണ്ടെന്നു അവൾക്കുറപ്പായിരുന്നു.പെട്ടന്നാണ് ആരോ തന്നെ വിളിച്ചുണർത്തുന്നതായി അവൾക്കു തോന്നിയത് , അല്ല ഗിരിയേട്ടന്റെ ശബ്ദമാണല്ലോ.. ലച്ചൂ ..എഴുന്നേൽക്കേടോ ,എന്തുറക്കമായിത് ഇന്നല്ലേ നമ്മൾ വീട് കാണാൻ ചെല്ലാന്ന് പറഞ്ഞിട്ടുള്ളത് . അപ്പോഴാണവൾക്കു സ്ഥലകാല ബോധമുണ്ടായത് . താനിതുവരെ ഒരു സ്വപ്നത്തിലായിരുന്നുവെന്ന് വലിയൊരു ആശോസത്തോടെ അവൾ മനസ്സിലാക്കി .ദാ ഞാൻ എഴുന്നേറ്റു.. അവൾ റെഡിയാകാനായി പോയി . ഗിരി തീൻമേശയിൽ ബ്രേക്ഫാസ്റ്റ് എടുത്തുവെക്കുമ്പോളേയ്ക്കും അവൾ റെഡി ആയി വന്നു.
ഓഹ് ഇന്നെങ്കിലും നീ കുളിക്കുമെന്ന എന്റെ പ്രതീക്ഷ തെറ്റിയല്ലോ ,ഗിരി അവളെ കളിയാക്കി ."ഓ പിന്നേ താനെന്തിനാ ചുമ്മാ ഓരോന്നു പ്രതീക്ഷിക്കുന്നേ,അല്ലേലും ഈ തണുപ്പത്തു ആരേലും കുളിക്കുവോ" അവൾ ചിണുങ്ങി. വേണ്ടായേ എന്റെ പൊന്നുമോളിരുന്നു കഴിച്ചാട്ടെ,അതിനിനി എന്തേലും തടസ്സമുണ്ടോ ആവോ ,
ഏയ് ഇതിനെന്തു തടസ്സം .തണുപ്പിന് വിശപ്പ് കൂടുതലാ അതും പറഞ്ഞവൾ ചാടിയിരുന്നു .
ഈ വീടെങ്കിലും ഒന്ന് ശരിയായ മതിയായിരുന്നു ,വിലയും മറ്റു ഓക്കേ ആണ് .ഗിരി പറഞ്ഞു. ഒക്കെ ശരിയാകുംന്നേ അവൾ ആശോസിപ്പിച്ചു.
കുറച്ചു മണിക്കൂറുകൾക്കു ശേഷം ഗിരിയുടെ കാർ ഒരു അടഞ്ഞ ഗേറ്റിനു മുന്നിൽ വന്നു നിന്നു നീട്ടി ഹോൺ അടിച്ചു ,അല്പസമയത്തിനു ശേഷം ഒരു വൃദ്ധൻ വന്നു ഗേറ്റ് തുറന്നു, രാമേട്ടനല്ലേ ഗിരി ചോദിച്ചു. അതേലോ ,വൈകിയപ്പോ ഇന്നിനി നിങ്ങള് വരില്ലാന്ന് കരുതി അതാ ഗേറ്റ് അടച്ചേ രാമേട്ടൻ പറഞ്ഞു.ആ വഴി കണ്ടുപിടിക്കാൻ ഇത്തിരി പണിപ്പെട്ടു ,ചോദിക്കാനാണേൽ ഈ ചുറ്റുവട്ടത്തൊന്നും വീടും ഇല്ലല്ലോ, ഗിരി പറഞ്ഞു."ഇതിപ്പോ വിചാരിച്ചേലും ഗംഭീരമാണല്ലോ" അവൾ ഉത്സാഹത്തോടെ വീടും പരിസരവും വീക്ഷിച്ചു. ഗുല്മോഹര്പ്പൂക്കൾ വീണുകിടക്കുന്ന നീണ്ട പടിക്കെട്ട് ,,ഇരു വശവും ലില്ലി പൂക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു ,,ചുവന്ന പനിനീർപൂക്കളെ തലോടി വന്ന ഇളം കാറ്റിനു ലാങ്കിയുടേയും ചുവന്ന ചെമ്പകത്തിന്റെയും കൂടിക്കലർന്ന ഒരു മണമായിരുന്നു.എല്ലാം കൂടെ അവൾ വേറെ ഏതോ ഒരുലോകത്തെത്തിയിരുന്നു .ഗിരിയേട്ടാ ഇതുമതി എനിക്കിവിടം ഒത്തിരി ഇഷടായി .വീടും കൂടെ കേറി നോക്കട്ടെ എന്നിട്ട് തീരുമാനിക്കാം ഗിരി പറഞ്ഞു.ഞാനിവിടെ തോട്ടം പണിക്കാ നിക്കണേ,വീട് വല്ലപ്പോഴേ തുറക്കാറുള്ളൂ അതോണ്ട് പൊടിയുണ്ടാവുംട്ടോ രാമേട്ടൻ പറഞ്ഞു.നീളൻ വരാന്ത കഴിഞ്ഞാൽ വിശാലമായ പൂമുഖമാണ് ചുവരിലെ പെയിന്റ് അങ്ങിങ്ങായ് അടർന്നതൊഴിച്ചാൽ വലിയ കേടുപാടുകളൊന്നുമില്ല.പൂമുഖം കഴിഞ്ഞാലുള്ള മണ്ഡകത്തിലെ ചുവരിൽ നിറയെ ചിത്രപ്പണികളാണ്.ലച്ചു അതും നോക്കി നിന്നു. അല്പനേരം കഴിഞ്ഞിട്ടും ലച്ചുവിനെ കാണാതായപ്പോൾ ഗിരി വിളിച്ചു ലച്ചു ... നീ മുകളിലേക്ക് വരുന്നുണ്ടോ ?" ഇപ്പോ വരാ" അവൾ പതിയെ നടന്നു," ആ ഇടനാഴി കഴിഞ്ഞാ കോണി മുറിയായി ", രാമേട്ടൻ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു. ഇടനാഴിയിലൂടെ നടക്കുമ്പോൾ അവിടം എവിടെയോ കണ്ട് മറന്നപോലെ തോന്നി അവൾക്ക്. "നല്ല സ്റ്റൈലൻ ഗോവണി അല്ലേ " ഗിരി പറഞ്ഞതു കേട്ടു ഗോവണി നോക്കിയ ലച്ചു ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു ഇതു അതേ ഗോവണി തന്നെ അതേ പിരിയൻ ഗോവണി.