"അപരിചിതൻ"
"അപരിചിതൻ"
ഉച്ചസൂര്യൻ കത്തിജ്വലിച്ചു നിൽക്കുന്ന നേരം; ഒരടി മുന്നോട്ടു നീങ്ങാൻ കെൽപ്പില്ലാതെ അവൾ നിന്നു. നിർഭാഗ്യവശാൽ കുടിക്കാനുള്ള വെള്ളം കയ്യിൽ കരുതിയിട്ടില്ല… ദൂരെ നിന്നും വളരെ പഴയ മോഡൽ ഒരു കാറ് വരുന്നുണ്ട് അവൾ രണ്ടും കൽപ്പിച്ചു കൈകാട്ടി - അയാൾ കാർ നിർത്തി. ഷെയറിങ് ടാക്സിടെ കൂലി തരാം തന്നെ അടുത്ത ബസ് സ്റ്റേഷനറിൽ വിടാമോ എന്നവൾ ആരാഞ്ഞു. അയാൾ സമ്മതിച്ചു കയറിക്കോളാൻ ആംഗ്യവും കാണിച്ചു. ഷാർജയിൽ ഇൻഡസ്ട്രിയൽ ഏരിയ വഴി ആണ് താൻ പോകുന്നത്. അതുവഴി ആവുമ്പോൾ പോലീസ് ചെക്കിങ് അധികമില്ല അത്യാവശ്യം സുരക്ഷിതമായി എത്തിച്ചേരാമെന്ന പ്രതീക്ഷയുണ്ട്. അവൾ തലകുലുക്കി സമ്മതം അറിയിച്ചു.
മണലാരണ്യത്തിലെ കൊടും ചൂടിൽ ഒരു എസി പോലും ഇല്ലാതെ ഇങ്ങനെ വണ്ടി ഓടിക്കണമെങ്കിൽ ഇയാൾ എത്ര നിർധനൻ ആയിരിക്കും അവളുടെ ചിന്ത അതായിരുന്നു. കാറിൽ നിന്നും ഇറങ്ങുമ്പോൾ അവൾ നീട്ടിയ പലകുറി എണ്ണിത്തിട്ടപ്പെടുത്തിയ അഞ്ചു ദിർഹം; നിറഞ്ഞ പുഞ്ചിരിയോടെ അയാൾ തിരസ്കരിച്ചു കടന്നുപോയി.
ഇറങ്ങി നടക്കുമ്പോൾ അവളുടെ മനസ് മുഴുവൻ അറ്റൻഡ് ചെയ്തിറങ്ങിയ ഇന്റർവ്യൂവിനെ കുറിച്ചോ കിട്ടാതെ പോയ ജോലിയെ പറ്റിയോ ആയിരുന്നില്ല. കള്ള ടാക്സി ഓടിച്ചിട്ടും പണം കൈപ്പറ്റാതെ കടന്ന്പോയ അയാളെക്കുറിച്ചായിരുന്നു. മുഷിഞ്ഞ നിറംകെട്ട വേഷം, ഒട്ടും പ്രസരിപ്പില്ലാത്ത കണ്ണുകൾ ഒട്ടിയ വയർ. പക്ഷെ നിറഞ്ഞ പുഞ്ചിരി സമ്മാനിക്കാൻ മേൽപ്പറഞ്ഞ ഒന്നും തന്നെ തടസമായിരുന്നില്ല.
ഷെയറിങ് മുറിയിൽ വന്നു കേറിയപ്പോൾ മുഖത്തെ പ്രസരിപ്പ് കണ്ടു കൂടെയുള്ള ഫിലിപ്പിനോ കൂട്ടുകാരി ചോദിച്ചു “എന്താ ജോലി വല്ലതും ശെരിയായോ?”. അവളെ നോക്കി നേർത്ത പുഞ്ചിരി സമ്മാനിച്ച് പറഞ്ഞു “ഇല്ല പക്ഷെ പക്ഷെ നന്മ നിറഞ്ഞ ഒരു അപരിചിതനെ കാണാൻ സാധിച്ചു.”
അതെ സമയത്തെ മറ്റൊരിടത്തു:
“എടേയ് !! കള്ള ടാക്സി ഓടിക്കൽ എന്നെക്കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല. ഇന്നും കയറി ഒന്ന് രണ്ടു പേര് ഞാൻ അവരെയൊക്കെ എത്തിക്കാൻ സാധിച്ച സ്ഥലങ്ങളിൽ ഇറക്കി. പ്രതീക്ഷ നഷ്ടപ്പെട്ട മുഖമുള്ള ഒരു അപരിചതയെ ഇന്ന് സഹായിക്കാൻ സാധിച്ചു. അവൾക്കു ഞാൻ എൻ്റെ പുഞ്ചിരി സമ്മാനിച്ചു.” -അത്രയെങ്കിലും നമുക്ക് സാധിച്ചല്ലോ ഈശ്വര കൃപ - അവർ രണ്ടാളും പുഞ്ചിരി തൂകി. പിന്നെ പതിവുപോലെ കഞ്ഞിയും അച്ചാറുമായി ഒരു ദിവസം കൂടി തള്ളി നീക്കി- നാളത്തെ ശുഭ പ്രതീക്ഷയുമായി…