എന്നെയും നിന്നെയും കാത്ത്
എന്നെയും നിന്നെയും കാത്ത്
നിലാവിന്റെ ഏകാന്തതയിൽ
ഞാൻ തനിച്ചായിരുന്നു
എന്റെ ചിന്തകൾ മാത്രം
എനിക്ക് കൂട്ടായി...
പകൽ തൻ കണ്ണുകൾ അടയുമ്പോൾ
രാത്രിയുടെ ഏകാന്തത മിഴി തുറക്കുന്നു
നാളെയെ ചിന്തിച്ചു ആകുലത നിറഞ്ഞവരും
ഇന്നത്തെ സമയം പാഴാക്കാത്തവരും
എപ്പോൾ വേണേലും കൊഴിയുന്ന ജീവനും
എപ്പോഴെന്നില്ലാതെ വിടരുന്ന ജീവനും
ആരോടും മനസു തുറക്കാൻ കഴിയാത്ത മിണ്ടാപ്രാണികളും
ആശ്വാസത്തോടെ തല ചായ്ക്കാൻ ഒരിടമില്ലാത്തവരും
ഗദ്ഗദം വിങ്ങിപ്പൊട്ടുന്ന അമ്മമാരും
നെഞ്ചു തകരുന്ന അച്ഛന്മാരും...
രാത്രിയുടെ മറ പറ്റി സ്നേഹിക്കുന്ന കമിതാക്കളും
ആരൊക്കെയോ തിരികെ വരും എന്ന് കരുതി ജീവിക്കുന്നവരും
ജോലി തൻ പിരിമുറുക്കത്തിൽ പെട്ടു പോയവരും
ലഹരിയുടെ തേജസ്സിൽ മതിമറന്നവരും
രാഷ്ട്രത്തിനു വേണ്ടി പട പൊരുതുന്നവരും
അതേ രാഷ്ട്രത്തിനെതിരെ കൊമ്പ് കോർക്കുന്നവരും
ഭൂമിയെ തൊട്ടു മലിനമാക്കുന്നവരും
പ്രകൃതിയെ നെഞ്ചോടു ചേർത്തു സ്നേഹിക്കുന്നവരും.....
ജീവിതം കിളിയുടെ നാദമായി കരുതുന്നവർ
തൃശൂർ പൂരമാണ് ജീവിതം എന്ന് മറ്റുചിലർ
നിത്യശാന്തിയിലേക്ക് നിറച്ചാർത്ത് കൂട്ടുന്ന ചിലർ
നിത്യ നരകത്തിലേക്ക് കാലുകളൂന്നുന്ന കേമന്മാർ.....
ഇതെല്ലാം കണ്ടുകൊണ്ട് ആരോ ഒരാൾ
ദൈവമെന്നോ, വിധിയെന്നോ വിളിക്കേണ്ടവൻ
ചിരിക്കുകയാണോ, കരയുകയാണോ
ഉറങ്ങുകയാണോ, ഉണരുകയാണോ
മനസ്സിലാക്കാൻ കട്ടിയുള്ള കവിതയുമായി അയാൾ.....
സ്നേഹത്തിന്റെ നിറച്ചാർത്തുമായ് ആ വിധി
തലോടലിന്റെ തൊട്ടിലുമായി ആ ദൈവം,
എന്നെയും നിന്നെയും കാത്ത്
മിഴി അടക്കാതെ, മടിക്കാതെ......